കാഴ്ച്ചയുടെ വേദിയിൽ കാമറയുമായി മുഖ്യമന്ത്രി; രാജ്യാന്തര വാർത്താ ചിത്രമേളയ്ക്ക് തുടക്കം

11:15 PM Mar 28, 2017 | Deepika.com
കൊല്ലം: വാർത്താചിത്രങ്ങളുടെ വിസ്മയശേഖരവുമായി ഒന്നാം രാജ്യാന്തര വാർത്താ ചിത്രമേളയ്ക്ക് കൊല്ലത്ത് തുടക്കമായി. ആശ്രാമം യൂനുസ് കൺവെൻഷൻ സെന്ററിലെ നിറഞ്ഞ സദസിന് മേളയുടെ ഉദ്ഘാടനച്ചടങ്ങും വേറിട്ട കാഴ്ച്ചയായി. വിഖ്യത ഫോട്ടോ ജേർണലിസ്റ്റുകളായ രഘുറായിയെയും ബേൺസ് ബ്യൂവർമാനെയും കാമറയിൽ പകർത്തിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രദർശനം ഉദ്ഘാടനം ചെയതത്.

മുഖ്യമന്ത്രിക്ക് കാമറ ക്ലിക്കിലൂടെ രഘുറായിയുടെയും ബേൺസിന്റെയും അഭിവാദനം. അപൂർവ്വ നിമിഷം കാമറയിൽ പകർത്തി ന്യൂസ് ഫോട്ടോഗ്രാഫർമരുടെ ഫ്ളാഷുകൾ മിന്നി. എന്തു കാണണമെന്നും എങ്ങ നെ കാണമണമെന്നും തീരുമാനിക്കുന്ന ഫോട്ടോഗ്രാഫിക്കും രാഷ്ട്രീയമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഫോട്ടോഗ്രാഫർമാരുടെ കഴിവും അറിവും സാമൂഹ്യബോധവും നല്ല ചിത്രങ്ങളുണ്ടാകുന്നതിന് കാരണമായിത്തീരുന്നു. അങ്ങനെയുള്ള ഫോട്ടോഗ്രാഫർമാരിൽനിന്നാണ് എന്നും കാലം കാത്തുസൂക്ഷിക്കുന്ന ചിത്രങ്ങൾ ഉണ്ടായിട്ടുള്ളത്. ഫോട്ടോഗ്രാഫി വളരെ ജനകീയമായ കാലത്താണ് നാം ജീവിക്കുന്നത്. എല്ലാവർക്കും മികവോടെ ചെയ്യാനാകുന്ന തൊഴിലല്ല ഇതെന്ന് മനസിലാക്കുന്നതിനുള്ള അവസരമാണ് ഈ പ്രദർശനത്തിലൂടെ മീഡിയ അക്കാദമി ഒരുക്കിയിരിക്കുന്നത്. പ്രതിഭകളുടെ ചിത്രങ്ങളുടെ മികവാണ് ഇവിടെ വ്യക്‌തമാകുന്നത്.

ഒരു ദൃശ്യം ഫോട്ടോഗ്രാഫർ സ്വന്തം കണ്ണിലൂടെയാണ് ആദ്യം കാണുന്നത്. അതോടൊപ്പം കാമറക്കണ്ണിലൂടെ പകർത്തുന്നു. എത്ര നല്ല കാമറയുണ്ടായാലും നല്ല ഫോട്ടോ കിട്ടണമെന്നില്ല. ഫോട്ടോഗ്രാഫറുടെ മനസിന്റെ കണ്ണ് ഏറ്റവും പ്രധാനമായ ഘടകമാണെന്ന് അദ്ദേഹം പറഞ്ഞു.

മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ മുഖ്യാതിഥിയായിരുന്നു. കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹിച്ചു. വിഖ്യാത ഫോട്ടോ ജേർണലിസ്റ്റ് രഘുറായ്, ബേൺസ് ബ്യൂവർമാൻ, ആർ.രവീന്ദ്രൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

മേയർ വി. രാജേന്ദ്രബാബു, എം. മുകേഷ് എംഎൽഎ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. മലയാള മനോമ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് ആദരിക്കപ്പെട്ടവരെ പരിചയപ്പെടുത്തി. മുൻ എംപി കെ.എൻ ബാലഗോപാൽ, മുൻ എംഎൽഎ എ. യൂനുസ് കുഞ്ഞ്, പിആർഡി ഡയറക്ടർ ഡോ. കെ. അമ്പാടി, വൈലോപ്പള്ളി സംസ്കൃതി ഭവൻ സെക്രട്ടറി എം.ആർ. ജയഗീത, പ്രസ്ക്ലബ് പ്രസിഡന്റ് സി. വിമൽകുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.അജോയ് എന്നിവർ പങ്കെടുത്തു. മീഡിയ അക്കാദമി സെക്രട്ടറി കെ.ജി. സന്തോഷ്, വൈസ് ചെയർമാൻ കെ.സി. രാജഗോപാൽ എന്നിവർ പ്രസംഗിച്ചു.