ഇസ്ലാമാബാദ്: ഭീകരർക്കെതിരേ കർശന നടപടിയെടുക്കണമെന്ന താക്കീതുമായി ഡോണൾഡ് ട്രംപിന്റെ ദൂതൻ പാക്കിസ്ഥാനിൽ. ട്രംപ് യുഎസ് പ്രസിഡന്റായ ശേഷം ഇതാദ്യമായാണ് ഭരണകൂടത്തിലെ ഒരു ഉന്നതൻ പാക്കിസ്ഥാനിലെത്തുന്നത്. പാക് അതിർത്തിയോടു ചേർന്ന് അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് സ്റ്റേറ്റ് (ഐസ്)താവളം ബോംബിട്ടു തകർത്തതിനു തൊട്ടുപിന്നാലെയാണി സന്ദർശനം.
യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച്.ആർ. മക്മാസ്റ്റർ, പാക് പ്രധാനമന്ത്രി നവാസ് ഷരീഫ്, വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ്, കരസേനാ മേധാവി ജനറൽ ഖമർ ബാജ്വ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നാസർ ജാൻജുവ, പ്രധാനമന്ത്രിയുടെ സ്പെഷൽ അസിസ്റ്റന്റ് സയ്ദ് താരിഖ് ഫാതമി എന്നിവരുമായി ചർച്ച നടത്തി.
എല്ലാ തരത്തിലുമുള്ള ഭീകരതയെയും എതിരിടേണ്ടതിന്റെ ആവശ്യകത മക്മാസ്റ്റർ എടുത്തു പറഞ്ഞു എന്നാണ് യുഎസ് എംബസി പത്രക്കുറിപ്പിൽ പറഞ്ഞത്.
ഐഎസും താലിബാനും അടക്കമുള്ള എല്ലാ ഭീകരപ്രസ്ഥാനങ്ങൾക്കുമെതിരേ പാക്കിസ്ഥാൻ നടപടി എടുത്തില്ലെങ്കിൽ അമേരിക്കതന്നെ നടപടി എടുക്കുമെന്നുള്ള സന്ദേശമാണ് മക്മാസ്റ്ററുടെ മുന്നറിയിപ്പില്ലാത്ത സന്ദർശനത്തിൽ ഉള്ളതെന്ന് നിരീക്ഷകർ കരുതുന്നു. യുഎസിലെ മുൻ ഭരണകൂടങ്ങളോടു പറഞ്ഞിരുന്നതുപോലെ നല്ലവാക്കു പറഞ്ഞാൽ ട്രംപ് കേൾക്കില്ലെന്നും നടപടിയാണു വേണ്ടതെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.
കാഷ്മീർ പ്രശ്നം ഉന്നയിച്ചതായി പാക് പ്രധാനമന്ത്രിയുടെ ഓഫീസും വിദേശകാര്യ ഓഫീസും ഇറക്കിയ പത്രക്കുറിപ്പുകളിൽ പറഞ്ഞു. പക്ഷേ യുഎസ് എംബസി അതേപ്പറ്റിയൊന്നും പറഞ്ഞിട്ടില്ല.
താക്കീതുമായി ട്രംപിന്റെ ദൂതൻ പാക്കിസ്ഥാനിൽ
12:50 AM Apr 18, 2017 | Deepika.com