ബാഗ്ദാദ്: ഇറാക്കിലെ എണ്ണ നിക്ഷേപത്തിൽ തങ്ങൾ കണ്ണുവച്ചിട്ടില്ലെന്നു യുഎസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ്. പടിഞ്ഞാറൻ മൊസൂളിൽ ഐഎസിനെതിരായ യുദ്ധം രണ്ടാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിൽ ഇറാക്കിൽ അപ്രതീക്ഷിത സന്ദർശനത്തിനെത്തിയതായിരുന്നു മാറ്റിസ്.
കുടിയേറ്റ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഇറാക്കിൽനിന്നുള്ളവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയതുൾപ്പെടെയുള്ള ട്രംപിന്റെ നയങ്ങളിൽ ഇറാക്കി നേതൃത്വം അസംതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിൽ മാറ്റിസിന്റെ സന്ദർശനത്തിന് ഏറെ പ്രസക്തിയുണ്ടെന്നു നിരീക്ഷകർ പറയുന്നു. അമേരിക്ക വാങ്ങുന്ന എണ്ണയ്ക്കു വില കൊടുക്കുന്നുണ്ടെന്നും അതു തുടരുമെന്നും മാറ്റിസ് പറഞ്ഞു. ഇറാക്കിന്റെ എണ്ണസന്പത്ത് കൈയടക്കേണ്ടിയിരുന്നുവെന്നു തെരഞ്ഞെടുപ്പു പ്രചാരണവേളയിൽ ട്രംപ് പറഞ്ഞത് ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു.
വാഷിംഗ്ടണുമായുള്ള അടുപ്പം കുറയ്ക്കാനായി പ്രാദേശിക നേതാക്കളിൽനിന്ന് സമ്മർദം നേരിടുന്ന ഇറാക്കി പ്രധാനമന്ത്രി ഹൈദർ അൽ അബാദിക്ക് മാറ്റിസിന്റെ പ്രസ്താവന ആശ്വാസമാകും.ഐഎസിനെതിരായ പോരാട്ടം ശക്തമാക്കാൻ യുഎസ് തീരുമാനിച്ച സാഹചര്യത്തിൽ ഇറാക്കും സിറിയയുമായുള്ള ബന്ധങ്ങൾ നിർണായകമാകുകയാണ്. ഇറാക്കിലെ പടിഞ്ഞാറൻ മൊസൂളിലും സിറിയയിലെ റാഖയിലും ഐഎസിനെതിരായ പോരാട്ടം ശക്തമാകുകയാണ്. പ്രാദേശിക സേനയുമായി യോജിച്ചാണ് ഇൗ മേഖലകളിൽ യുഎസ് പോരാട്ടം ശക്തിപ്പെടുത്തുന്നത്.
പടിഞ്ഞാറൻ മൊസൂളിലെ സൈനിക നീക്കങ്ങളെക്കുറിച്ച് മാറ്റിസ് ഇറാക്കിലെ രാഷ്ട്രീയ നേതൃത്വവുമായി ചർച്ച നടത്തി. ഇറാക്കിനെതിരെയുള്ള യാത്രാ നിരോധനം ഐഎസിനെതിരായ പോരാട്ടത്തെ ബാധിക്കില്ലെന്നും മാറ്റിസ് പറഞ്ഞു.
ഇറാക്കിലെ എണ്ണനിക്ഷേപത്തിൽ നോട്ടമില്ലെന്ന് യുഎസ്
12:28 AM Feb 21, 2017 | Deepika.com