സിലിക്കൺവാലി: ആപ്പിളിന്റെ സ്വപ്നപദ്ധതിയായ സ്പേസ്ഷിപ്പ് കാന്പസിന്റെ നിർമാണം ഏപ്രിലിൽ തുടങ്ങുമെന്ന് കമ്പനി. സ്ഥാപകൻ സ്റ്റീവ് ജോബ്സിന്റെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനാണ് കമ്പനിയുടെ നീക്കം. 12,000 പേർക്ക് ജോലി ചെയ്യാൻ സൗകര്യമുള്ള വിധത്തിലാണ് പാർക്കിന്റെ നിർമാണം. കന്പനിയുടെ ഇന്നൊവേഷൻ കേന്ദ്രം ഇനി സ്പേസ്ഷിപ്പായിരിക്കും.
സ്റ്റീവ് ജോബ്സിന്റെ പേരിൽത്തന്നെ പ്രത്യേക തിയറ്റർ ഒരുക്കുമെന്നും സിഇഒ ടിം കുക്ക് വാർത്താക്കുറിപ്പിൽ അറിയിച്ചു. സ്റ്റീവ് ജോബ്സിന്റെ 62-ാം ജന്മദിനമാണ് ഇന്ന്.
പുതു തലമുറയ്ക്കുവേണ്ടി കണ്ടുപിടുത്തങ്ങൾ നടത്താൻ ആപ്പിൾ പാർക്ക് എന്നത് സ്റ്റീവ് ജോബ്സിന്റെ സ്വപ്നമായിരുന്നെന്ന് കുക്ക് പറഞ്ഞു. പുതിയ ആപ്പിൾ പാർക്കിൽ ഫിറ്റ്നെസ് സെന്റർ, നടപ്പാതകൾ, റിസർച്ച് ലാബുകൾ, സന്ദർശകർക്കായി പ്രത്യേക സൗകര്യങ്ങൾ, ഫലവൃക്ഷത്തോട്ടം തുടങ്ങിയവയുണ്ടായിരിക്കും. ആപ്പിൾ ഉത്പന്നങ്ങൾപോലെതന്നെ വ്യത്യസ്തത നിറഞ്ഞതായിരിക്കും ഈ സ്പേസ് ഷിപ് കാന്പസെന്ന് ചീഫ് ഡിസൈൻ ഓഫീസർ ജോണി ഈവ് പറഞ്ഞു.
മാർക്കറ്റിംഗ് വിധഗ്ധനായിരുന്ന സ്റ്റീവ് ജോബ്സും സ്റ്റീവ് വോസ്നിയാക്കും കൂടി ആപ്പിൾ എന്ന ബ്രാൻഡിനെ ലോകത്തിലെതന്നെ ഏറ്റവും വാർഷിക വരുമാനമുള്ള കമ്പനിയാക്കി വാർത്തെടുത്തു. ആപ്പിൾ കംപ്യൂട്ടറുകളുടെ പിതാവ് സ്റ്റീവ് വോസ്നിയാക്കാണ്. കോളജിൽനിന്നു പുറത്തായ രണ്ടു പേരുടെ ബുദ്ധിയിൽ തെളിഞ്ഞ ആശയം ഇന്ന് ലോകത്ത് ജോലി, വിനോദം, വിദ്യാഭ്യാസം, ആരോഗ്യം എന്നുതുടങ്ങി നിരവധി മേഖലകൾക്കുവേണ്ടി പ്രവർത്തിക്കുന്നു.
ആപ്പിൾ പാർക്ക് "സ്പേസ്ഷിപ്പ്' ഏപ്രിലിൽ
11:55 PM Feb 23, 2017 | Deepika.com