കൊച്ചി: ഡിസംബർ 31ന് അവസാനിച്ച പാദത്തിൽ ഫെഡറൽ ബാങ്കിന്റെ പ്രവർത്തനലാഭം 45.91 ശതമാനം ഉയർന്ന് 474.90 കോടി രൂപയിലെത്തി. 2015-16 സാന്പത്തികവർഷം ഇതേ കാലയളവിൽ 325.48 കോടി രൂപയായിരുന്നു ബാങ്കിന്റെ പ്രവർത്തന ലാഭം. ബാങ്കിന്റെ അറ്റാദായം 26.39 ശതമാനം വർധനയോടെ 205.65 കോടി രൂപയായി.
ബാങ്കിന്റെ ആകെ ബിസിനസിൽ 26.91 ശതമാനം വളർച്ചയും ആകെ നിക്ഷേപങ്ങളുടെ കാര്യത്തിൽ 23.32 ശതമാനം വളർച്ചയുമാണ് കൈവരിച്ചത്. സേവിംഗ്സ് അക്കൗണ്ട്, കറന്റ് അക്കൗണ്ടുകളുടെ കാര്യത്തിൽ 33.19 ശതമാനം വളർച്ച നേടാനായെന്ന് ഓഡിറ്റ് ചെയ്യാത്ത പ്രവർത്തന ഫലങ്ങൾ വ്യക്തമാക്കുന്നതായി ബാങ്ക് അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു. ആകെ നിക്ഷേപങ്ങൾ 92,235.65 കോടി രൂപയായി ഉയർന്നു. എൻആർഇ നിക്ഷേപങ്ങൾ 21.72 ശതമാനം ഉയർന്ന് 34,546.66 കോടി രൂപയിലെത്തി.
ബാങ്കിന്റെ മൊത്തം നിഷ്ക്രിയ ആസ്തികൾ 2.77 ശതമാനമായി കുറഞ്ഞു 1951.55 കോടി രൂപയിലും അറ്റ നിഷ്ക്രിയ ആസ്തികൾ 1102.37 കോടി രൂപയിലും എത്തിയതായും സാന്പത്തികഫലങ്ങൾ ചൂണ്ടിക്കാട്ടുന്നു.
കച്ചവടക്കാർക്ക് തങ്ങളുടെ ഉപഭോക്താക്കളിൽനിന്നു പണം സ്വീകരിക്കുന്നതിനുള്ള ലോട്സ-യുപിഒഎസ് പുറത്തിറക്കിയതും കഴിഞ്ഞ ത്രൈമാസത്തിലാണ്. സ്കോച്ച് സ്മാർട്ട് ടെക്നോളജീസ് ഗോൾഡ് അവാർഡ് ബാങ്കിനു ലഭിച്ചതും ഇതേ കാലയളവിലാണെന്നും പത്രക്കുറിപ്പിൽ പറയുന്നു.
ഫെഡറൽ ബാങ്കിന്റെ പ്രവർത്തനലാഭം ഉയർന്നു
11:51 PM Jan 19, 2017 | Deepika.com