സന്ദീപ് സലിം
സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നർഗീസ് മൊഹമ്മദിയെ തേടിയെത്തിയപ്പോൾ ഇരുന്പഴിക്കും തടുക്കാനാകാത്ത പോരാട്ടവീര്യത്തിനുള്ള അംഗീകാരമായി. ഇറാനിലെ സ്ത്രീപീഡനത്തിനെതിരായ പോരാട്ടത്തിനും മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനുമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശപ്രവർത്തക നർഗീസ് മൊഹമ്മദി നൊബേൽ പുരസ്കാരപ്രഖ്യാപനം നടക്കുന്ന സമയത്തും ജയിലിലാണ്.
ഇറാൻ ഭരണകൂടം മൊഹമ്മദിയെ 13 തവണ അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ചു തവണ ശിക്ഷിക്കപ്പെടുകയും ചെയ്തു. ഇറാനിലെ വനിതകളെ അടിച്ചമർത്തുന്നതിനെതിരേയും എല്ലാവർക്കും മനുഷ്യാവകാശവും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനുവേണ്ടിയും നർഗീസ് നടത്തിയ പോരാട്ടത്തിനാണ് പുരസ്കാരമെന്നു നൊബേൽ പുരസ്കാര സമിതി അറിയിച്ചു. കഴിഞ്ഞ എട്ടു വർഷമായി ജയിലിൽ കഴിയുന്ന നർഗീസിന് കുടുംബത്തെയും മക്കളെയും കാണാൻ സാധിച്ചിട്ടില്ല. 2023ലെ പെൻ ഫ്രീഡം ടു റൈറ്റ് അവാർഡും ഇവർക്കാണു നൽകപ്പെട്ടത്. യുഎന്നിന്റെ വേൾഡ് പ്രസ് ഫ്രീഡം പ്രൈസും ലഭിച്ചിരുന്നു.
എൻജിനിയറിൽനിന്നു മനുഷ്യാവകാശ പ്രവർത്തകയിലേക്ക്
1972 ഏപ്രിൽ 21ന് ഇറാനിലെ സഞ്ജാനിൽ ജനിച്ച നർഗീസ് വളർന്നത് കോർവെഹ് (കുർദിസ്ഥാൻ), കരാജ്, ഓഷ്നവിയെഹ് എന്നിവിടങ്ങളിലാണ്. 1990 കളിൽ, ഫിസിക്സ് വിദ്യാർഥിയായിരുന്ന കാലത്തുതന്നെ സമത്വത്തിനും സ്ത്രീകളുടെ അവകാശങ്ങൾക്കും വേണ്ടി ശബ്ദമുയർത്തിത്തുടങ്ങിയിരുന്നു. ഇതേസമയത്തുതന്നെ പരിഷ്കരണ സ്വഭാവമുള്ള പത്രങ്ങളിൽ കോളങ്ങൾ എഴുതി. 2003ൽ ഇവർ ഇറാനിലെ മറ്റൊരു നൊബേൽ സമാധാനപുരസ്കാര ജേതാവായ ഷിറിൻ എബാദി സ്ഥാപിച്ച ടെഹ്റാനിലെ ഡിഫൻഡേഴ്സ് ഓഫ് ഹ്യൂമൻ റൈറ്റ്സ് സെന്ററിന്റെ ഭാഗമായി പ്രവർത്തിച്ചുതുടങ്ങി.
വിവിധ പത്രങ്ങളിലായി എഴുതിയ കോളങ്ങൾ സമാഹരിച്ച് പരിഷ്കാരങ്ങൾ, തന്ത്രം, തന്ത്രങ്ങൾ എന്നപേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു. അതോടെ നർഗീസ് മൊഹമ്മദി ഭരണകൂടത്തിന്റെ കണ്ണിലെ കരടായി. ഇറാനിയൻ സർക്കാരിനെ വിമർശിച്ചതിന് 1998ൽ ആദ്യമായി അറസ്റ്റിലാകുകയും ഒരു വർഷം ജയിലിൽ കഴിയുകയും ചെയ്തു. 1999 ൽ മനുഷ്യാവകാശ പ്രവർത്തകനായ താഗി റഹ്മാനിയെ വിവാഹം ചെയ്തു. ഇതേവർഷംതന്നെ റഹ്മാനി അറസ്റ്റിലായി. 13 വർഷത്തെ ജയിൽശിക്ഷ അനുഭവിച്ച റഹ്മാനി 2012ലാണ് ജയിൽമോചിതനായത്.
