കെ.ആർ. പ്രമോദ്
അതിരാവിലെ തോമസുകുട്ടി നല്ല ഉറക്കത്തിലായിരുന്നു. അപ്പോഴാണ് ഒരു ഫോൺ വന്നത്. റബർ വെട്ടുകാരനായ അപ്പുക്കുട്ടന്റെ മകനാണ് വിളിച്ചത്. സംഗതി മറ്റൊന്നുമല്ല, അതിരാവിലെ റബർ വെട്ടാൻ പോയ അപ്പുക്കുട്ടനെ തോട്ടത്തിൽവച്ച് ഒരു കുറുക്കൻ കടിച്ചു! മൂക്കിന് നേരിയ പരിക്കു പറ്റിയതൊഴിച്ചാൽ വേറെ കുഴപ്പമൊന്നുമില്ല.
സംഭവം ഇങ്ങനെയായിരുന്നു: നിലത്തു വീണ റബർക്കത്തി എടുക്കാൻ നമ്മുടെ അപ്പുക്കുട്ടൻ ഒന്നു കുനിഞ്ഞു. റബറിനു ചുറ്റുമുള്ള കുറ്റിക്കാട്ടിൽനിന്ന് ഒരു കുറുനരി ചാടിയെത്തി മുഖത്ത് ദംശിച്ചു. അടുത്ത തോട്ടത്തിൽ റബർ വെട്ടിയിരുന്ന രണ്ടുപേർ ചേർന്നാണ് അപ്പുക്കുട്ടനെ സ്ഥലത്തെ സർക്കാർ ആശുപത്രിയിലാക്കിയത്. കുറുക്കനെതിരേ സിവിലായും ക്രിമിനലായും പോലീസിൽ പരാതി കൊടുത്തിട്ടുണ്ട്. ഭരണഘടനയനുസരിച്ചു നോക്കിയാൽ വന്യജീവിയായ കുറുക്കനും തൊഴിലാളിയായ അപ്പുക്കുട്ടനും ജീവിക്കാൻ ഒരേപോലെ അവകാശമുണ്ട്. ഒരു കാട്ടുപന്നിയായിരുന്നെങ്കിൽ പഞ്ചായത്ത് പ്രസിഡന്റിന് പരാതി നൽകാമായിരുന്നു. കുറുക്കനായതിനാൽ കുറുക്കുവഴിയൊന്നുമില്ല. നിയമം നിയമത്തിന്റെ വഴിക്കും ജംബുകൻ അതിന്റെ വഴിക്കും പോകുമെന്നർഥം.
പരിസ്ഥിതിദിനവും നരിയും
വിവരമറിഞ ഉടൻതന്നെ തോമസുകുട്ടി ആശുപത്രിയിലേക്കു പാഞ്ഞു. മൂക്കിൽ പഞ്ഞിവച്ച നിലയിൽ അപ്പുക്കുട്ടൻ ആശുപത്രിയിലെ കിടക്കയിൽ ചാരിയിരുന്ന് നാട്ടുകാരോട് വിവരങ്ങൾ പറയുമ്പോഴാണ് തോമസുകുട്ടി അവിടേക്കു പ്രവേശിച്ചത്. “പന്നിയും പാമ്പും കാട്ടുപോത്തും കുറുക്കനുമൊക്കെ ഇങ്ങനെ തുടങ്ങിയാൽ ഞങ്ങളെന്തു ചെയ്യും?’’മൂക്കിലെ പഞ്ഞിയിൽ വിരലമർത്തി അപ്പുക്കുട്ടൻ ആരോടെന്നില്ലാതെ ചോദിച്ചു.
“തൊഴിലാളിയെ മാത്രമല്ല മുതലാളിയെയും കുറുക്കൻ കടിച്ചെന്നിരിക്കും! പറമ്പ് വൃത്തിയാക്കിയിടണം, മിസ്റ്റർ!’’ അപ്പുക്കുട്ടന്റെ സമീപം പത്രം വായിച്ചുകൊണ്ടിരുന്ന പാർട്ടി നേതാവ്, തോമസുകുട്ടി കേൾക്കട്ടെ എന്നു കരുതി ഉറക്കെപ്പറഞ്ഞു.
