വാഷിംഗ്ടൺ ഡിസി: ഗർഭഛിദ്രത്തെ അനുകൂലിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സന്നദ്ധസംഘടനകൾക്ക് അമേരിക്കൻ ഗവൺമെന്റിന്റെ പണം നൽകില്ല. ഇതിനുള്ള ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു.
പ്രചാരണവേളയിൽ ട്രംപ് ഇതു വാഗ്ദാനം ചെയ്തിരുന്നതാണ്. 1984-ൽ പ്രസിഡന്റ് റോണൾഡ് റെയ്ഗനാണ് ഇങ്ങനെയൊരു വ്യവസ്ഥ ഏർപ്പെടുത്തിയത്. ബിൽ ക്ലിന്റൺ അതു മാറ്റി. 2001-ൽ ജോർജ് ബുഷ് പുനഃസ്ഥാപിച്ചു. പ്രസിഡന്റ് ഒബാമ 2009-ൽ ഈ ഉത്തരവ് റദ്ദാക്കിയിരുന്നു. ഏറെ വിമർശനം വിളിച്ചുവരുത്തിയ നടപടിയായിരുന്നു ഒബാമയുടേത്.
താൻ ജീവനുവേണ്ടിയാണു നിലകൊള്ളുന്നതെന്നു തുറന്നുപറയുന്ന ട്രംപ് ഭരണത്തിലേറി നാലാംദിവസം വാക്കു പാലിച്ചു.വിദേശ ധനസഹായത്തിനുള്ള യുഎസ് ഏജൻസി(യുഎസ്എയിഡ്)യിൽനിന്നു പണം പറ്റുന്ന നൂറുകണക്കിന് എൻജിഒകൾക്കും സ്ഥാപനങ്ങൾക്കും ഈ ഉത്തരവ് തിരിച്ചടിയാകും.
സുപ്രീംകോടതിയിലേക്കു ഗർഭഛിദ്ര വിരുദ്ധതയുള്ള ഒരു ജഡ്ജിയെ നോമിനേറ്റു ചെയ്യുമെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്. അതു നടന്നാൽ 1973-ലെ റോ വഴ്സസ് വേഡ് കേസിലെ ഗർഭഛിദ്രം അനുവദിക്കുന്ന വിധി റദ്ദാക്കാനും വഴിതെളിയും.
ഗർഭഛിദ്രാനുകൂലികൾക്കു പണം വിലക്കി ട്രംപ്
02:13 AM Jan 25, 2017 | Deepika.com