വാഷിംഗ്ടൺഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കൽ ഫ്ലിൻ രാജിവച്ചു. ഫ്ലിന്നിന്റെ രാജി സ്വീകരിച്ച ട്രംപ് ആക്ടിംഗ് ഉപദേഷ്ടാവായി റിട്ടയേർഡ് ലഫ്നന്റ് ജനറൽ കെയ്ത് കെല്ലോഗ് ജൂണിയറിനെ നിയമിച്ചു.
ട്രംപ് അധികാരത്തിലേറുംമുന്പ് ഡിസംബറിൽ ഫ്ലിൻ റഷ്യൻ സ്ഥാനപതിയുമായി നടത്തിയ ഫോൺ സംഭാഷണമാണ് ഇപ്പോഴത്തെ രാജിയിലേക്കു നയിച്ചത്. റഷ്യക്ക് എതിരേ ഒബാമ ഭരണകൂടം ഏർപ്പെടുത്തിയ ഉപരോധം നീക്കം ചെയ്യുന്നതും സംഭാഷണത്തിൽ ചർച്ചാവിഷയമായി. ഇതേക്കുറിച്ച് വൈസ് പ്രസിഡന്റ് പെൻസിനും മറ്റ് ഉദ്യോഗസ്ഥർക്കും അപൂർണമായ വിവരങ്ങൾ നൽകിയതാണ് ഫ്ലിന്നിനു വിനയായത്. ഉപരോധ കാര്യം പോലുള്ള നയതന്ത്ര പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ലോഗൻ ആക്ട് പ്രകാരം സ്വകാര്യ വ്യക്തികൾക്ക് അവകാശമില്ല. സംഭാഷണം നടത്തുന്പോൾ ഫ്ലിൻ സുരക്ഷാ ഉപദേഷ്ടാവല്ലായിരുന്നു.
വൈസ് പ്രസിഡന്റിനെയും മറ്റും തെറ്റിദ്ധരിപ്പിച്ചതിനു മാപ്പു ചോദിച്ചെന്നും ഫ്ലിൻ പറഞ്ഞു. ഇതേസമയം,ഫോണിലൂടെ തങ്ങൾ രഹസ്യങ്ങൾ കൈമാറിയെന്ന ആരോപണം അമേരിക്കയിലെ റഷ്യൻ അംബാസഡർ സെർജി ഐ കിസ്ലെക് തള്ളിക്കളഞ്ഞു. ഫ്ലിന്നിന്റെ ഫോൺ സംഭാഷണം ഉപയോഗിച്ച് റഷ്യ അമേരിക്കയെ ബ്ലാക്ക് മെയിൽ ചെയ്തേക്കാമെന്ന് മുൻ ആക്ടിംഗ് അറ്റോർണി ജനറൽ സാലി യേറ്റ്സ് ഉൾപ്പെടെയുള്ളവർ വൈറ്റ്ഹൗസിനു മുന്നറിയിപ്പു നൽകിയിരുന്നു.
അച്ചടക്കരാഹിത്യത്തിന്റെ പേരിൽ പ്രതിരോധ ഇന്റലിജൻസ് മേധാവി പദവിയിൽനിന്ന് ഒബാമ ഡിസ്മിസ് ചെയ്ത ഫ്ലിൻ പിന്നീട് ഡെമോക്രാറ്റ് ക്യാന്പ് വിട്ട് ട്രംപിനെ പിന്തുണയ്ക്കുകയായിരുന്നു. ഇറാനോട് കർക്കശനയം സ്വീകരിക്കണമെന്നും റഷ്യയോട് ഉദാരനയം പുലർത്തണമെന്നുമുള്ള നിലപാടാണ് ഫ്ലിന്നിനുള്ളത്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പോലുള്ള സമുന്നത പദവിയിൽ നിയമിതനായ ശേഷം വളരെ പെട്ടെന്നു രാജിവയ്ക്കുന്ന ആദ്യത്തെയാളാണ് ഫ്ലിൻ. വെറും 24 ദിവസമേ പ്രസ്തുത പദവിയിൽ ഇരിക്കാൻ അദ്ദേഹത്തിനായുള്ളു. കെല്ലോഗിന്റെ നിയമനം താത്കാലികമാണ്. സിഐഎയുടെ മുൻ ഡയറക്ടർ റിട്ടയേർഡ് ജനറൽ ഡേവിഡ് പെട്രാസ്, യുഎസ് സെൻട്രൽ കമാൻഡ് മുൻ ഡെപ്യൂട്ടി കമാൻഡർ റോബർട്ട് ഹാർവാർഡ് തുടങ്ങിയവരുടെ പേരുകളാണ് സുരക്ഷാ ഉപദേഷ്ടാവിന്റെ ഒഴിവിൽ പരിഗണിക്കുന്നതെന്നു പറയപ്പെടുന്നു.
ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവ് മൈക്കൽ ഫ്ലിൻ രാജിവച്ചു
12:02 AM Feb 15, 2017 | Deepika.com