അതു ശ്രദ്ധിക്കാത്തമട്ടിൽ അപ്പുക്കുട്ടന്റെ സമീപം ചെന്നുനിന്ന് ദേഹത്ത് സ്പർശിച്ച് തോമസുകുട്ടി എന്ന ബൂർഷ്വ തന്റെ ജോലിക്കാരനോടുള്ള സ്നേഹവും കരുതലും പ്രകടമാക്കി. സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിൽ അതൊരു കേവലമര്യാദ മാത്രമാണല്ലോ. പക്ഷേ, അതുകൊണ്ട് കാര്യമുണ്ടായില്ല. അപ്പുക്കുട്ടൻ കോപാകുലനായിരുന്നു. പ്രോലിറ്റേറിയറ്റ് കോപം എത്രയോ ഉഗ്രവും മാരകവുമാണെന്ന് ചരിത്രം പഠിച്ചവർക്കറിയാം.
“നിങ്ങളുടെ തോട്ടത്തിലെ കാടു കളഞ്ഞ് നല്ല മൈതാനം പോലെയാക്കിയില്ലെങ്കിൽ ഞാനിനി റബറു വെട്ടുകയില്ല കേട്ടോ! ജസ്റ്റ് റിമമ്പർ ദാറ്റ്!’’ മൂക്കിലെ പഞ്ഞി തലോടിക്കൊണ്ട് മുറിവേറ്റ നരിയെപ്പോലെ അപ്പുക്കുട്ടൻ മുരണ്ടു. “അപ്പുക്കുട്ടൻ എന്തായാലും ഭാഗ്യവാനാണ്. എരുമേലിയിലെപ്പോലെ കാട്ടുപോത്ത് വന്നു കുത്തിയില്ലല്ലോ?’’ തോമസുകുട്ടി ആശ്വാസ വാക്കുകൾ ചൊല്ലി. “ഇങ്ങനെ അറംപറ്റുന്നതൊന്നും പറയരുത്!’’ ഒരു രക്തസാക്ഷിയാകാൻ ആഗ്രഹമില്ലാത്ത അപ്പുക്കുട്ടൻ ധീരത കൈവിടാതെ കിടക്കയിലേക്കു ചാഞ്ഞു.
അപ്പുക്കുട്ടൻ ഭാഗ്യവാനാണെന്നു കരുതാൻ വേറെയും കാരണമുണ്ട്. പരിസ്ഥിതിദിനത്തിനു രണ്ടുദിവസം മുന്പേയായിരുന്നു കുറുനരിയുടെ ആക്രമണം. ഇന്നലെയായിരുന്നല്ലോ പരിസ്ഥിതി ദിനം. ഈ ദിനത്തിലായിരുന്നു കുറുക്കൻ കടിച്ചിരുന്നതെങ്കിൽ അപ്പുക്കുട്ടനെ ആരും തിരിഞ്ഞുനോക്കുകയില്ലായിരുന്നു. ദിനാചരണത്തിന്റെ തിരക്കിൽ ആർക്കാണ് അപ്പുക്കുട്ടനെ നോക്കാൻ നേരം!- തോമസുകുട്ടി ഓർമിച്ചു
റബറും മടിശീലയും
എന്തായാലും പരിസ്ഥിതിദിനത്തിനു മുമ്പുതന്നെ അപ്പുക്കുട്ടൻ ആശുപത്രിയിൽനിന്നു മോചിതനായി. റബറിന് വളമിടുന്നതിന് കരുതിവച്ചിരുന്ന പൈസ അപ്പുക്കുട്ടനുവേണ്ടി തോമസുകുട്ടി ചെലവാക്കി. ഇനി എന്തു ചെയ്യുമെന്നായി വിചാരം. കഴിഞ്ഞ വർഷം മൂന്നേക്കർ റബർത്തോട്ടത്തിൽനിന്ന് എല്ലാ ചെലവും കഴിഞ്ഞു കിട്ടിയത് വെറും എൺപതിനായിരം രൂപയാണ്. ഒരു മാസം എണ്ണായിരം പോലുമില്ലെന്ന് സാരം!
