വാഷിംഗ്ടൺ ഡിസി: ഞായറാഴ്ച ലോസ് ആഞ്ചലസിൽ നടന്ന ഓസ്കർ പുരസ്കാര പ്രഖ്യാപനച്ചടങ്ങ് അലങ്കോലപ്പെട്ടതിനു കാരണം സംഘാടകർ തന്നെ വിമർശിച്ചതു മൂലമാണെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചടങ്ങ് ഭംഗിയായി നടത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം രാഷ്ട്രീയത്തിനു കൂടുതൽ ഊന്നൽ നൽകാനും തന്നെ പരിഹസിക്കാനുമാണ് അവർ തുനിഞ്ഞത്.
മൂൺലൈറ്റിനു പകരം ലാ ലാ ലാൻഡാണ് മികച്ച ചിത്രമെന്ന് അവതാരകർ തെറ്റായി പറഞ്ഞകാര്യമാണു ട്രംപ് പരാമർശിച്ചത്. പിന്നീട് തെറ്റു തിരുത്തിയെങ്കിലും ഓസ്കർ പുരസ്കാര പ്രഖ്യാപനച്ചടങ്ങിൽ ഇത്ര വലിയ അബദ്ധം സംഭവിക്കുന്നത് ആദ്യമാണ്. താൻ മുന്പ് പലപ്പോഴും ഓസ്കർ ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ട്. ഇത്തവണ ഓസ്കറിന്റെ ശോഭ കെടുത്തുന്ന സംഭവ വികാസമുണ്ടായി- ഓവൽ ഓഫീസിൽ ബ്രെയ്റ്റ്ബാർട്ട് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് ചൂണ്ടിക്കാട്ടി.
ഓസ്കർ പുരസ്കാരച്ചടങ്ങിൽ അവതാരകനായ ജിമ്മി കിമ്മൽ ട്രംപിനെ പരിഹസിക്കുകയുണ്ടായി. ചടങ്ങിൽ സംബന്ധിച്ച മറ്റു ചിലരും ട്രംപിനെ കുടഞ്ഞു.
ഹോളിവുഡ് ചരിത്രത്തിലെ ഏറ്റവും വലിയ അബദ്ധം ട്രംപിന് ആഹ്ളാകരമായെന്നു ബ്രെയിറ്റ്ബാർട്ട് പറഞ്ഞു.
ഓസ്കർ അലങ്കോലപ്പെട്ടത് തന്നെ വിമർശിച്ചതു മൂലമെന്നു ട്രംപ്
02:40 AM Mar 01, 2017 | Deepika.com