മാറ്റങ്ങളുടെ ബജറ്റാണ് ധനമന്ത്രി അരുൺ ജയ്റ്റ്ലി ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുക. ഉള്ളടക്കത്തിലും സ്വഭാവത്തിലും വരെയുണ്ട് മാറ്റം. 1860 ഏപ്രിൽ ഏഴിനു ജയിംസ് വിൽസൺ അവതരിപ്പിച്ചതാണ് ആദ്യത്തെ ഇന്ത്യാ ബജറ്റ്. അതിനുശേഷം ചരിത്രം ഏറെ ദൂരം പിന്നിട്ടു. ജയ്റ്റ്ലിയുടെ നാലാമത്തെ ബജറ്റിൽ വരുന്ന വലിയ മാറ്റങ്ങൾ.
റെയിൽവേ ബജറ്റ് ഇല്ല
ഈ വർഷം മുതൽ റെയിൽവേക്കു പ്രത്യേക ബജറ്റ് അവതരണമില്ല. മുമ്പും റെയിൽവേ കണക്ക് ഉൾപ്പെടുത്തിയായിരുന്നു പൊതുബജറ്റിന്റെ ഭാഗമായ വാർഷിക ധനകാര്യ പ്രസ്താവന എന്ന കണക്ക് അവതരിപ്പിച്ചിരുന്നത്. എങ്കിലും പ്രത്യേക ബജറ്റ് പ്രസംഗവും ചർച്ചയും ഉണ്ടായിരുന്നു. ഇനി റെയിൽവേ കാര്യങ്ങൾകൂടി ധനമന്ത്രി അവതരിപ്പിക്കും. വകുപ്പുതല ചർച്ചകൾ നടക്കും.
പദ്ധതി ഇല്ല
പഞ്ചവത്സര പദ്ധതികൾ ഈ മാർച്ച് 31-ഓടെ അവസാനിക്കുന്നു. പന്ത്രണ്ടാം പദ്ധതി തീർന്നശേഷം മധ്യകാല ലക്ഷ്യങ്ങളും ദീർഘകാല ലക്ഷ്യങ്ങളും സംബന്ധിച്ച രേഖകൾ നീതി ആയോഗ് തയാറാക്കും.
അതനുസരിച്ചുള്ള സ്കീമുകളും പദ്ധതികളും ബജറ്റിൽ ഉണ്ടാകും. പദ്ധതി, പദ്ധതിയിതരം എന്ന തരംതിരിവ് മാറ്റും. ബജറ്റിനൊപ്പം പദ്ധതി രേഖകൾ നൽകുന്നതു നിർത്തും. പകരം മൂലധനച്ചെലവുകളുടെ വിശദാംശങ്ങൾ നൽകുന്ന രേഖ ഉണ്ടാകും.
മൂലധനവും റവന്യുവും മാത്രം
ഇനി ബജറ്റ് രേഖകളിൽ റവന്യു വരവ്, റവന്യു ചെലവ്, മൂലധന വരവ്, മൂലധന ചെലവ് എന്നീ വിഭജനങ്ങളേ ഉണ്ടാകൂ.
പദ്ധതിച്ചെലവായി കാണിച്ചിരുന്നവയെല്ലാം മൂലധനച്ചെലവായി രേഖപ്പെടുത്തും. വിവിധ സാമൂഹ്യക്ഷേമ പദ്ധതികളും മൂലധന കണക്കിൽപ്പെടും. ഉദാഹരണം: തൊഴിലുറപ്പ് പദ്ധതി.
തീയതി മാറ്റം
ഫെബ്രുവരിയിലെ അവസാന പ്രവൃത്തിദിനത്തിൽ ബജറ്റ് അവതരിപ്പിക്കുന്ന രീതി മാറ്റി ഫെബ്രുവരിയിലെ ആദ്യ പ്രവൃത്തിദിനമാക്കി.
ഇതുവഴി ബജറ്റ് ചർച്ചകൾ മാർച്ച് 31-നകം തീർക്കാം എന്ന നേട്ടമുണ്ട്. സാന്പത്തികവർഷം തുടങ്ങുന്ന ഏപ്രിൽ ഒന്നു മുതൽ ബജറ്റ് പ്രകാരമുള്ള കാര്യങ്ങൾ നടത്താം.
1999 വരെ വൈകുന്നേരം അഞ്ചിനായിരുന്നു ബജറ്റ് അവതരണം. ബ്രിട്ടീഷ് വാഴ്ചക്കാലത്ത് ബ്രിട്ടീഷ് പാർലമെന്റിലും ഇന്ത്യൻ ബജറ്റ് അവതരിപ്പിക്കണമായിരുന്നു. അവിടെ പാർലമെന്റ് ചേരുന്ന ഉച്ച സമയത്തോടു യോജിക്കാൻ വേണ്ടിയാണ് ഇവിടെ വൈകുന്നേരമാക്കിയത്.
മാറ്റങ്ങളുടെ ബജറ്റ്
12:03 AM Jan 25, 2017 | Deepika.com