ഡമാസ്കസ്: ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഡമാസ്കസ് അന്തർദേശീയ വിമാനത്താവളത്തിനു സമീപമുള്ള ആയുധഡിപ്പോ തകർന്നു. സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസാദിനുവേണ്ടി പോരാടുന്ന ഹിസ്ബുള്ള പോരാളികൾക്ക് ഇറാൻ അയച്ചുകൊടുത്ത ആയുധങ്ങളാണു ഡിപ്പോയിലുണ്ടായിരുന്നതെന്നു പറയപ്പെടുന്നു.ഒരു സംഭരണശാലയിലും ഇന്ധന ടാങ്കുകളിലുമാണ് മിസൈലുകൾ പതിച്ചതെന്ന് ഹിസ്ബുള്ളകളുടെ അൽമനാർ റേഡിയോ പറഞ്ഞു.ഡമാസ്കസ് നഗരമധ്യത്തിൽനിന്ന് 25 കിലോമീറ്റർ അകലെയാണ് അന്തർദേശീയ വിമാനത്താവളം.
ഇറാനിൽനിന്നു ഹിസ്ബുള്ളകൾക്ക് ആയുധം എത്തിയതായി ഇന്റലിജൻസ് റിപ്പോർട്ട് കിട്ടിയാലുടൻ തക്ക നടപടിയെടുക്കുക ഇസ്രയേലിന്റെ നയമാണെന്ന് ഇസ്രേലി ഇന്റലിജൻസ് മന്ത്രി പറഞ്ഞു. ആക്രമണത്തെക്കുറിച്ചു പ്രതികരിക്കാൻ ഇസ്രേലി സൈനികവക്താവ് വിസമ്മതിച്ചു.
ഹിസ്ബുള്ളകളുടെ ആയുധശേഖരം തകർക്കാനായി മുൻകാലങ്ങളിലും ഡമാസ്കസിൽ ഇസ്രേലി വിമാനങ്ങൾ ആക്രമണം നടത്തിയിട്ടുണ്ട്. കഴിഞ്ഞമാസം പൽമീറ നഗരത്തിലും ഹിസ്ബുള്ളകളെ ലക്ഷ്യമിട്ട് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഡമാസ്കസ് വിമാനത്താവള മേഖലയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തെ ക്രെംലിൻ അപലപിച്ചു.
ഡമാസ്കസിൽ ഇസ്രേലി വ്യോമാക്രമണം
12:26 AM Apr 28, 2017 | Deepika.com