കൊട്ടാരക്കര ഫെസ്റ്റ് ഇന്നുമുതൽ

11:31 PM Feb 09, 2017 | Deepika.com
കൊട്ടാരക്കര: കേരളത്തിലെ കാർഷികമേഖലയ്ക്ക് ഉണർവു പകരാൻ പ്രവർത്തിച്ചുവരുന്ന പ്രകൃതി ആരോഗ്യ വിചാരവേദിയുടെ ആഭിമുഖ്യത്തിൽ കാർഷികമേഖലയ്ക്കു ഊന്നൽ നൽകി കൊട്ടാരക്കരയിൽ ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി പത്രസമ്മേളനത്തിൽ പറഞ്ഞു.

കൊട്ടാരക്കര റെയിൽവേസ്റ്റേഷനു സമീപം ഇന്നു വൈകുന്നേരം ആറിന് കൊട്ടാരക്കര മുൻസിപ്പൽ ചെയർപേഴ്സൺ ഗീതാ സുധാകരൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ പങ്കെടുക്കും. നാളെ മുതൽ 26 വരെയാണ് ഫെസ്റ്റ് നടക്കുന്നത്. കാർഷികോല്പന്നങ്ങളുടേയും കാർഷിക ഔഷധ ചെടികളുടേയും അലങ്കാര മത്സ്യങ്ങളുടേയും, വളർത്തു പക്ഷിമൃഗാദികളുടെയും വിപുലമായി പ്രദർശനമാണ് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടക സമിതി ഭാരവാഹികൾ പറഞ്ഞു.

ജൈവ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും അതിലൂടെ പുതിയ കാർഷിക സംസ്കാരം പടുത്തുയർത്തുവാൻ വേണ്ടിയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്രത്തിലുള്ള അത്യപൂർവ ജീവികൾ, അലങ്കാര കോഴികൾ, എന്നിവയെ മേളയിൽ പ്രദർശിപ്പിക്കും.

ഭക്ഷ്യമേളയിൽ ഗൃഹോപകരണ പ്രദർശനവും മേളയുടെ ഭാഗമായുണ്ട്. നാളെമുതൽ 26 വരെ നടക്കുന്ന മേള പ്രവർത്തി ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് രണ്ട് മുതൽ ഒമ്പതുവരെയും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി ഒമ്പതു വരെയാണ് പ്രവേശനം. 30 രുപ നിരക്കിൽ പാസ് മൂലമാണ് പ്രവേശനം. വിദ്യാർഥികൾക്ക് സ്കൂളുകളിൽ നിന്നും സൗജന്യമായി മേള കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ പ്രോഗ്രാം കോ–ഓർഡിനേറ്റർ ബിനു.പി.ജി , മിഥുൻ.എം, ഷിബു യൂസഫ് എന്നിവർ സംബന്ധിച്ചു.