വാഷിംഗ്ടൺ ഡിസി: ഡോണൾഡ് ട്രംപ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നു. ആഭ്യന്തരരംഗത്തും വിദേശരംഗത്തും ഏറെ പ്രത്യാഘാതങ്ങൾ ഉള്ളതാണ് ട്രംപിന്റെ നടപടികൾ.
വിദേശരംഗത്ത് ട്രംപിന്റെ പ്രഥമദിന പ്രഖ്യാപനം പുതിയൊരു ആയുധമത്സരത്തിന്റെയും ആഗോള സംഘർഷത്തിന്റെയും ദുഃസൂചനകൾ നൽകുന്നു.
അമേരിക്കയുടെ സൈനികശേഷി പുനരാർജിക്കും, മിസൈൽവേധ-മിസൈൽ പ്രതിരോധശേഷി വികസിപ്പിക്കും, ഇസ്ലാമിക് സ്റ്റേറ്റി(ഐഎസ്)നെ പരാജയപ്പെടുത്തുന്നതിനു മുൻഗണന നൽകും- ട്രംപ് അധികാരമേറ്റ ശേഷം വൈറ്റ്ഹൗസ് വെബ്സൈറ്റിൽ പുതിയ ഭരണകൂടത്തിന്റെ നയങ്ങൾ വിശദീകരിച്ചു നൽകിയ പ്രസ്താവനയിൽ പറയുന്നു. ഇതിനായി പ്രതിരോധത്തിനു ബജറ്റ് വിഹിതം കൂട്ടും. ഒബാമ ഭരണകൂടവും കോൺഗ്രസും അംഗീകരിച്ച ബജറ്റിൽ പരിഷ്കാരങ്ങൾ നിർദേശിക്കും. ഭാവി പ്രതിരോധ ആവശ്യങ്ങൾക്കു വേണ്ട പണം സൈനിക നേതൃത്വത്തിനു നൽകുമെന്നു വൈറ്റ്ഹൗസ് അറിയിച്ചു.
മറ്റു രാജ്യങ്ങളെ സൈനികശേഷിയിൽ നമുക്കു മുന്നിൽ കടക്കാൻ അനുവദിക്കില്ല എന്നും വൈറ്റ്ഹൗസ് വെബ്സൈറ്റിൽ പ്രഖ്യാപിക്കുന്നു. സൈബർ യുദ്ധത്തിനുള്ള ശേഷി വികസിപ്പിക്കുന്നതിനുള്ള നടപടികളും ഉണ്ടാകും. പ്രത്യേക മിലിട്ടറി കമാൻഡിന്റെ കീഴിൽ ഇതു സംഘടിപ്പിക്കും. നേവിയുടെയും വ്യോമസേനയുടെയും വലിപ്പം കൂട്ടും. കുറേക്കാലമായി അവയ്ക്കുള്ള വിഹിതത്തിൽ വേണ്ടത്ര വർധന ഉണ്ടായിരുന്നില്ല.
ട്രംപിന്റെ നീക്കങ്ങളോടു ചൈനയും റഷ്യയും ഉത്തരകൊറിയയും പ്രതികരിച്ചിട്ടില്ല. എന്നാൽ മിസൈൽ പ്രതിരോധത്തിനും മിസൈൽ തകർക്കാനുമുള്ള ശേഷി കൂട്ടുന്നത് റഷ്യയും ചൈനയും വെറുതേ നോക്കിയിരിക്കും എന്നു കരുതാനാവില്ല. അമേരിക്കയും റഷ്യയും തമ്മിൽ ഉണ്ടാക്കിയിട്ടുള്ള മിസൈൽ നിയന്ത്രണ കരാറുകളെ അട്ടിമറിക്കുന്നതാകും ട്രംപിന്റെ നടപടികൾ. ഉത്തരകൊറിയയുടെ മിസൈൽ ആക്രമണം മുൻപേ മനസിലാക്കാനായി സമുദ്രത്തിൽ സ്ഥാപിക്കാവുന്ന ഒരു എക്സ് ബാൻഡ് റഡാർ സിസ്റ്റം അമേരിക്ക ഈയിടെ വികസിപ്പിച്ചിരുന്നു. ഈ സംവിധാനം പസഫിക് സമുദ്രത്തിലാകും സ്ഥാപിക്കുക.ഉത്തരകൊറിയ മാത്രമല്ല ചൈനയും റഷ്യയും ആ റഡാറിന്റെ നിരീക്ഷണപരിധിയിൽ വരും.
ഇസ്ലാമിക ഭീകരതയെ തകർക്കുമെന്നും ഐഎസിനെ തോൽപിക്കുമെന്നും ട്രംപ് ഭരണകൂടം തുറന്നു പറഞ്ഞു. ഒബാമ ഭരണകൂടത്തിൽനിന്നു പ്രകടമായ വ്യത്യാസമാണ് ഈ വിഷയത്തിൽ ട്രംപിനുള്ളേത്. എന്നാൽ ഇതിന്റെ കൂടുതൽ കാര്യങ്ങൾ വരുംദിവസങ്ങളിലേ വ്യക്തമാകൂ.
ഇസ്രയേലിലെ അമേരിക്കൻ എംബസി ടെൽഅവീവിൽനിന്നു ജറുസലേമിലേക്ക് മാറ്റുമെന്ന് ട്രംപ് നേരത്തേ പറഞ്ഞിരുന്നു. പലസ്തീൻകാരും പശ്ചിമേഷ്യയിലെ മുസ്ലിം രാജ്യങ്ങളും ഇതിനോട് എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഈ കാര്യത്തെപ്പറ്റി സ്ഥാനാരോഹണ പ്രസംഗത്തിലോ വൈറ്റ്ഹൗസ് വെബ്സൈറ്റിലോ ട്രംപ് ഒന്നും പറഞ്ഞിട്ടില്ല.
വാഷിംഗ്ടൺ ഡിസി: ഡോണൾഡ് ട്രംപ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നു. ആഭ്യന്തരരംഗത്തും വിദേശരംഗത്തും ഏറെ പ്രത്യാഘാതങ്ങൾ ഉള്ളതാണ് ട്രംപിന്റെ നടപടികൾ.
12:38 AM Jan 22, 2017 | Deepika.com