ന്യൂഡൽഹി: ആശാ വർക്കർമാർ, ആംഗൻവാടിയിലെ ആയമാർ, സഹായികൾ, സ്കൂൾ ഉച്ചഭക്ഷണ പരിപാടിയിലെ ജോലിക്കാർ എന്നിവരെയും എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ടിൽ (ഇപിഎഫ്ഒ) ചേർക്കാൻ നീക്കം. കുറഞ്ഞ വിഹിതം നൽകി അംഗങ്ങളാകാൻ ഇവരെ അനുവദിക്കുന്ന കാര്യം ഇപിഎഫ്ഒയുടെ കേന്ദ്ര ട്രസ്റ്റി ബോർഡ് ഇന്നു ചർച്ചചെയ്യും.
ആംഗൻവാടികളിൽ 14 ലക്ഷം ആയമാരും 12 ലക്ഷം സഹായികളും ഉച്ചഭക്ഷണ പദ്ധതിയിൽ 25.5 ലക്ഷം ജോലിക്കാരും ഉണ്ട്. സാധാരണ തൊഴിലാളിയിൽനിന്നു ശന്പളത്തിന്റെ 12 ശതമാനമാണ് പിഎഫിലേക്ക് പിടിക്കുന്നത്. തുല്യതുക മാനേജ്മെന്റും അടയ്ക്കും. ആംഗൻവാടി, ഉച്ചഭക്ഷണ പദ്ധതി, ആശ എന്നിവയിലുള്ളത് കേന്ദ്ര സ്കീം ജോലിക്കാരായതുകൊണ്ട് ഇവരുടെ മാനേജ്മെന്റ് വിഹിതം അടയ്ക്കാനുള്ള ബാധ്യത കേന്ദ്രഗവൺമെന്റ് അനുവദിച്ചേ ഇവർക്കു പദ്ധതിയിൽ ചേരാൻ അവസരം നൽകാനാവൂ.
പ്രതിമാസവിഹിതം പത്തുശതമാനമായി കുറച്ചുകൊണ്ട് ഇവരെ ചേർക്കുന്ന കാര്യമാണ് ഇന്ന് ട്രസ്റ്റിബോർഡ് ചർച്ചചെയ്യുക. അസംഘടിത മേഖലകളിലുള്ളവർക്കെല്ലാം വാർധക്യകാല സുരക്ഷ ഉറപ്പുവരുത്താനുള്ള ആലോചനയുടെ ഭാഗമാണിത്.
ഇപിഎഫ്ഒ അംഗത്വത്തിനുള്ള ഉയർന്ന വേതനപരിധി 25000 രൂപയായി ഉയർത്തുന്നതിനുള്ള നിർദേശവും ഇന്നു ചർച്ച ചെയ്യും. 15000 രൂപയാണ് ഇപ്പോൾ പരിധി. ഇതു കൂട്ടുന്നതിനും കേന്ദ്രഗവൺമെന്റിന്റെ അനുമതി വേണം. അംഗങ്ങളുടെ പെൻഷൻ സ്കീമിന് സബ്സിഡിയായി കേന്ദ്രഗവൺമെന്റ് 1.16 ശതമാനം തുക നൽകുന്നുണ്ട്. പരിധി 25000 രൂപയാക്കുന്പോൾ കേന്ദ്രസർക്കാരിന്റെ ബാധ്യത പ്രതിവർഷം 2708 കോടി രൂപ കണ്ട് വർധിക്കും.
2014-ലാണ് ഉയർന്ന മാസവേതന പരിധി 6500 രൂപയിൽനിന്ന് 15000 രൂപയായി വർധിപ്പിച്ചത്. ഇപ്പോൾ വേതനപരിധി ഉയർത്തിയില്ലെങ്കിൽ ധാരാളംപേർ പിഎഫ് സേവനത്തിന് അർഹരല്ലാതെപോകുമെന്നു കരുതപ്പെടുന്നു.
ആശാ വർക്കർമാരും ആംഗൻവാടി പ്രവർത്തകരും പിഎഫിലേക്ക്
12:05 AM Mar 30, 2017 | Deepika.com