ക്വാലാലന്പൂർ: ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ അർധസഹോദരൻ കിം ജോംഗ് നാമിനെ കൊലപ്പെടുത്തിയ കേസിൽ ഉത്തരകൊറിയൻ പാസ്പോർട്ടുള്ള റി ജോംഗ് ചോളിനെ അറസ്റ്റു ചെയ്തതായി മലേഷ്യൻ പോലീസ് അറിയിച്ചു. ഈ കേസിൽ അറസ്റ്റു ചെയ്യപ്പെടുന്ന നാലാമത്തെയാളാണ് ചോൾ.
നാമിനെ വകവരുത്താനായി ആറംഗ കൊലയാളി സംഘത്തെ ഉത്തരകൊറിയൻ ഭരണകൂടം മലേഷ്യയിലേക്ക് അയച്ചിരുന്നതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.
നാമിന്റെ മൃതദേഹം രണ്ടാംതവണയും പോസ്റ്റുമോർട്ടം ചെയ്തതായി മലേഷ്യ അറിയിച്ചു. മരണകാരണം സംബന്ധിച്ച് ആദ്യത്തെ പോസ്റ്റുമോർട്ടത്തിൽ വ്യക്തമായ തെളിവു കിട്ടാത്തതിനെത്തുടർന്നാണിത്. പോസ്റ്റുമോർട്ടം ചെയ്യുന്നതിനെ ഉത്തരകൊറിയ എതിർത്തിരുന്നു. മലേഷ്യ എന്തോ ഒളിക്കാൻ ശ്രമിക്കുകയാണെന്നും അവർ നടത്തിയ പോസ്റ്റുമോർട്ടത്തിന്റെ റിപ്പോർട്ട് സ്വീകരിക്കില്ലെന്നും ഉത്തരകൊറിയൻ ഭരണകൂടം വ്യക്തമാക്കി. നാമിന്റെ ബന്ധുക്കളുടെ ഡിഎൻഎ ലഭ്യമാക്കാൻ ഉത്തരകൊറിയയോട് മലേഷ്യ ആവശ്യപ്പെട്ടു. മൃതദേഹം നാമിന്റേതുതന്നെയാണെന്നു സ്ഥിരീകരിക്കാൻ ഇത് ആവശ്യമാണ്. ചൈനയിലെ മക്കാവുവിൽ പ്രവാസജീവിതം നയിക്കുന്ന നാമിന്റെ സ്വന്തക്കാർ ആവശ്യപ്പെട്ടാൽ അവർക്കു മൃതദേഹം കൈമാറും. അല്ലാത്തപക്ഷം ഉത്തരകൊറിയൻ ഭരണകൂടത്തിനു കൈമാറും.
മക്കാവുവിലേക്കുള്ള മടക്കയാത്രയ്ക്കായി ക്വാലാലന്പൂർ വിമാനത്താവളത്തിലെത്തിയ നാമിനെ ഉത്തരകൊറിയ അയച്ച രണ്ടു ചാരവനിതകൾ വിഷവസ്തു സ്പ്രേ ചെയ്തു കൊലപ്പെടുത്തിയെന്നാണ് നിഗമനം. ഇപ്പോഴത്തെ ഭരണാധികാരി കിം ജോംഗ് ഉന്നിനു പകരം അധികാരത്തിലെത്തേണ്ടിയിരുന്നയാളാണ് കൊല്ലപ്പെട്ട നാം. വ്യാജപാസ്പോർട്ടിൽ ജപ്പാനിൽ പോയി പിടിയിലായതിനെത്തുടർന്നാണ് ഉത്തരകൊറിയൻ ഭരണകൂടം അദ്ദേഹത്തെ തള്ളിപ്പറഞ്ഞത്. നാം പിന്നീട് മക്കാവുവിലും മറ്റുമായി പ്രവാസജീവിതത്തിലായിരുന്നു. കിം ജോഗ് ഉന്നിന്റെ ഭീകരഭരണത്തിൽ മനംമടുത്തവർ നാമിനു ഭരണത്തിലെത്താൻ അവസരം നൽകിയേക്കുമെന്ന് അടുത്തകാലത്ത് ആശങ്ക പരന്നു. ഇതാണ് നാമിനെ വകവരുത്താൻ കാരണമെന്നു പറയപ്പെടുന്നു. നാമിന്റെ പുത്രൻ ഹാൻ സോളിന്റെ ജീവനും അപകടത്തിലാണെന്നു മുൻ ഉത്തരകൊറിയൻ നയതന്ത്രജ്ഞൻ കോയുംഗ് ഹ്വാൻ പോർച്ചുഗീസ് വാർത്താ ഏജൻസി ലുസായോടു പറഞ്ഞു.
കിം ജോംഗ് നാമിന്റെ വധം : ഉത്തരകൊറിയക്കാരൻ അറസ്റ്റിൽ
12:17 AM Feb 19, 2017 | Deepika.com