രണ്ടു ഘട്ടം. ഒന്നാം ഘട്ടം ഇന്ന്. ആർക്കും 50 ശതമാനത്തിലേറെ വോട്ട് കിട്ടുന്നില്ലെങ്കിൽ മുന്നിൽ വരുന്ന രണ്ടു സ്ഥാനാർഥികൾ മേയ് ഏഴിലെ രണ്ടാം ഘട്ടത്തിൽ ഏറ്റുമുട്ടും.
അഭിപ്രായ സർവേ
പാരീസിൽ വ്യാഴാഴ്ച രാത്രിയിലെ ഭീകരാക്രമണത്തിനു മുന്പുള്ള അഭിപ്രായ സർവേകളിൽ എമ്മാനുവൽ മാക്രോണും മറീൻ ലെ പെനുമാണു മുന്നിൽ. ബിഎഫ്എം ടിവിയും ല് എക്സ്പ്രസും ചേർന്നു നടത്തിയ സർവേയിൽ മാക്രോണിന് 24 ഉം ലെ പെന് 21.5 ഉം ശതമാനമാണു പിന്തുണ. നേരത്തെ ഇവർ ഒപ്പത്തിനൊപ്പമായിരുന്നു.
ട്രംപിന്റെ പിന്തുണ
ഭീകരാക്രമണത്തിനു ശേഷം ലെ പെൻ കൂടുതൽ വോട്ട് നേടുമെന്ന ധാരണ പരന്നിട്ടുണ്ട്. ഏറ്റവും ശക്തയായ സ്ഥാനാർഥി ലെ പെൻ ആണെന്നു യുഎസ് പ്രസിഡന്റ് ഡോണാർഡ് ട്രംപ് പറഞ്ഞതും ലെ പെനു സഹായമാണ്.
ഗ്രാമീണരാണു ട്രംപിനെ എന്നപോലെ ലെ പെനിനെയും പിന്താങ്ങുന്നത്. കുടിയേറ്റത്തെയും ഇസ്ലാമിക് ഭീകരതയെയും എതിർക്കുന്ന ഗ്രാമീണർ ഏക യൂറോപ്പും ആഗോളവത്ക്കരണവും തങ്ങളുടെ തൊഴിലും വരുമാനവും തട്ടിയെടുത്തെന്നു വിശ്വസിക്കുന്നു.
രണ്ടാം റൗണ്ട്
ഒന്നാം റൗണ്ടിൽ മാക്രോണും ലെ പെനും മുന്നിലെത്തുമെന്നും മേയ് ഏഴിന് അവർ ഏറ്റുമുട്ടുന്പോൾ മാക്രോൺ 20 ശതമാനം ലീഡോടെ ജയിക്കുമെന്നുമാണ് നിരീക്ഷകർ കണക്കാക്കുന്നത്. ലെ പെൻ ആദ്യ റൗണ്ടിൽ 25 ശതമാനത്തിലേറെ നേടിയാലും രണ്ടാം റൗണ്ടിൽ അധികവോട്ട് നേടുകയില്ലത്രെ.
റിപ്പബ്ലിക്കൻ സ്ഥാനാർഥി ഫ്രാൻസ്വാ ഫിയോണിന് 20 ശതമാനവും തീവ്ര ഇടതുപക്ഷക്കാരൻ ഴാങ് ലിക് മെലൻഷോണ് 19.5 ശതമാനവുമാണ് ഒടുവിലത്തെ സർവേകളിൽ കണ്ടത്. മെലൻ ഷോണിന്റെ വോട്ടുകളും ഫിയോണിന്റെ വോട്ടുകളിൽ പകുതിയിലേറെയും രണ്ടാംറൗണ്ടിൽ മാക്രോണിനു ലഭിക്കുമെന്നാണ് പ്രതീക്ഷ.
