മുംബൈ: ടാറ്റാ കൺസൾട്ടൻസി സർവീസ് (ടിസിഎസ്) ഓഹരികൾ തിരിച്ചുവാങ്ങുന്നത് ആലോചിക്കുന്നു. 20നു ചേരുന്ന ഡയറക്ടർ ബോർഡ് ഇതേപ്പറ്റി തീരുമാനമെടുക്കും.
കന്പനി സിഇഒ എൻ. ചന്ദ്രശേഖരൻ അറിയിച്ചതാണിത്. 21ന് അദ്ദേഹം ടാറ്റാ സൺസ് ചെയർമാനായി സ്ഥാനമേൽക്കും. കന്പനികൾക്കു ധാരാളം മിച്ചധനം ഉണ്ടായിരിക്കുന്പോഴാണു സാധാരണയായി ഓഹരികൾ തിരിച്ചുവാങ്ങുന്നത്. മിച്ചധനം ഉപയോഗിക്കേണ്ട മറ്റ് ആവശ്യങ്ങൾ (ഉദാഹരണമായി കന്പനി വികസനം, വേറെ കന്പനിയെ വാങ്ങൽ) ഇല്ലാതിരിക്കുന്പോഴാണ് ഇതു ചെയ്യുക. ടിസിഎസിനു 40,000 കോടിയോളം രൂപയുടെ മിച്ചധനമുണ്ട്. എത്ര രൂപയ്ക്കാണ് ഓഹരികൾ വാങ്ങുക എന്നോ എത്ര രൂപ ഇതിനു മുടക്കുമെന്നോ സൂചനയില്ല.
ടിസിഎസ് ഓഹരി തിരിച്ചുവാങ്ങുന്നത് രണ്ടാമത്തെ വലിയ ടെക് കന്പനിയായ ഇൻഫോസിസ് ടെക്നോളജീസിനെയും ആ വഴിക്കു നീങ്ങാൻ പ്രേരിപ്പിക്കും. 32,000 കോടിയിൽപരം രൂപയുടെ മിച്ചധനമുണ്ട് ഇൻഫോസിസിന്. അതിൽ 12,000 കോടി രൂപയെങ്കിലും ഓഹരി തിരിച്ചുവാങ്ങലിനായി ഉപയോഗിക്കാൻ സമ്മർദമുണ്ട്. മുൻ ചീഫ് ഫിനാൻസ് ഓഫീസർമാരായ ടി.വി. മോഹൻദാസ് പൈയും വി. ബാലകൃഷ്ണനും ഈയാവശ്യം പരസ്യമായി ഉന്നയിച്ചിരുന്നു. കന്പനിയുടെ സ്ഥാപകർക്കും അതാണഭിപ്രായം.
നേരത്തേ കോഗ്നിസന്റ് ടെക്നോളജീസ് 22,000 കോടി രൂപയുടെ ഓഹരി തിരിച്ചു വാങ്ങൽ പ്രഖ്യാപിച്ചിരുന്നു.
ഓഹരി ഉടമകൾക്കു ലാഭവീതം കിട്ടുന്നതിനേക്കാൾ നികുതിയിൽ നേട്ടം ഓഹരി തിരിച്ചു കൊടുക്കുന്നതാണ്. ദീർഘകാല മൂലധനനേട്ടത്തിനു നികുതിയില്ല.
ഇൻഫോസിസിനുമേൽ സമ്മർദം; ടിസിഎസ് ഓഹരികൾ തിരിച്ചു വാങ്ങും
12:07 AM Feb 17, 2017 | Deepika.com