സിയൂൾ: ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ അർധസഹോദരൻ കിം ജോംഗ് നാം മലേഷ്യയിൽ തിങ്കളാഴ്ച കുത്തേറ്റു മരിച്ചു. ക്വാലാലന്പൂർ അന്തർദേശീയ വിമാനത്താവളത്തിൽ രണ്ട് വനിതാ ഏജന്റുമാർ വിഷസൂചികൊണ്ടു കിമ്മിനെ കുത്തുകയായിരുന്നുവെന്നു ദക്ഷിണകൊറിയൻ ടിവിചാനൽ ചോസുൺ അറിയിച്ചു. കൊലപാതകത്തിനുശേഷം ഇരുവനിതകളും വാഹനത്തിൽ രക്ഷപ്പെട്ടു. ഉത്തരകൊറിയൻ ഭരണകൂടം അയച്ചവരാണ് ഈ ഏജന്റുമാർ എന്നു പറയപ്പെടുന്നു.
കുത്തേറ്റ കിമ്മിനെ എയർപോർട്ട് അധികൃതർ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കൊല്ലപ്പെട്ടയാളിന്റെ ഐഡന്റിറ്റി ഇതുവരെ സ്ഥിരീകരിക്കാനായില്ലെന്നാണ് എയർപോർട്ട് അസിസ്റ്റന്റ് കമ്മീഷണർ അബ്ദുൾ അസീസ് പറഞ്ഞത്.ഇപ്പോഴത്തെ ഭരണാധികാരി കിം ജോംഗ് ഉന്നിനു പകരം അധികാരത്തിലെത്തേണ്ടിയിരുന്നയാളാണ് ലിറ്റിൽ ജനറൽ എന്നറിയപ്പെടുന്ന കിം ജോംഗ് നാം.
റഷ്യയിലും സ്വിറ്റ്സർലൻഡിലും പഠിച്ച നാമിനെ പിതാവ് കിം ജോംഗ് ഇൽ ഉത്തരകൊറിയയുടെ ഐടി മേഖലയുടെ മേധാവിയാക്കി.ഡോമിനിക്കൻ റിപ്പബ്ളിക്കിന്റെ വ്യാജപാസ്പോർട്ടിൽ ജപ്പാൻ സന്ദർശനത്തിനു പോയതാണ് നാമിനു വിനയായത്. നരിത വിമാനത്താവളത്തിൽ അറസ്റ്റിലായ അദ്ദേഹത്തെ ഉത്തരകൊറിയൻ ഭരണകൂടം കൈവിട്ടു. തുടർന്നു ചൈനയിലെ മക്കാവുവിലാണ് അദ്ദേഹംഏറെസമയവും ചെലവഴിച്ചത്.
2011 ഡിസംബറിൽ പിതാവിന്റെ മരണത്തെത്തുടർന്ന് സഹോദരൻ കിം ജോംഗ് ഉൻ ഉത്തരകൊറിയൻ പ്രസിഡന്റായി ചുമതലയേറ്റതോടെ നാമിന്റെ നിലനില്പ് തന്നെ അപകടത്തിലായി.
ജോംഗ് ഉന്നിനു ചുമതലാബോധമില്ലെന്നും അഴിമതിയും കൈക്കൂലിയും ഉത്തരകൊറിയയെ തകർക്കുമെന്നും നാം ഒരു ജാപ്പനീസ് പത്രത്തോടു പറഞ്ഞു. മൂന്നു തലമുറകളായി ഒരു കുടുംബം തന്നെ അധികാരം കൈയടക്കുന്നതു ചിന്താശക്തിയുള്ള മനുഷ്യർക്കു ദഹിക്കില്ലെന്നു 2012ൽ നാം ഒരു റിപ്പോർട്ടറോടു പറഞ്ഞു. ഇതൊക്ക നാമിനെ ശത്രുവായി കാണാൻ ഉത്തരകൊറിയൻ ഭരണകൂടത്തെ പ്രേരിപ്പിച്ചിരിക്കാം. നാമിനു നേർക്ക് ഇതിനുമുന്പും വധശ്രമമുണ്ടായിട്ടുണ്ട്. ചൈനയിൽ വച്ചു കാറിടിച്ച് നാമിനെ കൊല്ലാൻ ശ്രമം നടന്നു. ഉത്തരകൊറിയയെ അടക്കി ഭരിക്കുന്ന കിം ജോംഗ് ഉൻ ഇതിനകം നിരവധി എതിരാളികളെ വകവരുത്തിയിട്ടുണ്ട്. അധികാരമേൽക്കാൻ തന്നെ സഹായിച്ച അമ്മാവൻ ജാംഗ് സോംഗ് തെക്കിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി വെടിവച്ചുകൊന്നു. ചിലരെ വകവരുത്തിയത് വിമാനവേധത്തോക്ക് ഉപയോഗിച്ചാണ്.
കിം ജോംഗ് ഉന്നിന്റെ അർധസഹോദരൻ കൊല്ലപ്പെട്ടു
12:02 AM Feb 15, 2017 | Deepika.com