വിസ്തീർണം: 643801 ച.കി.മീ ( ഇന്ത്യയുടെ അഞ്ചിലൊന്ന്)
ജനസംഖ്യ: 6.7 കോടി (കേരളത്തിന്റെ ഇരട്ടി)
പ്രസിഡന്റിന്റെ കാലാവധി: അഞ്ചുവർഷം
പ്രസിഡന്റ് സ്ഥാനാർഥികൾ: 11
പാർലമെന്റ്: (നാഷണൽ അസംബ്ലി)
തെരഞ്ഞെടുപ്പ്: ജൂൺ11നും 18നും
എമ്മാനുവൽ മാക്രോൺ
39 വയസ്, സ്വതന്ത്രൻ
മധ്യവർത്തി നയങ്ങൾ. കുറേക്കാലം ഗവൺമെന്റ് ഓഫീസർ, പിന്നീട് റോഥ്സ് ചൈൽഡ് ബാങ്കിൽ. പ്രസിഡന്റ് ഒളാന്ദിന്റെ ഉപദേഷ്ടാവ്. പിന്നീട് ധനമന്ത്രി. ആദ്യമായി തെരഞ്ഞെടുപ്പ് രംഗത്ത്. സാന്പത്തിക കാര്യങ്ങളിൽ ലിബറൽ സാമൂഹ്യകാര്യങ്ങളിൽ പുരോഗമനവാദി. ബിസിനസിന് അനുകൂലം. ഇടതുമല്ല വലത്തുമല്ല; പ്രായോഗികവാദി എന്നു സ്വയം വിശേഷണം.
മരീൻലെ പെൻ
48 വയസ്, നാഷണൽ ഫ്രണ്ട്
തീവ്രവലതുപക്ഷ നയങ്ങൾ. നാഷണൽ ഫ്രണ്ട് സ്ഥാപൻ ഴാങ് മരീലെ പെന്നിന്റെ മൂന്നാമത്തെ മകൾ. അഭിഭാഷക. 2011-ൽ കടുത്ത പോരാട്ടത്തിലൂടെ പാർട്ടി പിടിച്ചടക്കി. യൂറോപ്യൻ പാർലമെന്റംഗം കുടിയേറ്റം തടയും, ഇസ്ലാമി സം ഇല്ലാതാക്കും, യൂറോ കറൻസി ഉപേക്ഷിക്കും. യൂറോപ്യൻ യൂണിയനിൽ നിന്നു ഫ്രാൻസിനെ പിൻവലിക്കും. സാന്പത്തിക ദേശീയവാദവും ഫ്രാൻസ് ഒന്നാമത് മുദ്രാവാക്യവും.
ഫ്രാൻസ്വാ ഫിയോൺ
63 വയസ്, റിപ്പബ്ലിക്കൻ വലതുപക്ഷ നയങ്ങൾ.
മുൻപ്രധാനമന്ത്രി. അഴിമതി ആരോപണം സ്ഥാനാർഥിത്വത്തിനു ശോഭ കെടുത്തി, സാന്പത്തികമായി ലിബറൽ നികുതി കുറയ്ക്കും, പെൻഷൻ പ്രായം കൂട്ടും. എന്നൊക്കെ വാഗ്ദാനങ്ങൾ.
ഴാങ് ലിക് മെലൻഷോൺ
65 വയസ്, തീവ്ര ഇടതുപക്ഷം
കടുത്ത നിലപാടുകൾ. മുൻ സോഷ്യലിസ്റ്റ് മന്ത്രി, ജോലി സമയം കുറയ്ക്കും, പെൻഷൻ പ്രായം കുറയ്ക്കും, മിനിമം വേതനം കൂട്ടും. 90 ശതമാനം വരെ നികുതി ചുമത്തും എന്നൊക്കെ വാഗ്ദാനങ്ങൾ.
ഫ്രാൻസിൽ ഇന്ന് ഒന്നാം റൗണ്ട് വോട്ടിംഗ്
12:28 AM Apr 23, 2017 | Deepika.com