അങ്കാറ: ഹിതപരിശോധനയിൽ വിജയം നേടിയതിനെത്തുടർന്ന് തുർക്കിയിലെ എർദോഗൻ ഭരണകൂടം എതിരാളികളെ അടിച്ചമർത്തുന്നതിനുള്ള നീക്കം ശക്തമാക്കി. ജൂലൈയിലെ പരാജയപ്പെട്ട പട്ടാള അട്ടിമറിക്കു പിന്നിൽ പ്രവർത്തിച്ചെന്ന് ആരോപിക്കപ്പെടുന്ന ഫെത്തുള്ള ഗുലെൻ എന്ന മതപുരോഹിതന്റെ ആയിരത്തിലധികം അനുയായികളെ കഴിഞ്ഞദിവസം കൂട്ടത്തോടെ അറസ്റ്റ് ചെയ്തു.
72 പ്രവിശ്യകളിൽനിന്നായി ഫെത്തുള്ള ഭീകര സംഘടനാംഗങ്ങളായ1009 പേരെ അറസ്റ്റ് ചെയ്തെന്ന് ആഭ്യന്തരമന്ത്രി സുലൈമാൻ സോയിഗ്ളു അറിയിച്ചു. 3224 പേർക്ക് എതിരേ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് എൻടിവി റിപ്പോർട്ട് ചെയ്തു. എർദോഗന്റെ ബദ്ധശത്രുവായ ഫെത്തുള്ള ഗുലെൻ അമേരിക്കയിലാണു സ്ഥിരതാമസം. ഗുലെനെ വിചാരണയ്ക്കു വിട്ടുതരണമെന്ന് അമേരിക്കയോട് തുർക്കി ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.
ജൂലൈയിലെ അട്ടിമറി നീക്കത്തിൽ 249 പേർ കൊല്ലപ്പെടുകയും 2200 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. സൈന്യത്തിലും പോലീസിലും മറ്റു ഭരണസംവിധാനങ്ങളിലും നുഴഞ്ഞുകയറി എർദോഗൻ ഭരണകൂടത്തെ അട്ടിമറിക്കുകയാണ് ഫെത്തുള്ള ഗ്രൂപ്പിന്റെ പദ്ധതിയെന്ന് തുർക്കി ആരോപിച്ചു. അട്ടിമറി നീക്കത്തെത്തുടർന്ന് അധികൃതർ നാല്പതിനായിരം പേരെ അറസ്റ്റ് ചെയ്തിരുന്നു. പോലീസുകാരും സൈനികരും അധ്യാപകരും പൊതുപ്രവർത്തകരും ഉൾപ്പെടെ 120,000 പേരെ പുറത്താക്കുകയോ സസ്പെൻഡ് ചെയ്യുകയോ ചെയ്തു.
പാർലമെന്ററി സന്പ്രദായത്തിനു പകരം പ്രസിഡൻഷ്യൽ ഭരണരീതി നടപ്പാക്കണമോ എന്ന വിഷയത്തിൽ ഈയിടെ നടത്തിയ ഹിതപരിശോധനയിൽ വോട്ടുചെയ്തവരിൽ ഭൂരിഭാഗവും പ്രസിഡൻഷ്യൽ രീതിക്ക് അനുകൂലമായാണു വോട്ടു ചെയ്തത്. എർദോഗന്റെ കരങ്ങൾക്കു ശക്തികൂട്ടുക എന്ന ലക്ഷ്യമാണു ഹിതപരിശോധനയിലൂടെ സാധിച്ചിരിക്കുന്നത്. ഭരണത്തിലെ അസ്ഥിരത ഒഴിവാക്കാൻ പ്രസിഡന്റിനു കൂടുതൽ അധികാരം നൽകേണ്ടത് ആവശ്യമാണെന്ന് എർദോഗൻ പറയുന്നു. ജനാധിപത്യ, മതേതര മൂല്യങ്ങൾ കാറ്റിൽപ്പറത്തി ഏകാധിപത്യ ഭരണത്തിനാണ് എർദോഗന്റെ ശ്രമമെന്ന് എതിരാളികൾ ആരോപിക്കുന്നു.
തുർക്കിയിൽ ആയിരംപേർ അറസ്റ്റിൽ
12:24 AM Apr 27, 2017 | Deepika.com