ന്യൂഡൽഹി: യുദ്ധത്തിന്റെ ഒന്നാം റൗണ്ടിൽ ഭാരതി എയർടെലിന് ആഘാതം. റിലയൻസ് ജിയോ തുടങ്ങിയ നിരക്കുയുദ്ധത്തിൽ എയർടെലിന് ലാഭം 55 ശതമാനം ഇടിഞ്ഞു.
ഒക്ടോബർ - ഡിസംബർ ത്രൈമാസത്തിലാണു രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ കമ്പനിക്ക് ഈ തിരിച്ചടി. ത്രൈമാസ ലാഭം 504 കോടി രൂപ. കഴിഞ്ഞവർഷം ഇതേ ത്രൈമാസത്തിൽ 1108 കോടി രൂപയായിരുന്നു അറ്റാദായം. ലാഭം ചെറിയതോതിലേ കുറയൂ എന്നാണു നിരീക്ഷകർ പ്രതീക്ഷിച്ചിരുന്നത്. ഇത്ര താഴ്ച ആരും കണക്കാക്കിയില്ല.
സംസാരത്തിനു ചാർജില്ലാതെയും ഡാറ്റായ്ക്കു തീരെ കുറഞ്ഞ നിരക്കിട്ടും റിലയൻസ് ജിയോ സെപ്റ്റംബറിലാണു മത്സരത്തിനു വന്നത്. ഇതിനു ശേഷം എയർടെൽ ഡാറ്റയുടെ നിരക്ക് 66 ശതമാനം കുറച്ചു. ഇതുമൂലം ഡാറ്റായിൽനിന്നുള്ള വരവ് മൂന്നുശതമാനം കുറഞ്ഞു.
കറൻസി റദ്ദാക്കൽ ഗ്രാമീണ മേഖലയിൽ റീ ചാർജിംഗ് കുറച്ചതായും ഭാരതി ഗ്രൂപ്പ് പറഞ്ഞു.
ത്രൈമാസ വിറ്റുവരവ് 3.1 ശതമാനം കുറഞ്ഞ് 23,363 കോടി രൂപയായി. പലിശയ്ക്കും തേയ്മാനച്ചെലവിനും മുമ്പുള്ള ലാഭത്തോത് 36.4 ശതമാനമുണ്ട്. എന്നാൽ, സ്പെക്ട്രം ലേലത്തിൽ വലിയ തുക മുടക്കേണ്ടിവന്നതു പലിശച്ചെലവ് കൂട്ടി.
ഒക്ടോബർ-ഡിസംബറിൽ ഉപയോക്താവിൽനിന്നുള്ള ശരാശരി വരുമാനം തലേ ത്രൈമാസത്തിൽനിന്ന് ഏഴു ശതമാനം താണ് 123 രൂപയായി.
ടെലികോം നിരക്കു യുദ്ധത്തിൽ എയർടെലിനു തിരിച്ചടി
12:03 AM Jan 25, 2017 | Deepika.com