റിയാദ്: ഉത്തരകൊറിയ ഏറ്റവുമൊടുവിൽ നടത്തിയ പരാജയപ്പെട്ട മിസൈൽ പരീക്ഷണം പ്രകോപനമുണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമമായിരുന്നുവെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ്. ഏതുതരം മിസൈലുകളാണ് ഉപയോഗിച്ചതെന്നു വിശദീകരിക്കാൻ അദ്ദേഹം തയാറായില്ല. എന്നാൽ ഭൂഖണ്ഡാന്തര മിസൈലുകളല്ല പരീക്ഷിച്ചതെന്നു മാറ്റിസ് വിശദീകരിച്ചു. അതിനർഥം അത് യുഎസ് ഉപഭൂഖണ്ഡത്തിൽ എത്തുകയില്ല എന്നാണ്. മിസൈൽ പരീക്ഷണം എന്തുകൊണ്ടു പരാജയപ്പെട്ടു എന്നതിനെക്കുറിച്ച് വിശദീകരിക്കാനും മാറ്റിസ് തയാറായില്ല. ഗൾഫ് നാടുകളിൽ ഒരാഴ്ച നീളുന്ന സന്ദർശനത്തിന് എത്തിയതായിരുന്നു മാറ്റിസ്.
അതേസമയം കൊറിയൻ ഉപഭൂഖണ്ഡം ആണവമുക്തമാക്കാനുള്ള ചൈനയുടെ ശ്രമത്തെ അദ്ദേഹം പ്രസംശിക്കുകയും ചെയ്തു. അമേരിക്കൻ വിമാനവാഹനിക്കപ്പലിനെ ചൈന പിന്തുടരുന്നുവെന്ന വാർത്തകൾക്കു പിന്നാലെയാണ് ഈ നിലപാട്.
ഉത്തരകൊറിയ ഏറ്റവുമൊടുവിൽ നടത്തിയ മിസൈൽപരീക്ഷണം പരാജയപ്പെട്ടതിനു പിന്നാലെയാണ് അമേരിക്കൻ കപ്പൽ കൊറിയൻ തീരത്തെത്തിയത്. വിക്ഷേപിച്ചതിനു പിന്നാലെ മിസൈൽ പൊട്ടിത്തെറിച്ചതായി യുഎസ് സൈന്യമാണ് പരസ്യമാക്കിയത്. യുദ്ധാന്തരീക്ഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഉത്തരകൊറിയയുടെ കിഴക്കൻ തീരത്തുള്ള സിൻപോയിലായിരുന്നു പരാജയപ്പെട്ട പരീക്ഷണം. ഉത്തരകൊറിയയുമായി സൗഹൃദം പങ്കിടുന്ന ചൈനയുടെ എതിർപ്പ് മറികടന്നായിരുന്നു ഇത്.
പിന്നാലെയാണു കൊറിയൻ തീരത്ത് അമേരിക്കയുടെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് കാൾ വിൻസൺ എത്തിയത്. കപ്പലിനെ റഷ്യയും ചൈനയും പിന്തുടരുന്നതായി ജപ്പാനിലെ പത്രങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സിറിയയ്ക്കു പിന്നാലെ ഉത്തര കൊറിയയിലും യുഎസ് ആക്രമണം നടത്തിയേക്കുമെന്നതിന്റെ സൂചനയായാണ് കപ്പലിന്റെ സാന്നിധ്യത്തെ കണക്കാക്കുന്നത്.
പ്രകോപനത്തിന് ഉത്തരകൊറിയയുടെ ശ്രമം: യുഎസ്
12:19 AM Apr 19, 2017 | Deepika.com