ലാഹോർ: പ്രധാനമന്ത്രി നവാസ് ഷരീഫും കുടുംബാംഗങ്ങളും വിദേശത്തുൾപ്പെടെ അനധികൃതമായി സ്വത്തുസന്പാദിച്ചുവെന്ന കേസിൽ പാക്കിസ്ഥാൻ സുപ്രീംകോടതി ഇന്നു വിധി പറയും. വിധി എതിരായാൽ നേരത്തെ തെരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമത്തിലാണു ഷരീഫിന്റെ പാക്കിസ്ഥാൻ മുസ്ലിം ലീഗ് (പിഎംഎൽ-എൻ). മുന്നൊരുക്കങ്ങളുടെ ഭാഗമായി പാർട്ടിയുടെ നേതൃയോഗം ഇന്നലെ നടന്നു. വിധി എതിരായാൽ തെരഞ്ഞെടുപ്പ് നേരത്തെയാക്കുന്നതുൾപ്പെടെ പരിഗണനയിലുണ്ടെന്നു പാർട്ടി നേതാക്കൾ വിശദീകരിച്ചു. ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള പാക്കിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫ് (പിടിഐ )അനുകൂല അന്തരീക്ഷം മുതലെടുക്കുന്നതു തടയുകയാണ് ലക്ഷ്യം.
ഇതിനെ എതിർക്കുന്ന വിഭാഗവും പാർട്ടിയിലുണ്ട്. ഏതുവിധേയനേയും കാലാവധി പൂർത്തിയാക്കണമെന്നും ആവശ്യമെങ്കിൽ ഷരീഫിന് പകരക്കാരനെ നിയോഗിക്കണമെന്നുമാണ് ഇവരുടെ നിലപാട്. പ്രധാനമന്ത്രിയുടെ വസതിക്കു പുറത്തിരിക്കുന്ന നവാസ് ഷരീഫാണു കൂടുതൽ ശക്തനെന്ന് ഈ വിഭാഗത്തിനൊപ്പമുള്ള പഞ്ചാബ് നിയമമന്ത്രി റാണാ സനാവുള്ള പറഞ്ഞു. ജനങ്ങളുടെ ഹൃദയത്തിൽ സ്ഥാനം നേടിയയാളാണു നവാസ് ഷരീഫ്. നിശ്ചയിച്ചതുപ്രകാരം 2018 ൽ തെരഞ്ഞെടുപ്പ് നടത്തിയാലും ഇമ്രാൻഖാനു ജയിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഷരീഫിനെതിരേ വിധിയുണ്ടായാലും പിഎംഎൽ-എൻ അധികാരത്തിൽ തുടർന്നേക്കാം. എന്നാൽ ആഭ്യന്തരസംഘർഷം ശക്തമാകുമെന്നാണ് സൂചന. സമീപനാളുകളിൽ പാക് സന്പദ്ഘടന ശക്തിപ്രാപിക്കുകയും ക്രമസമാധാനം മെച്ചപ്പെടുകയും ചെയ്തിരുന്നു. ഭരണകൂടവും സൈന്യവും പരസ്പര ബഹുമാനത്തോടെ പ്രവർത്തിക്കുന്നുമുണ്ട്. കവിഞ്ഞവർഷം ഏപ്രിൽ അഞ്ചിന് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോഴും മേയ് 16 ന് ദേശീയ അസംബ്ലിയിൽ പ്രസംഗിച്ചപ്പോഴും നിരപരാധിയാണെന്നു ഷരീഫ് പറഞ്ഞിരുന്നു. കോടതി വിധി എതിരായാൽ തെറ്റായ പ്രസ്താവനയുടെ പേരിൽ പ്രധാനമന്ത്രിക്ക് അയോഗ്യത കൽപ്പിച്ചേക്കാമെന്നും വിലയിരുത്തലുകളുണ്ട്.
സർക്കാരിനെതിരേ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പിടിഐ നേതാവ് നയിം ഉൾ ഹഖ് പറഞ്ഞു. കോടതി വിധി എതിരായാൽ തെരുവിൽ സമരത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
1990 കളിൽ രണ്ടുതവണ പ്രധാനമന്ത്രി പദവിയിലിരുന്നപ്പോൾ നവാസ് ഷരീഫും കുടുംബാംഗങ്ങളും ചേർന്ന് അനധികൃതമായി സ്വത്ത് സന്പാദിച്ചുവെന്നാണ് ആരോപണം. ഷരീഫിന്റെ മക്കളുടെ പേരിൽ വിദേശത്ത് ആരംഭിച്ച കന്പനികളുടെ പേരിൽ പണം നിക്ഷേപിച്ചുവെന്ന് പാനമ രേഖകളിലൂടെ പരസ്യമാവുകയായിരുന്നു. തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണു ഷരീഫിന്റെ വാദം. എന്നാൽ, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വിദേശസ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കണമെന്ന് സുപ്രീംകോടതി കഴിഞ്ഞവർഷം ഉത്തരവിടുകയായിരുന്നു.
പാനമ ഗേറ്റ്: വിധിക്കു കാതോർത്ത് പാക്കിസ്ഥാൻ
12:28 AM Apr 20, 2017 | Deepika.com