ബെയ്ജിംഗ്: അരുണാചൽപ്രദേശിനെച്ചൊല്ലിയുള്ള ഇന്ത്യ-ചൈന തർക്കം മൂർച്ഛിക്കുന്നു. ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമയെ അരുണാചലിൽ പ്രവേശിപ്പിക്കരുതെന്ന ചൈനയുടെ ആവശ്യം ഇന്ത്യ ലംഘിച്ചതിനെത്തുടർന്ന് അരുണാചലിലെ ആറു പ്രദേശങ്ങൾക്ക് ചൈന സ്വന്തം നിലയിൽ പേരിട്ടു. അരുണാചൽ തങ്ങളുടെ ഭാഗമാണാണെന്ന വാദം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു ചൈനീസ് നടപടി.
ഇന്ത്യ അരുണാചൽപ്രദേശ് എന്നു വിളിക്കുന്ന തെക്കൻ ടിബറ്റിലെ ആറു പ്രദേശങ്ങൾക്ക് ഏപ്രിൽ 14ന് പുതിയ പേരിട്ടതായി ചൈനീസ് സിവിൽ മന്ത്രാലയം അറിയിച്ചതായി ഗ്ലോബൽ ടൈംസ് ഇന്നലെ റിപ്പോർട്ട് ചെയ്തു. ദലൈലാമ അരുണാചൽപ്രദേശ് സന്ദർശിച്ചു മടങ്ങിയതിനു പിറ്റേന്നാണ് ചൈന ഇത്തരത്തിൽ നീക്കം നടത്തിയത്.
വോ ജിയാൻലിംഗ്, മില റീ, ക്യൂഡോംങ്ഗാർബോ റി, മെയിൻകുക, ബൂമോ ല, നാംകപുബ് റി എന്നിങ്ങനെ ചൈനീസ് ഭാഷയിലാണു പേരുകൾ നല്‍കിയിരിക്കുന്നത്. ഈ പേരുകളിൽ പ്രതിഫലിക്കുന്നത് തെക്കൻ ടിബറ്റിനുമേലുള്ള ചൈനയുടെ അവകാശവാദമാണെന്നും ചരിത്രം, സംസ്കാരം, ഭരണം എന്നിവ ഇതിനു പിന്തുണ നല്‍കുന്നുണ്ടെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലു കാങ് പറഞ്ഞു. തർക്കമേഖലയിൽ ദലൈലാമയെ പ്രവേശിപ്പിച്ച ഇന്ത്യൻ നടപടിക്കു ചൈന എതിരാണെന്നും അദ്ദേഹം വ്യക്തമാക്കി.
ടിബറ്റൻ ഭാഷയിൽ കൂടുതൽ സ്ഥലങ്ങൾക്കു പേരു നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചുവരികയാണെന്നും രണ്ടാംഘട്ട സെൻസസ് നടക്കുന്നുണ്ടെന്നും ലു കാങ് പറഞ്ഞു.
അരുണാചൽപ്രദേശ് തെക്കൻ ടിബറ്റാണെന്ന് ചൈനയും അക്സായിചിൻ മേഖല ചൈന കൈയേറിയതാണെന്ന് ഇന്ത്യയും അവകാശപ്പെടുന്നു. ഇന്ത്യയും ചൈനയും തമ്മിൽ 3,488 കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ട്.
അരുണാചലിലെ ആറു സ്ഥലങ്ങളുടെ പേര് ചൈന മാറ്റി
12:28 AM Apr 20, 2017 | Deepika.com