ജനീവ: സോമാലിയയിൽ കോളറ പടരുന്നതായി ലോകാരോഗ്യസംഘടന. ഇതുവരെ 25, 424 പേർക്കു കോളറ ബാധിച്ചിട്ടുണ്ടെന്നും രണ്ടുമാസത്തിനുള്ളിൽ ഇത് അരലക്ഷമാകുമെന്നും ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സോമാലിയയിലെ വരൾച്ചബാധിത മേഖലയായ മധ്യജൂബയിൽ കോളറ മൂലമുള്ള മരണനിരക്ക് 14.1 ശതമാനമാണ്. ബകൂലിൽ 5.1 ശതമാനവും. ഈ വർഷം 533 പേർ കോളറമൂലം മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. സോമാലിയയിലെ 2.1 ശതമാനം വെള്ളവും ഭക്ഷണവും ബാക്ടരീയ കലർന്നതാണെന്നു താരിക് ജസറെവിക് പറഞ്ഞു. മരുന്നുകളും ചികിത്സകളും നല്കിവരുന്നുണ്ട്. രോഗം പടരുന്ന സാഹചര്യത്തിൽ അടിയന്തര മുന്നറിയിപ്പോടെ അഞ്ചു ലക്ഷം പേരെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. പോഷകാഹാരക്കുറവുള്ള കുട്ടികളാണു മരിക്കുന്നവരിലേറെയും. 29 ലക്ഷം പേർ രോഗത്തിന്റെ മൂന്നാംഘട്ടത്തിലാണ്. നാലാം ഘട്ടമാകുന്പോൾ രോഗം ബാധിച്ചതായി കണക്കാക്കും. അതിനാൽ, 30 ലക്ഷം പേർക്കു രോഗം ബാധിച്ചതായി കണക്കാക്കാമെന്ന് ലോകാരോഗ്യസംഘടനയുടെ വക്താവ് താരിക് ജസറെവിക് പറഞ്ഞു.
വൃത്തിഹീനമായ ആഹാരം, വെള്ളം എന്നിവയിലൂടെ വിബ്രിയോ കോളറേ എന്ന ബാക്ടീരിയയാണു രോഗം പരത്തുന്നത്. ആഹാരത്തിലൂടെയും മറ്റും ശരീരത്തിലെത്തുന്ന ഈ ബാക്ടീരിയ കോളറ ടോക്സിൻ എന്ന വിഷവസ്തു പുറപ്പെടുവിക്കുന്നു. മലത്തിലൂടെ പുറത്തുകടക്കുന്ന ഇവ കുടിവെള്ളത്തിൽ കലരുന്നതിലൂടെയാണ് രോഗം വ്യാപിക്കുന്നത്. ഈച്ചയും രോഗവാഹകരാകുന്നു.
മണിക്കൂറുകൾക്കുള്ളിൽ മരണകാരണമായേക്കാവുന്ന ഈ ബാക്ടീരിയ വ്യാപിക്കുന്നതു തടയാൻ പരിസരശുചീകരണവും നല്ല ഭക്ഷണവും ആവശ്യമാണ്. 2011 ൽ സോമാലിയയിൽ പട്ടിണിമൂലം കാൽലക്ഷത്തോളം പേരാണു മരിച്ചത്.
സോമാലിയയിൽ കോളറ പടരുന്നു; കാൽലക്ഷം പേർ രോഗബാധിതരെന്നു ലോകാരോഗ്യ സംഘടന
12:18 AM Apr 14, 2017 | Deepika.com