ന്യൂയോർക്ക്: സിറിയ നടത്തിയ രാസായുധ ആക്രമണങ്ങളിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുള്ള ഐക്യരാഷ്ട്ര സംഘടനയുടെ അന്വേഷണ പ്രമേയം റഷ്യ വീറ്റോ ചെയ്തു.
സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസാദിനെതിരേ അന്വേഷണം ആവശ്യപ്പെടുന്ന പ്രമേയത്തെ ഫ്രാൻസും യുഎസും ബ്രിട്ടനും അനുകൂലിച്ചു. ചൈന വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. യുഎൻ രക്ഷാസമിതിയിൽ ഇത് എട്ടാം തവണയാണ് സിറിയയ്ക്കനുകൂല നിലപാടുമായി റഷ്യ രംഗത്തുവരുന്നത്. അന്വേഷണപ്രമേയം റഷ്യ വീറ്റോ ചെയ്തതോടെ യുഎസ് റഷ്യ ബന്ധം വീണ്ടും ഉലഞ്ഞു. റഷ്യയുടെ നിലപാടിനെതിരേ യുഎന്നിലെ അമേരിക്കൻ സ്ഥാനപതി നിക്കി ഹേലി രംഗത്തുവന്നു.
സിറിയയുടെ നടപടി അനുകൂലിക്കുന്നതുവഴി റഷ്യ രാജ്യാന്തര സമൂഹത്തിനു മുന്നിൽ ഒറ്റപ്പെട്ടതായി നിക്കി ഹേലി പറഞ്ഞു. റഷ്യൻ നിലപാടിനെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും വിമർശിച്ചു. സിറിയയിലെ രാസായുധ ആക്രമണത്തെക്കുറിച്ച് റഷ്യയ്ക്കു അറിവുണ്ടായിരുന്നതായി സംശയമുണ്ടെന്നു ട്രംപ് ആരോപിച്ചു.
സിറിയയ്ക്കെതിരായ അന്വേഷണ പ്രമേയം റഷ്യ വീറ്റോ ചെയ്തു
12:18 AM Apr 14, 2017 | Deepika.com