ജീവനക്കാരുടെ കൂട്ടായ്മയിൽ കെഎസ്ആർടിസി ചെയിൻ സർവീസ്

11:31 PM Feb 09, 2017 | Deepika.com
പത്തനാപുരം: കെഎസ്ആർടിസി ഡിപ്പോയുടെ വികസന സ്വപ്നങ്ങൾക്കു ചിറകു നൽകി ജീവനക്കാരുടെ കൂട്ടായ്മയിൽ പുതിയ ചെയിൻ സർവീസുകൾ തുടങ്ങി.

പത്തനാപുരം വാളകം ,ചടയമംഗലം വഴി വർക്കലയിലേക്കും പുന്നല പത്തനാപുരം പറങ്കിമാംമുകൾ വഴി കൊട്ടാരക്കരയിലേക്കുമാണു ചെയിൻ സർവീസുകൾ തുടങ്ങിയത്. 10000 രൂപയിൽ താഴെ വരുമാനമുള്ള സർവീസുകൾ റദ്ദാക്കണമെന്ന നിർദേശം പാലിച്ചു നിലവിലെ റൂട്ടുകൾ ക്രമീകരിച്ചാണു പുതിയ ചെയിൻ സർവീസ് ആരംഭിച്ചത്.

പത്തനാപുരം ഡിപ്പോയിലെ ആറു ബസുകളും ചടയമംഗലം ഡിപ്പോയിലെ ആറു ബസുകളും ഉപയോഗപ്പെടുത്തിയാണു പത്തനാപുരം വർക്കല ക്ഷേത്രം സർവീസ് നടത്തുക.

ഒരു ബസിന് എട്ടു ട്രിപ്പുകൾ എന്ന നിലയിൽ ദിവസം 96 ട്രിപ്പുകൾനടത്തു. പത്തനാപുരം ബസ് സ്റ്റേഷനിൽ നിന്നു ദീർഘദൂര ചെയിൻസർവീസ് ആരംഭിക്കുന്നത് ഇതാദ്യമാണ്. പത്തനാപുരത്തു നിന്നു വാളകം ശബരി ബൈപാസ് വഴി കൂടുതൽ സർവീസുകൾ ആരംഭിക്കണമെന്നതുവർഷങ്ങളായുള്ള ആവശ്യമാണ്. പത്തനംതിട്ട റാന്നി, എരുമേലി, കട്ടപ്പന, കുമളി, ഭാഗങ്ങളിൽ ഉൾപ്പെടെയുള്ളവർക്കു തിരുവനന്തപുരം ഭാഗത്തേക്ക് എളുപ്പത്തിനെത്താനുള്ള പാതയാണു ശബരി ബൈപാസ് ചെയിൻ സർവീസ് ആരംഭിച്ചതോടെ കൊട്ടാരക്കര പുനലൂർ ടൗണുകൾ കറങ്ങാതെ വേഗത്തിൽ എത്താൻ കഴിയും. പത്തനാപുരം ഡിപ്പോയിലെ മൂന്നും കൊട്ടാരക്കര യിലെ മൂന്നും ബസുകൾ മാത്രം കൈയടക്കിയിരുന്ന പറങ്കിമാംമുകൾ പാതയിൽ ഇനി 25 മിനിറ്റ് ഇടവിട്ട് കെഎസ്ആർടിസി സർവീസ് ഉണ്ടാകും.

ദിവസവും 72 ട്രിപ്പാണു നടത്തുക. രാഷ്ര്‌ടീയ ഇടപെടലില്ലാതെ പത്തനാപുരം ഡിപ്പോയിലെ ജീവനക്കാർ മുൻകൈയെടുത്തു വിവിധ ഡിപ്പോകളിലെ ജീവനക്കാരുമായി ചർച്ച നടത്തിയാണു ചെയിൻ സർവീസുകൾ ആരംഭിച്ചത്.

സർവീസുകൾ ആരംഭിച്ചപ്പോഴും ഉദ്ഘാടന മഹാമഹങ്ങളില്ലാതെ ജീവനക്കാരുടെ നേതൃത്വത്തിൽ തന്നെയായിരുന്നു ചടങ്ങുകൾ. ചെയിൻ സർവീസ് എത്തിയപ്പോൾ പുന്നലപറങ്കിമാംമുകൾ കൊട്ടാരക്കര, പത്തനാപുരം, വാളകം ചെങ്ങമനാട് കുന്നിക്കോട് ചടയമംഗലം, വർക്കല എന്നിവിടങ്ങളിലെല്ലാം വൻസ്വീകരണമാണു ജനങ്ങൾ നൽകിയത്. മികച്ച വരുമാനം ലഭിക്കണമെന്നാണു ജീവനക്കാരുടെ പ്രതീക്ഷ.