വാഷിംഗ്ടൺ ഡിസി: കന്പനികളുടെ നികുതി 35ൽനിന്നു 15 ശതമാനമായി കുറയ്ക്കുമെന്നു യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവൻ മനൂഷിൻ. ചെറുകിട ബിസിനസുകൾക്കും നിരക്ക് ഇതായിരിക്കും. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നികുതിയിളവും നികുതി പരിഷ്കാരവുമാണ് ഇതെന്ന് മനൂഷിൻ പറഞ്ഞു.
പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശിച്ച നികുതി പരിഷ്കാരത്തോട് 80 ശതമാനവും യോജിക്കുന്നതായി ജനപ്രതിനിധി സഭയുടെ സ്പീക്കർ പോൾ റയൻ പറഞ്ഞു. ബാക്കി 20 ശതമാനത്തെപ്പറ്റി ചർച്ച നടക്കുകയാണ്.
വിദേശത്തുനിന്ന് അമേരിക്കയിലേക്കു കന്പനികൾ കൊണ്ടുവരുന്ന ലാഭത്തിനും നികുതിയിളവു നൽകും. നികുതിനിരക്ക് 35ൽനിന്നു 10 ശതമാനത്തിലേക്കാകും കുറയ്ക്കുക. പ്രമുഖ അമേരിക്കൻ കന്പനികൾക്കെല്ലാം വലിയ ആദായം നികുതിയിനത്തിൽ ലഭിക്കും.
പത്തു വർഷം കൊണ്ട് യുഎസ് ഗവൺമെന്റ് വരുമാനത്തിൽ രണ്ടു ലക്ഷം കോടി ഡോളർ (128 ലക്ഷം കോടി രൂപ) കുറവുവരുത്തുന്നതാണ് വ്യവസായ മേഖലയ്ക്കു നല്കുന്ന ഈ ഇളവ്. നികുതിയിളവ് സൂചന കഴിഞ്ഞയാഴ്ചകളിൽ അമേരിക്കൻ ഓഹരികളെ റിക്കാർഡ് നിലവാരത്തിലേക്ക് ഉയർത്തിയിരുന്നു.
അമേരിക്കയിൽ കന്പനികൾക്കു വൻ നികുതി ഇളവ്
12:24 AM Apr 27, 2017 | Deepika.com