കോട്ടയം: വിപണിയിലെ സാധ്യതകൾ മുതലെടുക്കുന്നതിനായി വാൾപുട്ടിയുടെ ഉത്പാദനം വർധിപ്പിക്കുന്നതിനുള്ള നടപടികളുമായി ട്രാവൻകൂർ സിമന്റ്സ്. തിരുവനന്തപുരം യൂണിറ്റിനു പുറമേ നാട്ടകത്തെ യൂണിറ്റിലും വാൾപുട്ടി ഉത്പാദനം ആരംഭിക്കുന്നതിനാണു പദ്ധതി.
ഇതിനായി നേരത്തെ ഉത്പാദനം നിർത്തിയ സിമന്റ് പെയിന്റ് യൂണിറ്റ് വാൾപുട്ടി ഉത്പാദന യൂണിറ്റായി മാറ്റി. നിലവിൽ തിരുവനന്തപുരത്തെ യൂണിറ്റിൽ മാത്രമാണ് വാൾപുട്ടി നിർമിക്കുന്നത്.
2017 ഏപ്രിൽ മുതൽ പ്രതിമാസം 1000 ടണ്‍ വാൾപുട്ടി വിറ്റഴിക്കണമെന്ന ലക്ഷ്യത്തോടെയാണ് ട്രാവൻകൂർ സിമന്റ് പുതിയ യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. പ്രതിമാസം 1050 ടണ്‍ ഉത്പാദന ശേഷിയുള്ള യൂണിറ്റിലേക്കായി നിലവിലുള്ള ജീവനക്കാരിൽ നിന്നു തന്നെ ആളുകളെ നിയോഗിച്ചിട്ടുണ്ട്.
തിരുവനന്തപുരം യൂണിറ്റിൽ നിന്നു പുറത്തിറക്കുന്ന വാൾപുട്ടി ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ചതാണെന്നു വിവിധ ലാബുകളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
ലക്ഷ്യമിട്ട രീതിയിൽ പ്രതിമാസം 1000 ടണ്‍ ഉത്പാദനവും വിപണനവും നടന്നാൽ ഒരു വർഷം 30 കോടിയോളം രൂപ കമ്പനിക്കു അധികമായുണ്ടാകും. ഇതിനായി സർക്കാരിൽ നിന്നു പ്രവർത്തന മൂലധന സഹായവും കമ്പനി പ്രതീക്ഷിക്കുന്നുണ്ട്.
പദ്ധതി യാഥാർഥ്യമായാൽ 2017 -18 വർഷത്തിൽ കമ്പനി നഷ്ടമില്ലാതെ പ്രവർത്തിക്കുന്ന അവസ്ഥയുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
16 വർഷമായി നഷ്ടത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ സിമന്റ്സിനെ ലാഭത്തിലാക്കുന്നതിനായി പുനരുദ്ധാരണ പ്രവർത്തനങ്ങളും പദ്ധതികളും ആസൂത്രണം ചെയ്തു നടപ്പാക്കുന്നുണ്ട്.
ഇതിന്റെ ഭാഗമായാണു പുതുതായി വാൾപുട്ടി യൂണിറ്റ് ആരംഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയിരിക്കുന്നത്. പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായുള്ള പദ്ധതികൾ വിഭാവനം ചെയ്തതും നടപ്പാക്കിയതും ഐജി ജി.ലക്ഷ്മണ് കന്പനി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കാലത്തായിരുന്നു.
ഈ പദ്ധതികൾ പൂർണമായും യാഥാർഥ്യത്തിലെത്തുന്നതോടെ കന്പനി ലാഭത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടർ ഇൻ ചാർജ് അബു ജെയിംസ് പറഞ്ഞു.
ട്രാവൻകൂർ സിമന്റ്സ് വാൾപുട്ടി ഉത്പാദനം വർധിപ്പിക്കുന്നു
12:03 AM Jan 25, 2017 | Deepika.com