ന്യൂഡൽഹി: വിദേശവിപണികളിലെ ഉണർവിനെത്തുടർന്നു തുടർച്ചയായ നാലാം മാസവും ഇന്ത്യയുടെ കയറ്റുമതിയിൽ ചെറിയ വർധന. ജനുവരിയിൽ കയറ്റുമതി 4.32 ശതമാനം വർധിച്ച് 2211.5 കോടി ഡോളറായി (1.51 ലക്ഷം കോടി രൂപ). അമേരിക്ക (2.63 ശതമാനം വർധന), യൂറോപ്പ് (5.47 ശതമാനം), ജപ്പാൻ (13.43 ശതമാനം) തുടങ്ങിയ വിപണികളിലേക്ക് കയറ്റുമതി വർധിച്ചു. ചൈനയിലേക്കുള്ള കയറ്റുമതി 1.51 ശതമാനം കുറയുകയാണു ചെയ്തത്.
ഏപ്രിൽ-ജനുവരി കാലമെടുത്താൽ കയറ്റുമതി 1.09 ശതമാനം കൂടി 22092.28 കോടി ഡോളർ (14.85 ലക്ഷം കോടി രൂപ) ആയി.
ഇറക്കുമതി ജനുവരിയിൽ 10.7 ശതമാനം വർധിച്ചു. 3196 കോടി ഡോളർ (2.18 ലക്ഷം കോടി രൂപ) ആയി. ഏപ്രിൽ-ജനുവരിയിലെ ഇറക്കുമതി 30731 കോടി ഡോളർ (20.66 ലക്ഷം കോടി രൂപ) ആണ്.
ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് ചെലവ് ജനുവരിയിൽ 61 ശതമാനം വർധിച്ച് 814 കോടി ഡോളറായി. ഏപ്രിൽ-ജനുവരിയിൽ 6906 കോടി ഡോളറാണ് ക്രൂഡ് ഇറക്കുമതിച്ചെലവ്.
ഏപ്രിൽ-ജനുവരിയിൽ വ്യാപാരകമ്മി 19.82 ശതമാനം കുറഞ്ഞ് 8639 കോടി ഡോളറായി. ജനുവരിയിൽ കമ്മി വർധിച്ച് 984 കോടി ഡോളറായിരുന്നു.
ജനുവരിയിൽ സ്വർണം ഇറക്കുമതിച്ചെലവ് 30 ശതമാനം കുറഞ്ഞ ്204 കോടി ഡോളറായിരുന്നു. സ്വർണം ഇറക്കുമതിയുടെ അളവും കുറഞ്ഞു.
കയറ്റുമതി വർധിച്ചു, ഇറക്കുമതിയും
12:10 AM Feb 16, 2017 | Deepika.com