ന്യൂഡൽഹി: ഈ വർഷം രാജ്യത്ത് ഭക്ഷ്യധാന്യ ഉത്പാദനം പുതിയ റിക്കാർഡ് കുറിക്കും. 2016-17 ലെ ഉത്പാദനം സംബന്ധിച്ച രണ്ടാമത്തെ മുൻകൂർ എസ്റ്റിമേറ്റിലാണിത്.
27.198 കോടി ടൺ ഭക്ഷ്യധാന്യ ഉത്പാദനം ഇത്തവണ പ്രതീക്ഷിക്കുന്നു. 2013-14 ലെ 26.51 കോടി ടണ്ണിന്റെ റിക്കാർഡാണ് തിരുത്തുന്നത്. നല്ല കാലവർഷമാണ് റിക്കാർഡ് ഉത്പാദനത്തിനു വഴിതെളിച്ചത്.
നെല്ല്, ഗോതന്പ്, പരുക്കൻ ധാന്യങ്ങൾ, ചോളം, പയർവർഗങ്ങൾ, ഉഴുന്ന്, പരിപ്പ്, എണ്ണക്കുരുക്കൾ എന്നിവയുടെ ഉത്പാദനം ഇക്കൊല്ലം റിക്കാർഡാകും. എണ്ണക്കുരുക്കളിൽ സോയാബീൻ 1.41 കോടി ടണ്ണും നിലക്കടല 84.7 ലക്ഷം ടണ്ണും ആവണക്കിൻകുരു 17.4 ലക്ഷം ടണ്ണും ഉണ്ടാകും.
പരുത്തിയുടെയും കരിന്പിന്റെയും ഉത്പാദനം കുറവാണ്. കരിന്പ് 31 കോടി ടൺ ആണ് പ്രതീക്ഷ. പരുത്തി 170 കിലോഗ്രാം വീതമുള്ള 3.25 കോടി കെട്ട് പ്രതീക്ഷിക്കുന്നു.
കഴിഞ്ഞവർഷത്തേതിലും രണ്ടുകോടി ടൺ ഭക്ഷ്യധാന്യങ്ങൾ ഇക്കൊല്ലം അധികമായി ഉത്പാദിപ്പിക്കും. നെല്ല് കഴിഞ്ഞ വർഷത്തേക്കാൾ 44.5 ലക്ഷം ടണ്ണും ഗോതന്പ് 43.6 ലക്ഷം ടണ്ണും കൂടുതലാണ്. ഈ വർഷം അനുകൂല കാലാവസ്ഥയിൽ കൂടുതൽ സ്ഥലത്ത് കൃഷിയിറക്കാൻ കഴിഞ്ഞതാണു കാരണം. പരുക്കൻ ധാന്യങ്ങളുടെ ഉത്പാദനം 58.2 ലക്ഷം ടൺ കൂടി. പയർവർഗങ്ങളുടെ ഉത്പാദനം കഴിഞ്ഞവർഷത്തേക്കാൾ 57.9 ലക്ഷം ടൺ കൂടുതലുണ്ടാകും.
കരിന്പ് ഉത്പാദനത്തിൽ 3.85 കോടി ടൺ കുറവ് പ്രതീക്ഷിക്കുന്നു. പരുത്തി ഉത്പാദനം കഴിഞ്ഞവർഷത്തേക്കാൾ കൂടുതലുണ്ടെങ്കിലും റിക്കാർഡിലും താഴെയാണ്.
ഭക്ഷ്യധാന്യ ഉത്പാദനം സർവകാല റിക്കാർഡ്
12:10 AM Feb 16, 2017 | Deepika.com