ശാസ്താംകോട്ട: ഒൻപതാംക്ലാസ് വിദ്യാർഥിനിയെ വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം മൈനാഗപ്പള്ളി ഇടവനശേരി ആരിളയിൽ വീട്ടിൽ നാസർ-സുനിത ദന്പതികളുടെ മകളും കടപ്പാ എൽവിഎച്ച്എസിലെ ഒൻപതാംക്ലാസ് വിദ്യാർഥിനിയുമായ നജില(14)യാണ് തൂങ്ങിമരിച്ചത്. ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. കൂലിപ്പണിക്കാരനായ പിതാവും, കശുവണ്ടി തൊഴിലാളിയായ മാതാവും ജോലിക്കുപോയിരുന്ന സമയത്താണ് കുട്ടി തൂങ്ങിമരിച്ചത്. രാവിലെ ഇളയസഹോദരനുമായി കലഹിച്ച ശേഷമാണ് നജില ആത്മഹത്യചെയ്തത്. ഈസമയം നജിലയുടെ മൂത്തസഹോദരി വീട്ടിലുണ്ടായിരുന്നു. ഇവരുടെ നിലവിളികേട്ട് ഉടൻതന്നെ അയൽവാസികളും ബന്ധുക്കളും ഓടിയെത്തി നജിലയെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പിന്നീട് മൃതദേഹം ശാസ്താംകോട്ട എസ്ഐയുടെ നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പോസ്റ്റുമോർട്ടം നടത്തി വൈകുന്നേരത്തോടെ മൈനാഗപ്പള്ളി ചെറുപിലാക്കൽ ജുമാമസ്ജിദിൽ ഖബറടക്കി. പത്തനംതിട്ടയിൽ നിന്നും ഫോറൻസിക്ക്, സയന്റിഫിക്ക്, ഫിംഗർപ്രിന്റ് വിഭാഗങ്ങൾ തെളിവെടുപ്പ് നടത്തി. കൊട്ടാരക്കര ഡിവൈഎസ്പി ബി.കൃഷ്ണകുമാർ, കൊല്ലം റൂറൽ എസ്പി എസ്.സുരേന്ദ്രൻ തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു. അതിനിടെ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണമുയരുന്നു. കുട്ടിയുടെ ആത്മഹത്യയുമായിബന്ധപ്പെട്ട് സമീപവാസിയായ സ്ത്രീയെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.
ഒൻപതാംക്ലാസ് വിദ്യാർഥിനി തൂങ്ങിമരിച്ചനിലയിൽ
12:50 AM Apr 05, 2017 | Deepika.com