പാലോ ആൾട്ടോ (കലിഫോർണിയ): നൊബേൽ പുരസ്കാരം നേടിയ ധനശാസ്ത്രജ്ഞൻ കെന്നത്ത് ജെ. ആരോ (95) അന്തരിച്ചു. പ്രസിഡന്റ് ജോൺ കെന്നഡിയുടെ സാന്പത്തിക ഉപദേശക കൗൺസിലിൽ അംഗമായിരുന്നു.
അമേരിക്കൻ ഇക്കണോമിക് അസോസിയേഷൻ പ്രസിഡന്റായും പ്രവർത്തിച്ചു. സ്റ്റാൻഫോഡിൽ ദീർഘകാലം പ്രഫസറായിരുന്നു. ഹാർവഡ് അടക്കം മറ്റു പ്രമുഖ സർവകലാശാലകളിലും സേവനമനുഷ്ഠിച്ചു. ഗണിതസമവാക്യങ്ങൾ ഉപയോഗിച്ചു സിദ്ധാന്തങ്ങൾ വിശദീകരിച്ച ആരോ 1972-ൽ 51-ാം വയസിൽ നൊബേൽ ജേതാവായി. അത്ര ചെറുപ്രായത്തിൽ വേറെയാരും ധനശാസ്ത്ര നൊബേൽ നേടിയിട്ടി ല്ല.
കന്പോളങ്ങൾ, മത്സരം തുടങ്ങിയവയെപ്പറ്റിയുള്ള ആരോയുടെ പുതിയ ഉൾക്കാഴ്ചകൾ ദശാബ്ദങ്ങൾക്കുശേഷവും ധനശാസ്ത്ര പഠനങ്ങളെ സ്വാധീനിക്കുന്നു. ഓപ്ഷനുകൾ പോലുള്ള ധനകാര്യ ഡെറിവേറ്റീവുകൾ അദ്ദേഹത്തിന്റെ പഠനങ്ങളിൽനിന്ന് ജന്മം കൊണ്ടവയാണ്. ആരോയുടെ സഹോദരീപുത്രൻ ലോറൻസ് സമ്മേഴ്സ് അമേരിക്കൻ ട്രഷറി സെക്രട്ടറിയും ഹാർവഡ് യൂണിവേഴ്സിറ്റി പ്രസിഡന്റുമായിരുന്നു.
നൊബേൽ ജേതാവ് കെന്നത്ത് ആരോ അന്തരിച്ചു
12:27 AM Feb 23, 2017 | Deepika.com