പത്തനാപുരം: കാർഷിക മേഖലയ്ക്കും അടിസ്‌ഥാന സൗകര്യവികസനത്തിനും മുൻതൂക്കം നൽകി പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 66,635,8000 രൂപ വരവും 63,780,0000 രൂപ ചെലവും 2,85,58000 രൂപ ബാക്കിയും പ്രതീക്ഷിക്കുന്ന മിച്ച ബജറ്റാണ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിതാ രാജേഷ് അവതരിപ്പിച്ചത്. കാർഷിക മേഖലയ്ക്കായി 2.5കോടി രൂപയും പട്ടിക ജാതി പട്ടിക വർഗ മേഖലകളുടെ സംരക്ഷണത്തിനായി 1.9 കോടി രൂപയും അടിസ്‌ഥാന സൗകര്യവികസനത്തിൽ ഭവനനിർമ്മാണത്തിനായി 5.72 കോടിരൂപയും ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ഇതിനുപുറമെ ബ്ലോക്ക് പരിധിയിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന പഞ്ചായത്തുകളിൽ കേരഗ്രാമം പദ്ധതി നടപ്പിലാക്കും. ആരോഗ്യ മേഖലയുടെ അടിസ്‌ഥാന സൗകര്യവികസനത്തിനായി 50 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. മാലിന്യ നിർമാർജന പദ്ധതികൾക്കായി 25 ലക്ഷം, കുരിയോട്ടുമലയിൽ കാലിത്തീറ്റ നിർമ്മാണ ഫാക്ടറിക്കായി 25ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ബജറ്റ് സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് സജീഷ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ബജറ്റിലെ പല പദ്ധതികളും നടപ്പാക്കാൻ കഴിഞ്ഞില്ലെന്നും സർക്കാർ പദ്ധതികളൊന്നും കൊണ്ടുവരാൻ കഴിഞ്ഞില്ലെന്നും പ്രതിപക്ഷ നേതാവ് എൻ ബാലകൃഷ്ണൻ ആരോപിച്ചു. പദ്ധതികൾ നടപ്പാക്കാൻ കഴിയാതിരുന്നത് ഉദ്യോഗസ്‌ഥരുടെയും വകുപ്പുകളുടെയും നിസഹകരണം കൊണ്ടാണെന്ന് പ്രസിഡന്റ് പറഞ്ഞു.
കാർഷിക മേഖലയ്ക്ക് മുൻതൂക്കം നൽകി പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്
11:15 PM Mar 28, 2017 | Deepika.com