ജയിൽമോചിതനായ റഹ്മാനി മനുഷ്യാവകാശ പോരാട്ടങ്ങൾ അവസാനിപ്പിച്ച് ഫ്രാൻസിലേക്കു താമസം മാറി. എന്നാൽ, തന്റെ വഴി അതല്ലെന്നു ബോധ്യമുണ്ടായിരുന്ന നർഗീസ് ഇറാനിൽത്തന്നെ തുടരാൻ തീരുമാനിച്ചു. ഭർത്താവ് റഹ്മാനി അറസ്റ്റിലായി രണ്ടു വർഷത്തിനകം നർഗീസിനെയും ഭരണകൂടം അറസ്റ്റ് ചെയ്തു. തടവിലാക്കപ്പെട്ട മനുഷ്യാവകാശ പ്രവർത്തകരെയും അവരുടെ കുടുംബങ്ങളെയും സഹായിക്കാൻ ശ്രമിച്ചതിന് 2011ലാണ് നർഗീസ് അറസ്റ്റിലാകുകയും തടവുശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ചെയ്തത്. രാഷ്ട്രീയ വിദ്യാർഥി സംഘമായ തഷാക്കോൽ ദാനേഷ്ജുയി റോഷംഗരാന്റെ (പ്രബുദ്ധരായ വിദ്യാർഥി സംഘം) യോഗത്തിൽ പങ്കെടുക്കുന്നതിനിടെയാണ് അറസ്റ്റിലായത്. ദേശീയ സുരക്ഷയ്ക്കെതിരേ പ്രവർത്തിക്കുക, ഡിഫൻഡേഴ്സ് ഓഫ് ഹ്യൂമൻ റൈറ്റ്സ് സെന്ററിലെ അംഗത്വം, ഭരണകൂടത്തിനെതിരായ പ്രചരണം എന്നിവയാണ് ഇവർക്കുമേൽ ഭരണകൂടം ചുമത്തിയ കുറ്റങ്ങൾ.
വധശിക്ഷയ്ക്കെതിരായ പോരാട്ടം
2013 ൽ ജാമ്യത്തിലിറങ്ങിയ നർഗീസ് ലോകത്ത്, പ്രത്യേകിച്ച് ഇറാനിൽ വധശിക്ഷ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു പുതിയ പോർമുഖം തുറന്നു. കുട്ടിക്കാലത്തെ തന്റെ അനുഭവങ്ങളാണ് വധശിക്ഷയ്ക്കെതിരായ പോരാട്ടത്തിനിറങ്ങാൻ തന്നെ പ്രേരിപ്പിച്ചതെന്നാണു നർഗീസ് ഒരിക്കൽ പറഞ്ഞത്. ചെറിയ കുട്ടിയായിരിക്കുന്പോൾത്തന്നെ നർഗീസിന്റെ അമ്മയും മുത്തശിയും നർഗീസിനെയും സഹോദരനെയും കൂട്ടി ജയിലുകൾ സന്ദർശിക്കുമായിരുന്നു. തടവുകാർക്ക് കഴിക്കാൻ പഴങ്ങളുമായാണു പോയിരുന്നത്.
