ലണ്ടൻ: യൂറോപ്യൻ യൂണിയനിൽനിന്നും പുറത്തുപോകുമ്പോൾ ബ്രിട്ടൻ യൂറോപ്യൻ പൊതുവിപണിയിൽനിന്നു കൂടി പിന്മാറും. ഇക്കാര്യത്തിൽ യാതൊരു സംശയവും വേണ്ടെന്നു പ്രധാനമന്ത്രി തെരേസ മേ.
ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽനിന്നു മാറുന്നതു (ബ്രെക്സിറ്റ്) സംബന്ധിച്ച ഏറ്റവും ഖണ്ഡിതമായ നിലപാടാണു മേ ഇന്നലെ വ്യക്തമാക്കിയത്. ബ്രെക്സിറ്റ് ചർച്ചകളിൽ പങ്കെടുക്കേണ്ടവരടക്കം നയതന്ത്ര മേഖലയിലും ഇവരുടെ ഒരു യോഗത്തിലായിരുന്നു ബ്രിട്ടീഷ് പ്രാധാനമന്ത്രിയുടെ പ്രസംഗം.
പൊതുവിപണിയിൽ തുടരണമെങ്കിൽ ജനങ്ങൾ ഉൽപന്നങ്ങൾ, സേവനങ്ങൾ, മൂലധനം എന്നിവയുടെ സ്വതന്ത്രസഞ്ചാരം അനുവദിക്കണം. അതായതു കുടിയേറ്റം തടയാനോ നിയന്ത്രിക്കാനോ പറ്റില്ല. അതിനാലാണ് പൊതുവിപണിയിൽ തുടരാൻ തയാറല്ലാത്തത്. യൂറോപ്യൻ യൂണിയനിൽ ഇല്ലാത്ത നോർവേ ഈ വ്യവസ്ഥ അംഗീകരിച്ചാൽ പൊതുവിപണിയിൽ തുടരുന്നത് മറ്റാരെയെങ്കിലും മാതൃകയാക്കി ബ്രിട്ടൻ പൊതുവിപണിയിൽ തുടരില്ലെന്നു മേ പ്രഖ്യാപിച്ചു.എന്നാൽ, യൂറോപ്യൻ യൂണിയനുമായി പുതിയ കസ്റ്റംസ് കരാർ ഉണ്ടാക്കാൻ മേ ആഗ്രഹിക്കുന്നു. യൂണിയൻ ഭരണഘടനയുടെ 50-ാം വകുപ്പ് പ്രകാരം ലഭിക്കുന്ന വിഭജന ചർച്ചകൾക്കുശേഷമേ അതുണ്ടാകൂ. വിഭജന ചർച്ച അനിശ്ചിതമായി നീട്ടാൻ ഉദ്ദേശിക്കുന്നില്ലെന്നു മേ പറഞ്ഞു. രണ്ടുവർഷമാണു ചർച്ചയ്ക്ക് കാലാവധി.
ചർച്ച തുടങ്ങാൻ പാർലമെന്റ് അനുമതി നൽകണം. അതു സുപ്രീംകോടതിയിലെ ഒരു കേസിലെ തീരുമാനത്തെ ആശ്രയിച്ചിരിക്കുന്നു. ബിസിനസ് സമൂഹം ആവശ്യപ്പെട്ടതുപോലെ ഘട്ടംഘട്ടമായുള്ള വേർപിരിയലാണു താനും ലക്ഷ്യമിടുന്നതെന്ന് മേ പറഞ്ഞു. എന്നാൽ, അതിനു സമയ പരിധി വയ്ക്കും.
വടക്കൻ അയർലൻഡിലെ രാഷ്ട്രീയ പ്രതിസന്ധി തെരഞ്ഞെടുപ്പിലേക്കു നയിച്ചാൽ വേർപിരിയൽ ചർച്ച തുടങ്ങുന്നതു വൈകും. ലണ്ടൻ നഗരത്തിലെ ബാങ്കിംഗ് - ധനകാര്യ പ്രവർത്തനങ്ങൾ ഇപ്പോഴത്തെതുപോലെ തുടരാവുന്ന ഒരു വേർപിരിയൽ ക്രമീകരണമാണു താൻ ആഗ്രഹിക്കുന്നതെന്ന് മേ പറഞ്ഞു.മേയുടെ പ്രഖ്യാപനത്തെ കമ്പോളം സ്വാഗതം ചെയ്തു. ബ്രിട്ടീഷ് പൗണ്ടിന്റെ വില രണ്ടര ശതമാനം കയറി. ബ്രിട്ടീഷ് ഓഹരികൾക്കും വില കൂടി.
യൂറോപ്യൻ പൊതുവിപണിയിൽനിന്നു ബ്രിട്ടൻ മാറും: തെരേസ മേ
12:34 AM Jan 18, 2017 | Deepika.com