ന്യൂഡൽഹി: പെട്രോൾ പമ്പുകളിൽ കാർഡ് ഉപയോഗിച്ചു പണം നൽകാനുള്ള സർവീസ് ചാർജ് ബാങ്കുകളും ഒായിൽ മാർക്കറ്റിംഗ് കമ്പനികളും വഹിക്കുമെന്നു കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. എംടിആർ തുക ഉപയോക്താക്കളിൽനിന്നോ പെട്രോൾ പമ്പുകളിൽനിന്നോ ഈടാക്കില്ലെന്നും അത് ബാങ്കും ഒായിൽ കമ്പനികളും ചേർന്നു വഹിക്കുമെന്ന് അവർ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
കാർഡ് ഉപയോഗിച്ചുള്ള പേ മെന്റുകൾക്കു സാധാരണയായി ഈടാക്കുന്ന തുകയാണ് എംടിആർ. മുമ്പ് ഇത് ഉപയോക്താക്കളിൽനിന്നാണ് ഈടാക്കിയിരുന്നത്.
എന്നാൽ, നോട്ട് റദ്ദാക്കലിനെത്തുടർന്ന് ഡിജിറ്റൽ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഡിസംബർ 30 വരെ എംടിആർ ഈടാക്കരുതെന്നും കേന്ദ്ര സർക്കാർ നിർദേശം നല്കിയിരുന്നു. ഇതിനുശേഷം പെട്രോൾ പമ്പുകളിൽനിന്ന് ഈ തുക ഈടാക്കിത്തുടങ്ങി.
ഇതോടെ കാർഡ് ഉപയോഗിച്ചുള്ള പണം വാങ്ങൽ നിർത്തുമെന്നു പമ്പുടമകൾ ഭീഷണി മുഴക്കി. പമ്പുടമകൾ പ്രതിഷേധം തുടർന്നതോടെ മന്ത്രി ഇടപെടുകയായിരുന്നു.
തുക ആരു വഹിക്കുമെന്ന കാര്യത്തിൽ ബാങ്കുകളും ഒായിൽ കമ്പനികളും ചേർന്നു തീരുമാനമെടുക്കും. കാർഡ് ഉപയോഗിച്ചുള്ള പണമിടപാടുകൾക്കു സർവീസ് ചാർജ് ഈടാക്കില്ല. കൂടാതെ പമ്പുകളിൽ കാർഡ് ഉപയോഗിച്ചാൽ ഇന്ധനവിലയിൽ .75 ശതമാനം ഇളവ് നൽകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബാങ്കുകളും ഒഎംസിയും നൽകും: ധർമേന്ദ്ര പ്രധാൻ
01:20 AM Jan 13, 2017 | Deepika.com