അത്തരം സന്ദർശനങ്ങളിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട തടവുകാരെ സന്ദർശിക്കുന്നതിനും അവരുടെ പേരുകൾ വായിക്കുന്നതും നർഗീസിന്റെ ശീലമായിരുന്നു. ബാല്യകാലത്തിലെ ഈ ഓർമകളാണ് തന്നെ എല്ലാത്തരം മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരേ പോരാട്ടത്തിനിറങ്ങാൻ പ്രേരിപ്പിച്ചതെന്നാണ് നർഗീസ് പറഞ്ഞത്. ലോകത്ത് വധശിക്ഷ നടപ്പിലാക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇറാന്റെ സ്ഥാനം ഒന്നാമതാണ്. 2022 ൽ 860 പേരെയാണ് ഇറാൻ ഭരണകൂടം വധശിക്ഷയ്ക്കു വിധിച്ചത്. നർഗീസിന്റെ പ്രവർത്തനങ്ങൾ അംഗീകരിക്കാൻ ഭരണകൂടം തയാറായില്ലെന്നുമാത്രമല്ല പലതവണ ഭരണകൂടവിരുദ്ധ പ്രചാരണങ്ങളിൽനിന്നു പിന്മാറാൻ ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ ഭരണകൂടത്തിന്റെ മുന്നറിയിപ്പുകളെയും ഭീഷണികളെയും തള്ളിക്കളഞ്ഞ അവർ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തി. ഒടുവിൽ അനിവാര്യമായ ആ കാര്യം സംഭവിച്ചു. വധശിക്ഷയ്ക്കെതിരായ നർഗീസിന്റെ ആക്ടിവിസത്തെത്തുടർന്ന് 2015ൽ ഭരണകൂടം വീണ്ടും ഇരുന്പഴിക്കുള്ളിലാക്കി. ജയിലിലെത്തിയ അവരുടെ പോരാട്ടവീര്യം തെല്ലും കുറഞ്ഞില്ല. ഇറേനിയൻ ജയിലുകളിൽ രാഷ് ട്രീയ തടവുകാർക്കെതിരേ ഭരണകൂടത്തിന്റെ ഒത്താശയോടെ നടക്കുന്ന ആസൂത്രിത പീഡനങ്ങൾക്കെതിരേ, പ്രത്യേകിച്ച് സ്ത്രീ തടവുകാർക്കെതിരേ നടക്കുന്ന ലൈംഗിക അതിക്രമങ്ങൾക്കെതിരേ തടവുകാരെ സംഘടിപ്പിക്കാനുള്ള പ്രവർത്തനങ്ങളിൽ മുഴുകി.
ജയിലിലേക്ക് നൊബേലെത്തുന്നത് അഞ്ചാംതവണ
നർഗീസ് മൊഹമ്മദി ജയിലിൽനിന്നു നൊബേൽ നേടുന്ന അഞ്ചാമത്തെ വ്യക്തിയാണ്. ഇതിനുമുന്പ് കാൾ വോണ് ഒസിറ്റ്സ്കി, ഓങ്ങ്സാൻ സൂചി, ലിയു സിയാവോബോ, അലസ് ബിയാലിയാറ്റ്സ്കി എന്നിവരാണ് ജയിലിൽ കഴിയവേ നൊബേൽ പുരസ്കാരം നേടിയത്.
സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നർഗീസ് മൊഹമ്മദിയെ തേടിയെത്തിയപ്പോൾ ഇരുന്പഴിക്കും തടുക്കാനാകാത്ത പോരാട്ടവീര്യത്തിനുള്ള അംഗീകാരമായി. ഇറാനിലെ സ്ത്രീപീഡനത്തിനെതിരായ പോരാട്ടത്തിനും മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനുമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശപ്രവർത്തക നർഗീസ് മൊഹമ്മദി നൊബേൽ പുരസ്കാരപ്രഖ്യാപനം നടക്കുന്ന സമയത്തും ജയിലിലാണ്.
ഇറാൻ ഭരണകൂടം മൊഹമ്മദിയെ 13 തവണ അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ചു തവണ ശിക്ഷിക്കപ്പെടുകയും ചെയ്തു. ഇറാനിലെ വനിതകളെ അടിച്ചമർത്തുന്നതിനെതിരേയും എല്ലാവർക്കും മനുഷ്യാവകാശവും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനുവേണ്ടിയും നർഗീസ് നടത്തിയ പോരാട്ടത്തിനാണ് പുരസ്കാരമെന്നു നൊബേൽ പുരസ്കാര സമിതി അറിയിച്ചു. കഴിഞ്ഞ എട്ടു വർഷമായി ജയിലിൽ കഴിയുന്ന നർഗീസിന് കുടുംബത്തെയും മക്കളെയും കാണാൻ സാധിച്ചിട്ടില്ല. 2023ലെ പെൻ ഫ്രീഡം ടു റൈറ്റ് അവാർഡും ഇവർക്കാണു നൽകപ്പെട്ടത്. യുഎന്നിന്റെ വേൾഡ് പ്രസ് ഫ്രീഡം പ്രൈസും ലഭിച്ചിരുന്നു.
