ക്വാലാലന്പൂർ: ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ അർധസഹോദരൻ ജോംഗ് നാമിന്റെ കൊലപാതകത്തെത്തുടർന്നു മലേഷ്യ സ്വീകരിച്ച നിയമനടപടികൾ ഇരുരജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രശ്നമായി വളർന്നു. മരണകാരണം അറിയുന്നതിനേക്കാൾ തങ്ങളെ അപകീർത്തിപ്പെടുത്തുക എന്ന രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് മലേഷ്യ നീങ്ങുന്നതെന്ന് ഉത്തരകൊറിയൻ സ്ഥാനപതി കാംഗ് ചോൾ ആരോപിച്ചു. മൃതദേഹം പോസ്റ്റുമോർട്ടം നടത്താതെ വിട്ടുതരണമെന്ന ഉത്തരകൊറിയയുടെ ആവശ്യം മലേഷ്യ തള്ളിയതാണ് കാംഗിനെ രോഷാകുലനാക്കിയത്.
ക്വാലാലന്പൂർ അന്തർദേശീയ വിമാനത്താവളത്തിൽ ഒരാഴ്ചമുന്പാണു ജോംഗ് നാം കൊല്ലപ്പെട്ടത്. ഉത്തരകൊറിയൻ ഏജന്റുമാർ വിഷം സ്പ്രേചെയ്ത് കൊലപാതകം നടത്തിയെന്നാണ് ആരോപണം. ഈ കേസുമായി ബന്ധപ്പെട്ട് ഒരു ഉത്തരകൊറിയക്കാരനെ മലേഷ്യ അറസ്റ്റു ചെയ്തു. മറ്റു നാല് ഉത്തരകൊറിയക്കാർ കൊലപാതകം നടന്ന അന്നുതന്നെ മലേഷ്യയിൽനിന്നു കടന്നുകളഞ്ഞെന്ന മലേഷ്യൻ പോലീസിന്റെ ആരോപണവും ഉത്തരകൊറിയയെ ചൊടിപ്പിച്ചു.
പ്യോഗ്യാംഗിലെ സ്ഥാനപതിയെ മലേഷ്യ തിരിച്ചുവിളിച്ചു. ക്വാലാന്പൂരിലെ ഉത്തരകൊറിയൻ സ്ഥാനപതിയെ വിദേശമന്ത്രാലയത്തിൽ വിളിച്ചുവരുത്തുകയും പ്യോംഗ്യാംഗ് നടത്തിയ ആരോപണം അടിസ്ഥാനരഹിതമാണെന്നു ചൂണ്ടിക്കാണിക്കുകയും ചെയ്തു. കൊലപാതകം നടന്നതു മലേഷ്യയിലായതിനാൽ അന്വേഷണം നടത്താൻ മലേഷ്യൻ സർക്കാരിനു ബാധ്യതയുണ്ട്. ഉത്തരകൊറിയയെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശ്യമില്ലെന്നും നിയമവാഴ്ച നടപ്പാക്കുക മാത്രമാണു ലക്ഷ്യമെന്നും മലേഷ്യൻ പ്രധാനമന്ത്രി നജീബ് റസാക്ക് വ്യക്തമാക്കി.
ഇതിനിടെ രണ്ടു ചാരവനിതകൾ നാമിനെ വകവരുത്താൻ സമീപിക്കുന്ന ദൃശ്യം ജപ്പാനിലെ ഫ്യൂജി ടിവി സംപ്രേഷണം ചെയ്തു. വേണ്ടത്ര വ്യക്തതയില്ലെങ്കിലും ഒരു വനിത നാമിന്റെ മുഖത്തിനു നേരേ എന്തോ പിടിക്കുന്നതു വീഡിയോയിൽ കാണാം. നാം സഹായത്തിന് അഭ്യർഥിക്കുന്നതും ക്ലിനിക്കിലേക്കു പോകുന്നതും കാണാം. സെക്യൂരിറ്റി കാമറകൾ ഒപ്പിയെടുത്ത വീഡിയോ ചിത്രം എങ്ങനെയാണു തങ്ങൾക്കു കിട്ടിയതെന്നു ഫ്യൂജി ടിവി വ്യക്തമാക്കിയില്ല.
നാമിന്റെ വധം: മലേഷ്യയും ഉത്തരകൊറിയയും ഇടയുന്നു
12:28 AM Feb 21, 2017 | Deepika.com