ഇസ്ലാമാബാദ് : സിന്ധ് പ്രവിശ്യയിലെ സൂഫി തീർഥാടനകേന്ദ്രത്തിൽ വ്യാഴാഴ്ച ഐഎസ് നടത്തിയ ചാവേർ ആക്രമണത്തെത്തുടർന്നു സുരക്ഷാസേനയും പോലീസും ഭീകരവേട്ട ഊർജിതമാക്കി. ഇന്നലെ മാത്രം രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി നൂറു ഭീകരരെ കൊലപ്പെടുത്തിയെന്ന് സൈന്യം പത്രക്കുറിപ്പിൽ അറിയിച്ചു. ഭീകരർക്ക് അതിർത്തിക്കപ്പുറത്തുനിന്നു പിന്തുണ കിട്ടുന്നുണ്ടെന്നതിനു തെളിവു കിട്ടി.
അഫ്ഗാൻ അതിർത്തി അടച്ചു. അതിർത്തികടന്ന് പാക്കിസ്ഥാനിലെത്താനോ ഇവിടെനിന്ന് അഫ്ഗാനിസ്ഥാനിലേക്കു പോകാനോ ആരെയും അനുവദിക്കില്ല. അഫ്ഗാനിസ്ഥാനിൽ ഒളിവിലുണ്ടെന്നു കരുതുന്ന 76 പിടികിട്ടാപ്പുള്ളികളുടെ പട്ടിക അഫ്ഗാൻ അധികൃതർക്കു കൈമാറിയിട്ടുണ്ട്.
ഇന്റലിജൻസ് ഏജൻസികളുമായി യോജിച്ചാണ് ഭീകരവേട്ട മുന്നോട്ടുകൊണ്ടുപോകുന്നതെന്നും സൈനികാധികൃതർ അറിയിച്ചു. എല്ലാവിധ ഭീഷണികളിൽനിന്നും പൗരന്മാരെ സംരക്ഷിക്കുകയാണു സൈന്യത്തിന്റെ ചുമതലയെന്നു സൈനികമേധാവി ജനറൽ ബജ്വാ പറഞ്ഞു.
ഫെഡറൽ സർക്കാരും പ്രവിശ്യാ ഭരണകൂടങ്ങളും സംയുക്തമായി നടത്തുന്ന ഭീകരവേട്ട വരുംദിവസങ്ങളിലും തുടരും. സിന്ധിലെ ഷേവാൻ പട്ടണത്തിലെ സൂഫി തീർഥാടനകേന്ദ്രത്തിൽ വ്യാഴാഴ്ച പ്രാർഥനാവേളയിൽ ഐഎസ് നടത്തിയ ഭീകരാക്രമണത്തിൽ 88 പേരാണു കൊല്ലപ്പെട്ടത്. 250 പേർക്കു പരിക്കേറ്റു.
പാക് സൈന്യം 100 ഭീകരരെ കൊലപ്പെടുത്തി
12:26 AM Feb 18, 2017 | Deepika.com