എൻജിനിയറിൽനിന്നു മനുഷ്യാവകാശ പ്രവർത്തകയിലേക്ക്
1972 ഏപ്രിൽ 21ന് ഇറാനിലെ സഞ്ജാനിൽ ജനിച്ച നർഗീസ് വളർന്നത് കോർവെഹ് (കുർദിസ്ഥാൻ), കരാജ്, ഓഷ്നവിയെഹ് എന്നിവിടങ്ങളിലാണ്. 1990 കളിൽ, ഫിസിക്സ് വിദ്യാർഥിയായിരുന്ന കാലത്തുതന്നെ സമത്വത്തിനും സ്ത്രീകളുടെ അവകാശങ്ങൾക്കും വേണ്ടി ശബ്ദമുയർത്തിത്തുടങ്ങിയിരുന്നു. ഇതേസമയത്തുതന്നെ പരിഷ്കരണ സ്വഭാവമുള്ള പത്രങ്ങളിൽ കോളങ്ങൾ എഴുതി. 2003ൽ ഇവർ ഇറാനിലെ മറ്റൊരു നൊബേൽ സമാധാനപുരസ്കാര ജേതാവായ ഷിറിൻ എബാദി സ്ഥാപിച്ച ടെഹ്റാനിലെ ഡിഫൻഡേഴ്സ് ഓഫ് ഹ്യൂമൻ റൈറ്റ്സ് സെന്ററിന്റെ ഭാഗമായി പ്രവർത്തിച്ചുതുടങ്ങി.
വിവിധ പത്രങ്ങളിലായി എഴുതിയ കോളങ്ങൾ സമാഹരിച്ച് പരിഷ്കാരങ്ങൾ, തന്ത്രം, തന്ത്രങ്ങൾ എന്നപേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു. അതോടെ നർഗീസ് മൊഹമ്മദി ഭരണകൂടത്തിന്റെ കണ്ണിലെ കരടായി. ഇറാനിയൻ സർക്കാരിനെ വിമർശിച്ചതിന് 1998ൽ ആദ്യമായി അറസ്റ്റിലാകുകയും ഒരു വർഷം ജയിലിൽ കഴിയുകയും ചെയ്തു. 1999 ൽ മനുഷ്യാവകാശ പ്രവർത്തകനായ താഗി റഹ്മാനിയെ വിവാഹം ചെയ്തു. ഇതേവർഷംതന്നെ റഹ്മാനി അറസ്റ്റിലായി. 13 വർഷത്തെ ജയിൽശിക്ഷ അനുഭവിച്ച റഹ്മാനി 2012ലാണ് ജയിൽമോചിതനായത്.
ജയിൽമോചിതനായ റഹ്മാനി മനുഷ്യാവകാശ പോരാട്ടങ്ങൾ അവസാനിപ്പിച്ച് ഫ്രാൻസിലേക്കു താമസം മാറി. എന്നാൽ, തന്റെ വഴി അതല്ലെന്നു ബോധ്യമുണ്ടായിരുന്ന നർഗീസ് ഇറാനിൽത്തന്നെ തുടരാൻ തീരുമാനിച്ചു. ഭർത്താവ് റഹ്മാനി അറസ്റ്റിലായി രണ്ടു വർഷത്തിനകം നർഗീസിനെയും ഭരണകൂടം അറസ്റ്റ് ചെയ്തു. തടവിലാക്കപ്പെട്ട മനുഷ്യാവകാശ പ്രവർത്തകരെയും അവരുടെ കുടുംബങ്ങളെയും സഹായിക്കാൻ ശ്രമിച്ചതിന് 2011ലാണ് നർഗീസ് അറസ്റ്റിലാകുകയും തടവുശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ചെയ്തത്. രാഷ്ട്രീയ വിദ്യാർഥി സംഘമായ തഷാക്കോൽ ദാനേഷ്ജുയി റോഷംഗരാന്റെ (പ്രബുദ്ധരായ വിദ്യാർഥി സംഘം) യോഗത്തിൽ പങ്കെടുക്കുന്നതിനിടെയാണ് അറസ്റ്റിലായത്. ദേശീയ സുരക്ഷയ്ക്കെതിരേ പ്രവർത്തിക്കുക, ഡിഫൻഡേഴ്സ് ഓഫ് ഹ്യൂമൻ റൈറ്റ്സ് സെന്ററിലെ അംഗത്വം, ഭരണകൂടത്തിനെതിരായ പ്രചരണം എന്നിവയാണ് ഇവർക്കുമേൽ ഭരണകൂടം ചുമത്തിയ കുറ്റങ്ങൾ.
