പാരീസ് :പാരീസിലെ ലോകപ്രശസ്തമായ ഷാംസ് എലീസി വീഥിയിൽ വ്യാഴാഴ്ച രാത്രി ഐഎസ് ഭീകരൻ പോലീസ് ഓഫീസറെ വെടിവച്ചുകൊന്ന സംഭവത്തെത്തുടർന്നു നാളെ നടക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള സുരക്ഷ വർധിപ്പിച്ചു. ഐഎസ് ആക്രമണം ഫ്രഞ്ച് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. പാരീസിൽ വീണ്ടും ഭീകരാക്രമണം. ഫ്രഞ്ച് ജനത ഇത് വച്ചുപൊറുപ്പിക്കില്ല. പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ വലിയതോതിൽ ബാധിക്കും- ട്രംപ് ട്വീറ്റു ചെയ്തു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രമുഖ സ്ഥാനാർഥികളായ മരീ ലെ പെൻ, എമ്മാനുവൽ മാക്രോൺ, ഫ്രാൻസ്വാ ഫിലൻ എന്നിവർ പ്രചാരണ പരിപാടികൾ നിർത്തിവച്ചു.
വ്യാഴാഴ്ച രാത്രി ഒന്പതിനാണ് പോലീസ് കാറിനു നേർക്ക് അക്രമി ഓട്ടോമാറ്റിക് തോക്കുപയോഗിച്ചു വെടിയുതിർത്തത്. പോലീസ് ഓഫീസർ കൊല്ലപ്പെടുകയും രണ്ടു പോലീസുകാർക്കും ഒരു ജർമൻ ടൂറിസ്റ്റിനും പരിക്കേൽക്കുകയും ചെയ്തു. അക്രമിയെ പോലീസ് വെടിവച്ചുകൊന്നു. ഷോപ്പിംഗിനു പേരുകേട്ട ഷാംസ് എലീസി തെരുവീഥിയിൽനിന്നു ടൂറിസ്റ്റുകളും മറ്റു സന്ദർശകരും ജീവനുംകൊണ്ടോടി രക്ഷപ്പെടുകയായിരുന്നു.
39കാരനായ കരിം ഷെർഫിയാണ്(39) അക്രമിയെന്നു ഫ്രഞ്ച് ടിവി ചാനലുകൾ റിപ്പോർട്ടു ചെയ്തു. ഇയാളുടെ വാഹനത്തിൽ തോക്കും കത്തികളും കാണപ്പെട്ടു. ആക്രമണം നടന്നയുടൻ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ് പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. കിഴക്കൻ പാരീസ് സ്വദേശിയായ കരിമിന്റെ ബന്ധുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. തീവ്രവാദ ബന്ധമുള്ള ഇയാൾ മറ്റൊരു കേസുമായി ബന്ധപ്പെട്ടു പോലീസിന്റെ നോട്ടപ്പുള്ളിയായിരുന്നു. പാരീസ് ആക്രമണവുമായി ബന്ധപ്പെട്ട് മറ്റൊരാൾ നേരത്തെ ബൽജിയം പോലീസിനു കീഴടങ്ങി.
വോട്ടെടുപ്പ് അലങ്കോലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഞായറാഴ്ചയ്ക്കു മുന്പ് പാരീസിലോ മറ്റേതെങ്കിലും നഗരത്തിലോ ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്നു പോലീസ് സംശയിച്ചിരുന്നു. 2015നുശേഷം ഫ്രാൻസിൽ അരങ്ങേറിയ ആക്രമണങ്ങളിൽ ഇതിനകം 230 പേർക്കു ജീവഹാനി നേരിട്ടു. ഇതെത്തുടർന്നു പ്രഖ്യാപിച്ച അടിയന്തരാവസ്ഥ നിലനിൽക്കെയാണ് വ്യാഴാഴ്ച ആക്രമണം ഉണ്ടായത്.
തൊഴിലില്ലായ്മയായിരുന്നു ഇതുവരെ തെരഞ്ഞെടുപ്പിലെ മുഖ്യവിഷയം. എന്നാൽ ഷാംസ് എലീസി ആക്രമണത്തെത്തുടർന്നു സ്ഥിതിഗതി മാറുമെന്നാണു നിരീക്ഷകരുടെ അഭിപ്രായം. ഇന്റലിജൻസ് ഏജൻസികളുടെ പക്കലുള്ള സംശയിക്കപ്പെടുന്നവരുടെ ലിസ്റ്റിലുള്ള എല്ലാ വിദേശികളെയും പുറത്താക്കണമെന്ന് കുടിയേറ്റവിരുദ്ധ നയം പുലർത്തുന്ന മരീ ലെപെൻ ആവശ്യപ്പെട്ടു. മുസ്ലിം ബ്രദർഹുഡിനെയും സലാഫിസ്റ്റ് പ്രസ്ഥാനങ്ങളെയും പിരിച്ചുവിടുമെന്നും വിദേശതീവ്രവാദികളെ പുറത്താക്കുമെന്നും ഫിലനും പറഞ്ഞു. എന്നാൽ പാരീസ് ആക്രമണത്തിൽനിന്നു മുതലെടുക്കാനാണു ലെ പെന്നിന്റെ ശ്രമമെന്നു ഫ്രഞ്ച് പ്രധാനമന്ത്രി കസെന്യൂ ആരോപിച്ചു. കുടിയേറ്റവുമായി ആക്രമണത്തെ ബന്ധിപ്പിക്കുന്നതു ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
പാരീസിൽ ഐഎസ് ആക്രമണം
12:16 AM Apr 22, 2017 | Deepika.com