മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയുടെ (ടിസിഎസ്) തലപ്പത്തുനിന്ന് നടരാജൻ ചന്ദ്രശേഖരൻ കയറുന്നത് രാജ്യത്തെ ഏറ്റവും വൈവിധ്യമുള്ള, ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പിന്റെ സാരഥ്യത്തിലേക്ക്. ടാറ്റാ ഗ്രൂപ്പിന്റെ പാഴ്സി അല്ലാത്ത ആദ്യ സാരഥിയാകും തമിഴ്നാട്ടുകാരനായ ചന്ദ്രശേഖരൻ.
ടിസിഎസിന്റെ ഓഹരിമൂല്യം 4.73 ലക്ഷം കോടി രൂപയാണ്. 1.13 ലക്ഷം കോടി രൂപ വിറ്റുവരവുമുണ്ടായിരുന്നു ആ കമ്പനിക്ക്. ഇനി ഏഴുലക്ഷം കോടി രൂപ വിറ്റുവരവുള്ള ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാനാകും. 54-ാം വയസിൽ ഈ പദവിയിലെത്തുന്ന ആദ്യ ദക്ഷിണേന്ത്യക്കാരനാണ് ചന്ദ്ര എന്നു മിത്രങ്ങൾ വിളിക്കുന്ന ചന്ദ്രശേഖരൻ. ഔദ്യോഗിക ജീവിതം മുഴുവൻ ടിസിഎസിൽ ആയിരുന്നു. എങ്കിലും പ്രമുഖ ടാറ്റാ കമ്പനികളിൽ ചന്ദ്രശേഖരൻ ഡയറക്ടറായിരുന്നു. ഫോട്ടോഗ്രാഫിയിലും ദീർഘദൂര ഓട്ടത്തിലും കമ്പമാണ് ഇദ്ദേഹത്തിന്. ആംസ്റ്റർഡാം, ബോസ്റ്റൺ, ഷിക്കാഗോ, ബർലിൻ, മുംബൈ, ന്യൂയോർക്ക്, പ്രാഗ്, സ്റ്റോക്ക് ഹോം, സാൽസ്ബർഗ്, ടോക്കിയോ മാരത്തണുകളിൽ പങ്കെടുത്തിട്ടുണ്ട്.
രത്തൻ ടാറ്റ, വേണു ശ്രീനിവാസൻ, അമിത് ചന്ദ്ര, റോണൻ സെൻ, കുമാർ ഭട്ടാചാര്യ എന്നിവരുൾപ്പെട്ട സെലക്ഷൻ കമ്മിറ്റി ഏകകണ്ഠമായാണു ചന്ദ്രശേഖരന്റെ പേര് നിർദേശിച്ചത്.
ടാറ്റാസിനെ നയിക്കാൻ മാരത്തൺ ഓട്ടക്കാരൻ
01:20 AM Jan 13, 2017 | Deepika.com