വധശിക്ഷയ്ക്കെതിരായ പോരാട്ടം
2013 ൽ ജാമ്യത്തിലിറങ്ങിയ നർഗീസ് ലോകത്ത്, പ്രത്യേകിച്ച് ഇറാനിൽ വധശിക്ഷ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു പുതിയ പോർമുഖം തുറന്നു. കുട്ടിക്കാലത്തെ തന്റെ അനുഭവങ്ങളാണ് വധശിക്ഷയ്ക്കെതിരായ പോരാട്ടത്തിനിറങ്ങാൻ തന്നെ പ്രേരിപ്പിച്ചതെന്നാണു നർഗീസ് ഒരിക്കൽ പറഞ്ഞത്. ചെറിയ കുട്ടിയായിരിക്കുന്പോൾത്തന്നെ നർഗീസിന്റെ അമ്മയും മുത്തശിയും നർഗീസിനെയും സഹോദരനെയും കൂട്ടി ജയിലുകൾ സന്ദർശിക്കുമായിരുന്നു. തടവുകാർക്ക് കഴിക്കാൻ പഴങ്ങളുമായാണു പോയിരുന്നത്.
അത്തരം സന്ദർശനങ്ങളിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട തടവുകാരെ സന്ദർശിക്കുന്നതിനും അവരുടെ പേരുകൾ വായിക്കുന്നതും നർഗീസിന്റെ ശീലമായിരുന്നു. ബാല്യകാലത്തിലെ ഈ ഓർമകളാണ് തന്നെ എല്ലാത്തരം മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരേ പോരാട്ടത്തിനിറങ്ങാൻ പ്രേരിപ്പിച്ചതെന്നാണ് നർഗീസ് പറഞ്ഞത്. ലോകത്ത് വധശിക്ഷ നടപ്പിലാക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇറാന്റെ സ്ഥാനം ഒന്നാമതാണ്. 2022 ൽ 860 പേരെയാണ് ഇറാൻ ഭരണകൂടം വധശിക്ഷയ്ക്കു വിധിച്ചത്. നർഗീസിന്റെ പ്രവർത്തനങ്ങൾ അംഗീകരിക്കാൻ ഭരണകൂടം തയാറായില്ലെന്നുമാത്രമല്ല പലതവണ ഭരണകൂടവിരുദ്ധ പ്രചാരണങ്ങളിൽനിന്നു പിന്മാറാൻ ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ ഭരണകൂടത്തിന്റെ മുന്നറിയിപ്പുകളെയും ഭീഷണികളെയും തള്ളിക്കളഞ്ഞ അവർ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തി. ഒടുവിൽ അനിവാര്യമായ ആ കാര്യം സംഭവിച്ചു. വധശിക്ഷയ്ക്കെതിരായ നർഗീസിന്റെ ആക്ടിവിസത്തെത്തുടർന്ന് 2015ൽ ഭരണകൂടം വീണ്ടും ഇരുന്പഴിക്കുള്ളിലാക്കി. ജയിലിലെത്തിയ അവരുടെ പോരാട്ടവീര്യം തെല്ലും കുറഞ്ഞില്ല. ഇറേനിയൻ ജയിലുകളിൽ രാഷ് ട്രീയ തടവുകാർക്കെതിരേ ഭരണകൂടത്തിന്റെ ഒത്താശയോടെ നടക്കുന്ന ആസൂത്രിത പീഡനങ്ങൾക്കെതിരേ, പ്രത്യേകിച്ച് സ്ത്രീ തടവുകാർക്കെതിരേ നടക്കുന്ന ലൈംഗിക അതിക്രമങ്ങൾക്കെതിരേ തടവുകാരെ സംഘടിപ്പിക്കാനുള്ള പ്രവർത്തനങ്ങളിൽ മുഴുകി.
ജയിലിലേക്ക് നൊബേലെത്തുന്നത് അഞ്ചാംതവണ
നർഗീസ് മൊഹമ്മദി ജയിലിൽനിന്നു നൊബേൽ നേടുന്ന അഞ്ചാമത്തെ വ്യക്തിയാണ്. ഇതിനുമുന്പ് കാൾ വോണ് ഒസിറ്റ്സ്കി, ഓങ്ങ്സാൻ സൂചി, ലിയു സിയാവോബോ, അലസ് ബിയാലിയാറ്റ്സ്കി എന്നിവരാണ് ജയിലിൽ കഴിയവേ നൊബേൽ പുരസ്കാരം നേടിയത്.