വാഷിംഗ്ടൺഡിസി: പ്രസിഡന്റ് തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഹില്ലരിയുടെ ഇമെയിലുകളെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ട എഫ്ബിഐക്ക് എതിരേ പരാതി ഉന്നയിക്കുന്നവരെ നിയുക്ത യുഎസ് പ്രസിഡന്റ് ട്രംപ് ശകാരിച്ചു.
ഹില്ലരി കുറ്റക്കാരിയാണെന്നും അവരെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കരുതായിരുന്നുവെന്നും ട്രംപ് ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു. എഫ്ബിഐ മാന്യമായാണു പെരുമാറിയത്. ഹില്ലരി തോറ്റത് ഇ മെയിൽ വിവാദത്തെക്കുറിച്ചുള്ള എഫ്ബിഐ നടപടി മൂലമല്ലെന്നും വേണ്ടത്ര ഉത്സാഹമില്ലാത്ത പ്രചാരണം മൂലമാണെന്നും ട്രംപ് പറഞ്ഞു.
അന്വേഷണം നടത്തിയ എഫ്ബിഐ ഹില്ലരിയെ പ്രോസിക്യൂട്ടു ചെയ്യേണ്ടതില്ലെന്നാണു തീരുമാനിച്ചത്.ഇതേസമയം, ഹില്ലരിയുടെ ഇമെയിൽ വിവാദത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ട എഫ്ബിഐയുടെ നടപടി അന്വേഷിക്കാൻ യുഎസ് നീതിന്യായവകുപ്പു നിശ്ചയിച്ചിട്ടുണ്ട്.
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റഷ്യ നടത്തിയതായി പറയപ്പെടുന്ന സൈബർ ആക്രമണത്തെക്കുറിച്ച് താൻ അധികാരമേറ്റു 90 ദിവസത്തിനകം റിപ്പോർട്ടു തയാറാക്കുമെന്നും ട്രംപ് വ്യക്തമാക്കി.
റഷ്യൻ ഇടപെടൽ സംബന്ധിച്ച വാർത്ത നേരത്തെ ട്രംപ് നിഷേധിച്ചിരുന്നു.
ഹില്ലരി കുറ്റക്കാരി: ട്രംപ്
12:43 AM Jan 14, 2017 | Deepika.com