വനപാലകർക്ക് പരിശീലനം നൽകി
12:23 AM Apr 18, 2017 | Deepika.com
നിലന്പൂർ: ഈമാസം 20മുതൽ ആരംഭിക്കുന്ന കടുവാ സെൻസസിന്റെ മുന്നോടിയായി നിലന്പൂരിൽ വനപാലകർക്ക് പരിശീലനം നൽകി. വനംവകുപ്പിന്റെ ഡിവിഷൻ ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന പരിശീലനത്തിന് പറന്പിക്കുളം ടൈഗർ റിസർവിലെ പരിശീലകരാണ് നേതൃത്വം നൽകിയത്. നിലന്പൂർ നോർത്ത് സൗത്ത് ഡിവിഷനുകളെ 60 ബ്ലോക്കുകളായി തിരിച്ച് ഓരോ ബ്ലോക്കിനും രണ്ട് ഫീൽഡ് സ്റ്റാഫ് എന്നരീതിയിലാണ് സെൻസസ് നടക്കുക. ആദ്യഘട്ടത്തിൽ കടുവ, പുള്ളിപ്പുലി തുടങ്ങിയവയുടെ സാനിധ്യമുള്ള സ്ഥലങ്ങൾ അവയുടെ കാൽപ്പാടുകളും മറ്റും നിരീക്ഷിച്ച് കണ്ടെത്തുക എന്നുള്ളതാണ്. തുടർന്ന് ഒരുമാസത്തിനുശേഷം വീണ്ടും ഒരു പരിശീലനം കൂടി നടത്തും. കടുവ, പുള്ളിപ്പുലി, ചെന്നായ് എന്നിവയുടെ സാനിധ്യമുള്ള മുഴുവൻ സ്ഥലങ്ങളിലും കാമറക്ൾ സ്ഥാപിച്ചായിരിക്കും ഇവയുടെ കണക്കെടുപ്പ് നടത്തുക. ആന കാട്ടുപോത്ത് തുടങ്ങിയ മറ്റുവന്യമൃഗങ്ങളുടെ കണക്കെടുപ്പും നടത്തും. സംസ്ഥാന സർക്കാർ ഈ മാസം 20മുതൽ 27വരെ സൗത്തിലും മേയ് എട്ടുമുതൽ 15വരെ നോർത്തിലും സെൻസസ് നടക്കും. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പെരിയാർ ഫൗണ്ടേഷൻ, പറന്പിക്കുളം ടൈഗർ റിസർവ് എന്നിവയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. സൈലന്റ് വാലി, മണ്ണാർക്കാട്, നിലന്പൂർ മേഖലകളിൽ പറന്പിക്കുളം ടൈഗർ റിസർവിനാണ് സർവേയുടെ ചുമതല. മാവോയിസ്റ്റ് സാനിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് മോണിറ്ററിംഗ് നടപടികൾ വൈകിയതെന്നും അധികൃതർ പറഞ്ഞു. മൂന്നാംഘട്ടത്തിൽ വനത്തിന്റെ ആവാസ വ്യവസ്ഥകളെപറ്റിയും പഠനം നടത്തും. സുരക്ഷയില്ലാതെ സെൻസസുമായി സഹകരിക്കാനുള്ള വിഷമതകൾ വനപാലകരിൽ ചിലർ പങ്കുവച്ചു. മാവോയിസ്റ്റ് സാന്നിധ്യമുള്ള നിലന്പൂർ സൗത്ത് ഡിവിഷനിൽപെട്ട കരുളായി വനമേഖലയിൽ യാതൊരു സുരക്ഷാ സംവിധാനവും ഒരുക്കാതെയാണ് വനപാലകരെ കടുവാ സെൻസസിനും വന്യജീവി സെൻസസിനുമായി അയയ്ക്കാൻ ഒരുങ്ങുന്നത്.