മാനന്തവാടി: പ്ലാസ്റ്റിക് കവറുകൾക്ക് നിരോധനമേർപ്പെടുത്തിയിട്ടും പല സ്ഥാപനങ്ങളും ഉത്തരവ് പാലിക്കാത്ത സാഹചര്യത്തിൽ നഗരസഭ ആരോഗ്യ വകുപ്പ് അധികൃതർ മാനന്തവാടിയിലെ പതിനൊന്ന് വ്യാപാര സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തി.
മൈസൂർ റോഡിലെ വിവിധ സ്ഥാപനങ്ങളിൽനിന്നും നിന്നും പ്ലാസ്റ്റിക് കവറുകൾ പിടിച്ചെടുത്തു. നഗരത്തിലെ ഒരു വസ്ത്രവ്യാപാര കേന്ദ്രത്തിൽ നിന്നും കവറുകൾ കണ്ടെടുത്തുവെങ്കിലും 60 മൈക്രോണിലധികം ഭാരമുള്ളതിനാൽ നടപടി സ്വീകരിച്ചില്ല. പ്ലാസ്റ്റിക് കൂടാതെ ജെല്ലി മിഠായി പോലുള്ള ഭക്ഷ്യോത്പന്നങ്ങളുടെ വിൽപനയും സംഘം പരിശോധിച്ചു.
നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രസാദ്, ഇബ്രാഹിം, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിനോജ്, ജീവനക്കാരൻ സുബൈർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന സംഘടിപ്പിച്ചത്. വരും ദിവസങ്ങളിലും നഗരത്തിൽ പരിശോധന ഉൗർജ്ജിതമാക്കുമെന്നു അധികൃതർ അറിയിച്ചു.
വ്യാപാര സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തി
12:33 AM Apr 18, 2017 | Deepika.com