വാഷിംഗ്ടൺ ഡിസി: യുഎസ് പൗരന്മാരുടെ ക്രെഡിറ്റ് കാർഡിലെ വിവരങ്ങൾ ചോർത്തിയ റഷ്യൻ ഹാക്കർക്ക് കോടതി 27 വർഷം തടവുശിക്ഷ നൽകി. സൈബർ ആക്രമണക്കേസിൽ ഇത്രയും ദീർഘകാലത്തേക്കുള്ള ശിക്ഷ ആദ്യമാണ്.
ബിസിനസ് സ്ഥാപനങ്ങളുടെ കംപ്യൂട്ടറുകൾ ഹാക്ക് ചെയ്ത റോമൻ സെലസ്നെവ് എന്ന 32കാരൻ വിവിധ കന്പനികൾക്ക് 17കോടി ഡോളർ നഷ്ടം വരുത്തിയെന്നാണു കേസ്. പ്രസിഡന്റ് പുടിനുമായി അടുപ്പമുള്ള റഷ്യൻ എംപി വലേറി സെലസ്നെവിന്റെ പുത്രനാണ് റോമൻ സെലസ്നെവ്.
2009-2013 കാലഘട്ടത്തിൽ 500 യുഎസ് ബിസിനസ് സ്ഥാപനങ്ങളിൽ സൈബർ ആക്രമണം നടത്തി ക്രെഡിറ്റ് കാർഡ് വിവരങ്ങൾ തട്ടിയെടുത്ത റോമൻ റഷ്യയിലും യുക്രെയിനിലുമുള്ള സർവറിലേക്ക് അവ അയയ്ക്കുകയും പിന്നീട് ചില വെബ്സൈറ്റുകൾക്കു വിൽക്കുകയുമായിരുന്നു. യുഎസ് സീക്രട്ട് സർവീസ് നടത്തിയ അന്വേഷണത്തിലാണു പ്രതി കുടുങ്ങിയത്. 2014ൽ മാലദ്വീപിൽനിന്നാണ് സെലസ്നെവിനെ അറസ്റ്റു ചെയ്തത്.
മൂന്നാം രാജ്യത്തുനിന്നു റഷ്യൻ പൗരനെ അമേരിക്ക റാഞ്ചുകയായിരുന്നുവെന്നും ഇതു തികച്ചും നിയമവിരുദ്ധമാണെന്നും റഷ്യൻ എംബസി പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു. വാഷിംഗ്ടൺ വെസ്റ്റേൺ ഡിസ്ട്രിക്ട് കോടതി ജഡ്ജി റിച്ചാർ്ഡ് ജോൺസാണു വിധി പുറപ്പെടുവിച്ചത്. നേരത്തെ സിയാറ്റിൽ ജൂറി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. വിധിക്ക് എതിരേ അപ്പീൽ നൽകാൻ സെലസ്നെവ് തയാറെടുക്കുന്നതായി അഭിഭാഷകൻ പറഞ്ഞു.
റഷ്യൻ ഭരണകൂടത്തിനു മുന്നറിയിപ്പെന്ന നിലയിലാവാം ഇത്ര ദീർഘമായ തടവുശിക്ഷ തനിക്കു നൽകിയതെന്നു പ്രതി സെലസ്നെവ് അഭിഭാഷകൻ മുഖേന നൽകിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
റഷ്യൻ ഹാക്കർക്ക് യുഎസിൽ 27 വർഷം തടവുശിക്ഷ
12:28 AM Apr 23, 2017 | Deepika.com