വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ ഭീഷണി വകവയ്ക്കാതെ ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തിയെന്നു റിപ്പോർട്ട്. യുഎസ് തന്നെയാണു വാർത്ത പുറത്തുവിട്ടത്. എന്നാൽ, പരീക്ഷണം പരാജയപ്പെട്ടെന്നു സ്ഥിരീകരിച്ചതായി യുഎസ് അറിയിച്ചു.
പുലർച്ചെ നടത്തിയ മിസൈൽ പരീക്ഷണം മിസൈൽ പൊട്ടിത്തെറിച്ചെതുമൂലം പരാജയപ്പെടുകയായിരുന്നെന്ന് യുഎസ് പസഫിക് കമാൻഡ് അറിയിച്ചു. സിങ്ങ്പോയിലാണു മിസൈൽ പരീക്ഷിച്ചതെന്നും ഏതു തരത്തിലുള്ള മിസൈലാണ് പരീക്ഷിച്ചതെന്നു സ്ഥിരീകരിച്ചിട്ടില്ലെന്നും ഭൂഖണ്ഡാന്തര മിസൈലാണെന്നു കരുതുന്നില്ലെന്നും അവർ അറിയിച്ചു. ചൈനയുടെ മുന്നറിയിപ്പുപോലും തള്ളിയാണ് ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തിയത്. മിസൈൽ പരീക്ഷണം നടത്തിയെന്നു ദക്ഷിണകൊറിയയാണ് ആദ്യം അറിയിച്ചത്. പിന്നീട് യുഎസ് അതു സ്ഥിരീകരിക്കുകയായിരുന്നു.
അമേരിക്കയുടെയും ചൈനയുടെയും മുന്നറിയിപ്പുകളെ തള്ളി ഉത്തരകൊറിയ വീണ്ടും പ്രകോപനം സൃഷ്ടിക്കുന്നതു മേഖലയിൽ ഏറെ ആശങ്ക സൃഷ്ടിക്കുകയാണ്. അമേരിക്ക പ്രകോപനം തുടരുകയാണെങ്കിലും ആണവആക്രമണത്തിനും തങ്ങൾ മടിക്കില്ലെന്നു കഴിഞ്ഞ ദിവസം ഉത്തരകൊറിയ മുന്നറിയിപ്പ് നൽകിയതോടെ ഏതു നിമിഷവും ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാവുന്ന സ്ഥിതി സംജാതമായിരുന്നു. ഉത്തരകൊറിയൻ രാഷ്ട്രസ്ഥാപകൻ കിം ഇൽസുംഗിന്റെ 105-ാം ജന്മദിനം പ്രമാണിച്ച് തലസ്ഥാനമായ പ്യോംഗ്യാംഗിൽ കഴിഞ്ഞ ദിവസം ഉത്തരകൊറിയ തങ്ങളുടെ സൈനിക ശക്തി വിളിച്ചോതുന്ന പരേഡ് നടത്തിയിരുന്നു.
കിം ഇൽസുംഗ് ജയന്തി (സൂര്യദിനം) പ്രമാണിച്ച് ഉത്തരകൊറിയ ആറാമത്തെ ആണവപരീക്ഷണം നടത്തുമെന്നു പ്രചാരണമുണ്ടായിരുന്നു. പരീക്ഷണം നടത്തിയാൽ ഉത്തരകൊറിയയെ പാഠം പഠിപ്പിക്കുമെന്നും യുഎസും നിലപാടെടുത്തതോടെയാണ് മേഖലയിൽ യുദ്ധസാഹചര്യം സംജാതമായത്. മിസൈൽ പരീക്ഷണത്തെപ്പറ്റി യുഎസിനു കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞതായി യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് അറിയിച്ചു. ഇതിനെ സംബന്ധിച്ചു പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചിട്ടില്ലെന്നും ജിം മാറ്റിസ് പറഞ്ഞു.
ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം പരാജയം: യുഎസ്
12:26 AM Apr 17, 2017 | Deepika.com