കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ കപ്പൽശാലയായ കൊച്ചിൻ ഷിപ്യാർഡിന്റെ ഓഹരി പുറത്തിറക്കൽ(ഐപിഒ) ഈ സാന്പത്തികവർഷം തന്നെ ഉണ്ടായേക്കും. കൊച്ചിൻ ഷിപ്യാർഡ് ഇനിഷ്യൽ പബ്ലിക് ഓഫറിംഗിന്റെ (ഐപിഒ) കരടുരേഖയ്ക്കു സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യക്ക് (സെബി)യുടെ അനുമതി ലഭിച്ച സാഹചര്യത്തിൽ തുടർനടപടികൾ പൂർത്തിയാക്കി ഈ സാന്പത്തിക വർഷംതന്നെ ഐപിഒ പുറത്തിറക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊച്ചിൻ ഷിപ്യാർഡ് ഐപിഒയ്ക്കുവേണ്ടി സെബിയിൽ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (ഡിആർഎച്ച്പി) എന്നറിയപ്പെടുന്ന കരടുരേഖ കഴിഞ്ഞ മാസം 24നാണ് സമർപ്പിച്ചത്. ഈ കരട് രേഖയ്ക്കാണു ഈ മാസം 20നു അനുമതി ലഭിച്ചത്.
സെബിയുടെ അനുമതി ലഭിച്ച് ഒരു വർഷത്തിനകം ഓഹരികൾ വിൽപ്പനയ്ക്കു വയ്ക്കണമെന്നതാണു നിബന്ധന. ഇത് എപ്പോൾ വേണമെന്ന കാര്യം ഉപദേശകരുടെകൂടി നിർദേശങ്ങൾ കണക്കിലെടുത്തു വിപണി സാഹചര്യം അനുസരിച്ച് കന്പനിക്കു തീരുമാനിക്കാം. നിലവിൽ വിപണി സാഹചര്യം അനുകൂലമാണെന്നതിനാൽ അത് പരമാവധി പ്രയോജനപ്പെടുത്താനുള്ള നീക്കമാകും ഉണ്ടാവുകയെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഓഹരികൾ വിപണിയിൽ ഇറക്കിയാൽ ദിവസങ്ങൾക്കകം വിൽപ്പന പൂർത്തിയാകും. തുടർന്ന് മൂന്നാഴ്ചയ്ക്കകം അപേക്ഷകൾ പരിഗണിച്ച് അലോട്ട്മെന്റ് നടത്തണം. പിന്നീട് നടപടിക്രമങ്ങൾ പൂർത്തിയാക്കി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്നതോടെ ഓഹരി പുറത്തിറക്കൽ പൂർത്തിയാകും.
1400നും 1500നും ഇടയിൽ കോടി രൂപയാണ് കപ്പൽശാല ഓഹരിവിൽപ്പന വഴി സമാഹരിക്കാൻ ലക്ഷ്യമിടുന്നത്. കപ്പൽശാലയുടെ 3,39,84000 ഓഹരികളാണ് ഒട്ടാകെ വിൽക്കുന്നത്. ഇതിൽ 2,26,56000 ഓഹരികൾ പുതിയ ഓഹരികളാണ്. ഇവയിൽ 1,13,28,000 ഓഹരികൾ ലേലത്തിലാണ് വിൽക്കുന്നത്. 10 രൂപയാകും ഒരു ഓഹരിയുടെ മുഖവില. ഇതിന്റെ പ്രൈസ് ബാൻഡ് ലീഡ് മാനേജിംഗ് ഏജൻസികളുടെ മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ കീഴിലുള്ള വിറ്റൊഴിക്കൽ വിഭാഗവും കന്പനി മാനേജ്മെന്റും തീരുമാനിക്കും.
ഷിപ്പ് യാർഡിൽ പുതിയ ഡ്രൈ ഡോക്ക് സ്ഥാപിക്കാനും അന്താരാഷ്ട്ര കപ്പൽ അറ്റകുറ്റപ്പണികൾക്കുള്ള കേന്ദ്രം സ്ഥാപിക്കാനുമാണ് ഓഹരികൾ വിപണിയിലിറക്കുന്നതു വഴി സമാഹരിക്കുന്ന തുക ചെലവഴിക്കുക. ഡ്രൈഡോക്കിന് 1,800 കോടി രൂപയും അറ്റകുറ്റപ്പണിശാലയ്ക്ക് 970 കോടി രൂപയുമാണ് മുതൽമുടക്ക് പ്രതീക്ഷിക്കുന്നത്. എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് ലിമിറ്റഡ്, എഡൽവീസ് ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡ്, ജെ.എം. ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷണൽ സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ് ഓഹരി വില്പനയുടെ ലീഡ് മാനേജിംഗ് ഏജൻസികൾ. ഇവരാണ് കന്പനിയുടെ മൂല്യനിർണയം നടത്തിയശേഷം ഓഹരിയുടെ പ്രൈസ് ബാൻഡ് സംബന്ധിച്ച നിർദേശങ്ങൾ സമർപ്പിക്കേണ്ടത്. ഇക്കാര്യത്തിൽ കന്പനി മാനേജ്മെന്റും സെബിയും അന്തിമ തീരുമാനം കൈക്കൊള്ളും. ലിങ്ക് ഇൻറിമേറ്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് രജിസ്ട്രാർ.
2015 നവംബറിൽ തന്നെ കൊച്ചി കപ്പൽശാലയുടെ ഓഹരി വില്പനയ്ക്ക് കേന്ദ്ര കാബിനറ്റ് കമ്മിറ്റി അനുമതി നൽകിയിരുന്നു. കൊച്ചി കപ്പൽശാലയെ സ്വകാര്യവത്കരിക്കാനുള്ള നീക്കം നടന്നുവരുന്നതായ ആക്ഷേപം ശക്തമായി ഉയർന്ന പശ്ചാത്തലത്തിൽ യൂണിയനുകൾ കടുത്ത എതിർപ്പുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ആ പ്രതിഷേധങ്ങൾക്കു നടുവിലാണ് ഓഹരി വിൽപ്പനയുമായി ബന്ധപ്പെട്ട് മറ്റൊരു പ്രധാന അനുമതി കൂടി കപ്പൽശാല നേടിയിരിക്കുന്നത്.
കൊച്ചി കപ്പൽശാലയുടെ ഓഹരി പുറത്തിറക്കൽനടപ്പു സാന്പത്തിക വർഷം ഉണ്ടായേക്കും
12:23 AM Apr 26, 2017 | Deepika.com