വാഷിംഗ്ടൺ ഡിസി: കുടിയേറ്റ നിയന്ത്രണം ലക്ഷ്യമിട്ട് പഴുതടച്ച പുതിയ എക്സിക്യൂട്ടീവ് ഉത്തരവ് അടുത്തയാഴ്ച പുറപ്പെടുവിക്കുമെന്നു അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഏഴു മുസ്ലിം രാജ്യങ്ങളിൽനിന്നുള്ളവർക്ക് അമേരിക്കയിൽ പ്രവേശന വിലക്കേർപ്പെടുത്തിയ ജനുവരി 27ലെ എക്സിക്യൂട്ടിവ് ഉത്തരവ് കോടതി ഇടപെട്ട് തടഞ്ഞിരുന്നു. കോടതി ഉന്നയിച്ച ആശങ്കകൾ പരിഹരിച്ചാവും പുതിയ ഉത്തരവു തയാറാക്കുകയെന്ന് വ്യാഴാഴ്ച വൈറ്റ് ഹൗസിൽ നടത്തിയ പത്രസമ്മേളനത്തിൽ ട്രംപ് പറഞ്ഞു. വിശദാംശങ്ങൾ പങ്കുവയ്ക്കാൻ ട്രംപ് തയാറായില്ല.
യാത്രാവിലക്കിൽ മുസ്ലിം രാഷ്ട്രങ്ങളല്ലാത്തവയെ ഉൾപ്പെടുത്തിയും നിയമപരമായി യുഎസിൽ താമസിക്കുന്നവരെ ഒഴിവാക്കിയുമാകും പുതിയ ഉത്തരവെന്നാണു നിഗമനം. അതിനിടെ യാത്രാവിലക്ക് നിരോധിച്ച കോടതി ഉത്തരവിനെതിരേ സർക്കാർ സമർപ്പിച്ച അപ്പീൽ പിൻവലിച്ചു. പുതിയ ഉത്തരവു വരുന്നതിന്റെ ഭാഗമായാണ് , സാൻഫ്രാൻസിസ്കോ അപ്പീൽ കോടതിയിൽ നൽകിയ അപ്പീൽ പിൻവലിച്ചത്.
ഇറാൻ, ഇറാക്ക്,ലിബിയ, സോമാലിയ,സുഡാൻ, യെമൻ എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്ക് 90ദിവസത്തെ പ്രവേശനവിലക്കാണ് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയിരുന്നത്. സിറിയയിൽനിന്നുള്ളവർക്ക് അനിശ്ചിതകാല വിലക്കും ഏർപ്പെടുത്തി. സത്യസന്ധതയില്ലാത്ത ചില മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നതുപോലെ വൈറ്റ്ഹൗസിൽ യാതൊരു പ്രശ്നവുമില്ലെന്നു ട്രംപ് പറഞ്ഞു. മുൻ സർക്കാർ ഏറെ പ്രശ്നങ്ങൾ അവശേഷിപ്പിച്ചിട്ടാണു പോയത്.
തെരഞ്ഞെടുപ്പു വാഗ്ദാനം പാലിക്കാനാണു ഞങ്ങൾ ശ്രമിക്കുന്നത്. ഇതു പലർക്കും രുചിക്കുന്നില്ല. അതിനാലാണ് അവർ തന്റെ ഭരണകൂടത്തെ ആക്രമിക്കുന്നതെന്ന് 77 മിനിറ്റ് ദീർഘിച്ച പ്രസ് കോൺഫ്രൻസിൽ ട്രംപ് ചൂണ്ടിക്കാട്ടി. ആഭ്യന്തര, സാന്പത്തിക, പ്രതിരോധ, വിദേശ രംഗങ്ങളിൽ തന്റെ ഭരണകൂടം ഇതിനകം കൈവരിച്ച നേട്ടങ്ങൾ അക്കമിട്ടു നിരത്തിക്കൊണ്ടാണു ട്രംപ് പത്രസമ്മേളനം ആരംഭിച്ചത്.
കുടിയേറ്റം: ട്രംപിന്റെ പുതിയ ഉത്തരവ് അടുത്തയാഴ്ച
12:26 AM Feb 18, 2017 | Deepika.com