ന്യൂഡൽഹി: അപായസൂചനാ ബട്ടൻ ഇല്ലാത്ത ഫോണുകളുടെ ഇറക്കുമതി നിരോധിക്കും. ഫെബ്രുവരി 28നു ശേഷം ഇറക്കുമതി ചെയ്യുന്ന മൊബൈൽ ഫോണുകൾക്ക് പാനിക് ബട്ടൺ നിർബന്ധമാണെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം ഇന്നലെ അറിയിച്ചു.
2017 ജനുവരി ഒന്നു മുതൽ പാനിക് ബട്ടൺ നിർബന്ധമാണെന്ന് കഴിഞ്ഞ വർഷം ഏപ്രിലിൽ ഉത്തരവിട്ടിരുന്നെങ്കിലും രണ്ടു മാസത്തേക്കുകൂടി കാലാവധി നീട്ടി നല്കുകയായിരുന്നു. സർക്കാർ ഉത്തരവനുസരിച്ച് പാനിക് ബട്ടൺ അമർത്തുന്പോൾ 112 എന്ന എമർജൻസി നന്പരിലേക്കാണ് സന്ദേശം പോകുക.
പാനിക് ബട്ടൺ ഇല്ലാത്ത മൊബൈൽ ഫോണുകൾ 2018 ജനുവരി ഒന്നിനു ശേഷം രാജ്യത്ത് വിൽക്കുന്നതും സർക്കാർ നിരോധിച്ചു. പുതിയ ഫോണുകൾക്ക് ജിപിഎസ് നിർബന്ധവുമാണ്.
ഡൽഹി പീഡനം പോലൊരു സംഭവം രാജ്യത്ത് ഇനിയുണ്ടാവരുത് എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. അപായ സമയങ്ങളിൽ സഹായം ആവശ്യപ്പെട്ട് പാനിക് ബട്ടൺ അമർത്തുന്ന ആർക്കും ഉടനടി സഹായം എത്തിക്കാൻ പോലീസുമായി ബന്ധപ്പെട്ടാണ് സംവിധാനം പ്രവർത്തിക്കുക.
പാനിക് ബട്ടൺ ഇല്ലാത്ത മൊബൈൽ ഫോൺ ഇനി വേണ്ട
11:59 PM Jan 11, 2017 | Deepika.com