കൊച്ചി: ചെറുകടകൾ ഒന്നിപ്പിച്ച് ഷോപ്പിംഗ് മാളുകളെ വെല്ലുന്ന തരത്തിലുള്ള ഷോപ്പിംഗ് ബസാറുകളാക്കി മാറ്റാൻ തയാറായാൽ ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ധനമന്ത്രി ടി.എം. തോമസ് ഐസക്. എറണാകുളം ടൗണ്‍ഹാളിൽ വ്യാപാരി ക്ഷേമ ബോർഡിന്റെ സംസ്ഥാനതല പെൻഷൻ വിതരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വലിയ ഷോപ്പിംഗ് മാളുകൾ നിർമിക്കാൻ ചെറുകിട വ്യാപാരികളെ നിർബന്ധിക്കില്ല. പകരം ചെറുകിടവ്യാപാരികൾ ഒരുമിച്ച് ചേർന്ന് ബസാറുകൾ രൂപീകരിക്കുകയും ഗുണനിലവാരമുളള ഉത്പന്നങ്ങൾ ന്യായവിലയ്ക്കു നല്‍കുകയും ചെയ്യണം. ഇതിന് തയാറായി ചെറുകിട വ്യാപാരികൾ മുന്നോട്ടുവന്നാൽ എല്ലാ സൗകര്യങ്ങളും സഹായങ്ങളും സർക്കാർ തലത്തിൽനിന്നുണ്ടാകും. 14.5 കോടി രൂപ സർക്കാർ ക്ഷേമനിധിക്ക് കൈമാറിയതിനു ശേഷമാണ് ഇപ്പോൾ കുടിശിക വിതരണം ചെയ്യുന്നത്. 26500 രൂപ മുതൽ 38050 രൂപ വരെയാണ് കുടിശികയായി വ്യാപാരികൾക്ക് ലഭിക്കുന്നത്. വ്യാപാരികളുടെ പെൻഷൻ വിതരണത്തിന് ഇനി കാലതാമസം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹൈബി ഈഡൻ എംഎൽഎ അധ്യക്ഷനായിരുന്നു. വ്യാപാരി ക്ഷേമ ബോർഡ് വൈസ് ചെയർമാൻ ഇ.എസ്. ബിജു, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി(കെവിവിഇഎസ്) എറണാകുളം ജില്ലാ പ്രസിഡന്റ് പി.എ.എം. ഇബ്രാഹിം, കേരള സ്റ്റേറ്റ് വ്യാപാരി വ്യവസായി സമിതി എറണാകുളം ജില്ലാ സെക്രട്ടറി സി.എ. ജലീൽ, വ്യാപാരി ക്ഷേമ ബോർഡ് മെന്പർ സെക്രട്ടറി വി.എസ് മിനി, മെംബർ കെ.എൻ. മർസൂക്ക് തുടങ്ങിയവർ പ്രസംഗിച്ചു.
ചെറുകടകൾ ഒന്നിപ്പിച്ച് ഷോപ്പിംഗ് ബസാറുകൾ തയാറാക്കാൻ സഹായം ചെയ്യും: തോമസ് ഐസക്
12:14 AM Jan 18, 2017 | Deepika.com