വൈപ്പിൻ: സുപ്രീംകോടതി ഉത്തരവനുസരിച്ച് ദേശീയ -സംസ്ഥാനപാതക്കരുകിലെ മദ്യശാലകൾ നീക്കം ചെയ്തതോടെ വൈപ്പിൻ കരയിൽ ഇത്തവണ റോഡപകടങ്ങളും അടിപടികളുമില്ലാത്ത ഈസ്റ്റർ-വിഷു ആഘോഷമായിരുമെന്ന് പോലീസ്. സാധാരണ വിഷു, ഈസ്റ്റർ ദിനത്തോടനുബന്ധിച്ച് ഞാറക്കൽ മുനന്പം പോലീസ് സ്റ്റേഷനുകളിൽ ചുരുങ്ങിയത് അഞ്ചോ, ആറോ അടിപിടിക്കേസുകളും ഒന്ന് രണ്ട് അപകടക്കേസുകളും ഉണ്ടാകുക പതിവാണ്.
എന്നാൽ ഇക്കുറി രണ്ട് സ്റ്റേഷനുകളിലും ഇത്തരം അടിപിടിക്കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. മാത്രമല്ല മദ്യശാലയിലെ വൻതിരക്കിൽ സംസ്ഥാനപാതയിൽ ഞാറക്കലും, ചെറായി ദേവസ്വം നടയിലും ഉണ്ടാകുന്ന ഗതാഗതക്കുരുക്കും വാഹനാപകടങ്ങളും ഇത്തവണ ഇല്ലാതായതോടെ പോലീസിനു വൻ തലവേദനയാണ് ഒഴിവായത്. ആകെ രണ്ട് വൈൻ- ബിയർ പാർലറുകളാണ് ഇപ്പോൾ വൈപ്പിനിലുള്ളത്. ഇതാകട്ടെ സംസ്ഥാന പാതയിൽ നിന്നും ഏറെ അകന്നുള്ള ചെറായി ബീച്ചിലാണ്.
ചെറായിലെ മദ്യശാലകൾ പൂട്ടിയതോടെ പള്ളിപ്പുറം ബാങ്കിന്റെ ചെറായി ശാഖയിലെത്തുന്ന ഇടപാടുകാർക്കും ബാങ്കിന്റെ സൂപ്പർമാർക്കറ്റിലെത്തുന്നവർക്കും ഏറെ ആശ്വാസമായി. വാഹനങ്ങൾക്ക് കടന്നുപോകാനും സാധ്യമല്ലായിരുന്നു. ഇവിടെ ഇപ്പോൾ വിജനമായി. അപകടങ്ങളും കുറഞ്ഞു. അതേ പോലെ ഞാറക്കലിൽ സംസ്ഥാനപാതയോട് തൊട്ട് ഇരുന്നിരുന്ന മദ്യശാലക്കു മുന്നിൽ വൻ തിരക്കായിരുന്നു. മദ്യപൻമാരുടെ തിരക്കുമൂലം ഇവിടെ നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തിൽ പെട്ടിരുന്നത്. ഇവിടെയും ഇപ്പോൾ വിജനമാണ്.
ഇക്കുറി അടിപിടിയും അപകടവുമില്ലാത്ത വിഷുവും ഈസ്റ്ററും
12:53 AM Apr 18, 2017 | Deepika.com