റെയിൻ ഗാർഡ് വില, അതിന്റെ കൂലി, തുരിശടി, ടാപ്പിംഗ് ചാർജ് തുടങ്ങിയ ചെലവുകൾ വേറെയും കിടക്കുന്നു! ഒരുകണക്കിനു നോക്കിയാൽ എങ്ങനെയൊക്കെയോ ജീവിച്ചിരിക്കുന്ന ഒരു രക്തസാക്ഷിയാണ് റബർ കർഷകൻ.
കാടു വെട്ടി നാടാക്കണം!
കുറച്ചു ദിവസം കഴിഞ്ഞു. തോമസുകുട്ടിയുടെ ഫോൺ ശബ്ദിച്ചു. വില്ലേജ് അധികാരിയാണ്. പറമ്പിലെ കാടുകൾ സമയാസമയം വെട്ടിത്തെളിച്ച് നാട്ടിലെ ക്രമസമാധാനം ഉറപ്പാക്കാത്ത കർഷകർക്കെതിരേ സർക്കാരിന്റെ പുതിയ ഉത്തരവു പ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും പിഴ ഒടുക്കേണ്ടിവരുമെന്നുമായിരുന്നു സന്ദേശം.
തോമസുകുട്ടി ശരിക്കും ഞെട്ടി. ഇപ്പോഴത്തെ അവസ്ഥയിൽ മൂന്നേക്കർ തോട്ടത്തിലെ കാടു തെളിക്കുന്നതിന് ഒരു പണിക്കാരന് ആയിരം രൂപ എന്ന മിനിമം കൂലിയനുസരിച്ച് നാല്പതിനായിരം രൂപയെങ്കിലും വേണം. ആറുമാസം കഴിഞ്ഞാൽ വീണ്ടും വെട്ടണം.
ടാപ്പിംഗ് നടക്കുന്ന തോട്ടത്തിൽനിന്നുപോലും ഇതിനുതക്ക വരുമാനം കിട്ടുന്നില്ല. ആദായമില്ലാത്ത സ്ഥലത്തെ കാര്യം പറയാനുമില്ല! മാത്രമല്ല, ഇതിനൊക്കെയുള്ള പണിക്കാരെ എവിടെനിന്നു കിട്ടും? എന്നു കിട്ടും? എല്ലാ സ്ഥലങ്ങളും ഒരേസമയത്ത് ഒരുപോലെ തെളിക്കേണ്ടേ? കാലവർഷം അതു വരെ കാത്തുനിൽക്കുമോ?
ഇതെല്ലാം ആലോചിച്ചുള്ള തോമസുകുട്ടിയുടെ നില്പു കണ്ടപ്പോൾ ഹൃദയം അലിഞ്ഞുപോയ ഭാര്യ മേരിക്കുട്ടി ഈ വിധം ചോദിച്ചു: “ഒരു വരുമാനവും ഇല്ലാത്ത പറമ്പിലെ കാടു വെട്ടിയില്ലെങ്കിൽ സർക്കാർ നമ്മുടെ തല വെട്ടുമോ?’’
തോമസുകുട്ടി, ഒരു കുട്ടിയെപ്പോലെ ഉത്തരം പറയാതെ മിഴിച്ചു നിന്നു.
krpramode@gmail.com
“കാട് വെട്ടിയില്ലെങ്കിൽ നമ്മുടെ തല വെട്ടുമോ?”
10:26 PM Jun 05, 2023 | Deepika.com